Saturday, July 23, 2011

നെയ്ത്തുകാരി

ഞാൻ സ്വർണ്ണനൂലുകളുടെ രാജകുമാരി...
ഇളം പിങ്ക് നിറമുള്ള
എന്റെ വിരലുകൾ
നിഗൂഢമായ ശക്തിയുള്ളത്
നെല്ക്കച്ചികളിൽ നിന്നവ
സ്വർണ്ണനൂലുകൾ നെയ്തെടുക്കും..
നെയ്ത്തുപാട്ടിന്റെ ഈരടികളിൽ
ഞാനൊരു വർണ്ണത്തൊപ്പി തുന്നും....


റോസാപ്പൂപ്പാടങ്ങളിൽ നിന്നും
പിഴിഞ്ഞെടുത്ത ചുവന്നചാറ്‌ കൊണ്ടു
ഞാൻ അവയ്ക്കു നിറം കൊടുക്കും,
നക്ഷത്രങ്ങൾ പറിച്ചെടുത്തു
അതിന്റെ അരികുകളിൽ പതിയ്ക്കും..

എന്റെ ആഹ്ളാദം മുഴുവൻ പുറത്തുവരുവോളം
ഞാൻ തുന്നികൊണ്ടിരിക്കും...
അപ്പോഴേക്കും
നീ തിരിച്ചെത്തിയിട്ടുണ്ടാകും..
പ്രണയതീവ്രതയോടെ
നീ എന്റെ അടുത്തുവരുമ്പോൾ,
ഞാനത് നിന്റെ തലയിൽ ചൂടും...
അങ്ങനെ
നിന്റെ മഹാപ്രണയം
ഞാൻ മാത്രം സ്വന്തമാക്കും..

അടുക്കള


പുളിവിറകിന്റെ ചൂട്
ശ്ഠനെ എരിച്ചു കളയുന്ന
ഓർമ്മകളുടെ
ചൂട്ടടുപ്പിൽ
കാലത്തിന്റെ
അടിവയര്‍ വേവുന്നു,

അത് തീര്‍ക്കുന്നത്
ഒട്ടിയ വയറുകളുടെ
കാത്തിരിപ്പിനെയാണ്‌..

പുകയുടെ കരിച്ചിലിൽ
അമ്മ കരിവാളിക്കുമ്പോൾ
ഞാൻ ഓടി ചെല്ലും
ഒറ്റ ഊതലിൽ,
ഒരായുസ്സിന്റെ
ഇല്ലനക്കരി
അടർന്നു വീഴും,
അമ്മ വെളുക്കും...

തട്ടിയും മുട്ടിയും
വഴക്കിടുന്ന
ചട്ടിയും കലങ്ങളും
ഇടയ്ക്കിടെ കെട്ടിപ്പിടിയ്ക്കും..
തങ്ങളിൽ  ഒഴിയുന്നതും,
നിറയുന്നതും
ഒന്നാണെന്നറിയുമ്പോൾ

പെറ്റതെത്രയെന്നറിയാതെ
മീന്‍ച്ചട്ടിക്ക്
കുറുകെ ചാടുന്ന
വയറ്റുകണ്ണി പൂച്ചയ്ക്ക്
അയലത്തലയെറിഞ്ഞു
കൊടുക്കുന്നു,

പിന്നാമ്പുറത്തേയ്ക്കു
നാടുകടത്തപ്പെട്ട
വല്യേടത്തിയെ പോലെ,
കട്ടയിരുട്ടുള്ളയെന്റെ അടുക്കള,


എന്നാണ് നീ ഉമ്മറത്തേയ്ക്ക് വരുന്നിരിക്കുന്നത് ?

Friday, July 22, 2011

‘കുഴച്ചുമറിച്ചിലു’കളുടെ രാജാവ്‌

അവൻ
കുഴച്ചുമറിച്ചിലുകളുടെ രാജാവാണ്‌..
അലമാരയുടെ വാതിൽ
വലിച്ചു തുറന്നിട്ടും
അലക്കിത്തേച്ച തുണികളുടെ
അടുക്കു തെറ്റിച്ചും
തലയിണകളെ ചുരുട്ടിമടക്കിയും
കിടപ്പുവിരിയെ ഉരുട്ടിക്കൂട്ടിയും
കണ്ണടയെ ഇരുന്നുപൊട്ടിച്ചും
അസ്വസ്ഥതപ്പെടുത്തി കൊണ്ടിരിക്കും

ചീപ്പും, കണ്ണാടിയും,
സുഗന്ധദ്രവ്യക്കുപ്പിയും,
അവൻ സ്ഥാനം തെറ്റിക്കും..
മുഷിഞ്ഞ വസ്ത്രങ്ങൾ
കൊട്ടയിലിടാനും,
കുളിമുറിയുടെ
വാതിലടയ്ക്കാനും,
മൊബൈലും,
പേർസും,
താക്കോല്‍ക്കൂട്ടവും,
യാത്രാടിക്കറ്റും,
സര്‍വ്വതും അവൻ മറക്കും..

എന്റെ വിരലുകളിൽ
ചൊമപ്പ് പടരും വരെ
പിങ്ക്‌ നിറമുള്ള
അവന്റെ ചെവികളിറുക്കി നുള്ളി
ഞാൻ കോപിതയാകും..

ഇന്ന്‌ അവൻ തിരിച്ചുപോയ ദിവസമാണ്‌...

കിടപ്പുമുറി വൃത്തിയോടെ,
കിടക്കവിരി ചുളുവില്ലാതെ,
തലയിണകൾ,
മറ്റെല്ലാം തന്നെ
പതിവ്‌ സ്ഥാനങ്ങളിലുണ്ടായിട്ടും,

മനസിന്റെ അടുക്ക്
തെറ്റിച്ചിരിക്കുന്നു.

ഔചിത്യം മറന്ന്‍
എന്റെ മുറിയേയും,
എന്റെ നിര്‍ബന്ധങ്ങളെയും
തല തിരിച്ചിടൂ,
എന്നെ ആവലാതിപ്പെടുത്താൻ
ഒരായിരം വട്ടം നീ വരൂ...

ജനൽനിലാവിന്റെ
നീയെ,
മേശപുഷ്പങ്ങളുടെ
ലൈലാക്കുകളെ
നാരങ്ങകളുടെ
മഞ്ഞകളെ
ഒരു ചിത്രകാരൻ
തന്റെ പാലെറ്റിലെന്ന പോലെ
നമ്മെ കുഴച്ചു മറിക്കട്ടെ.






















മാന്ത്രികം

ഞാന്‍
ഒരു പച്ചച്ചില്ലയാണ്‌,
മാന്ത്രികശക്തിയുള്ളത്..
നീ
അതിൽ ചിറകൊതുക്കിയിരിക്കാന്‍
കേറിയൊരു ചകോരപ്പക്ഷിയും..

വിരുതുള്ള നീ
വിണ്ണിലേക്കു പറന്നുയരാനുള്ള
മന്ത്രങ്ങൾ മറക്കും,
പൂവിനേയും,
പൂപരാഗങ്ങളെയും മറക്കും,
കാടിനെയും,
കാട്ടാറിനെയും മറക്കും..
നിധിക്കൂമ്പല്‍ ചൂണ്ടുന്ന
നീലകൊടുവേലിയേയും മറക്കും..

ഒന്നും ഓര്‍ക്കാതെ
നീ എന്നിൽ ഒറ്റയ്‌ക്കിരുന്ന് പാടും..
ഒരു ഋതുവിലും,
നിനക്ക് മടങ്ങാൻ കഴിയില്ല..
നീ അറിയാതെ
എന്റെ അദൃശ്യമായ ചരടുകൾ,
നിന്റെ കാലുകളെ ബന്ധിച്ചിരിക്കുന്നു

Tuesday, July 19, 2011

ഗന്‌ധർവ്വൻ കാടുകൾ.


ഭൂമിയിലെ വഴികൾ മറന്നു പോയ പെൺകിടാവാണ്‌ ഞാൻ…എല്ലാ രാത്രികളിലും,നിലാവ് അസ്തമിക്കുമ്പോൾ, ഈ ഗന്‌ധർവ്വൻ കാട്ടിൽ ഞാൻ തനിച്ചാവുന്നു...ഹൊ..പോയി തുലയട്ടെ..!! ഇനിയുമുണ്ടല്ലോ എത്രയോ ഗന്‌ധർവ്വൻ കാടുകൾ..!!



Monday, July 18, 2011

പ്രിയന്‌....


പ്രിയനേ,
മത്‌സ്യം പുഴ തേടുന്നത് പോലെ,
ഞാൻ നിന്നെ കാംക്ഷിക്കുന്നു...
നെല്ലിക്കായ്മണികളി-
ലുപ്പലിയുന്നത് പോലെ,
നിന്നിൽ സ്വയമലിഞ്ഞലിയുന്നു..

മൂർച്ഛയുള്ള കത്തി ആപ്പിൾപ്പഴത്തെ
മുറിയ്‌ക്കും പോലെ,
നീ എന്നിൽ ആഴ്ന്നിറങ്ങുന്നു...
ഘടികാരം സൂചിയെ എന്ന പോലെ,
നീ എന്നെ ചുറ്റിക്കുന്നു...

പ്രണയത്തിന്റെ ചുവപ്പൻ ചേലയുടിപ്പിച്ച്,
എന്നെ അസ്വസ്‌ഥതകളുടെ കോമരമാക്കുന്നു..
ഞാനും നീയും,
തെക്കൻ കാറ്റിൽപെട്ടുപ്പോയ രണ്ടിലകൾ...
നീ എന്നെ,
ഇടം കൈയ്യിലെ കലഹത്താൽ തടവിലാക്കുന്നു,
വലം കൈയ്യിലെ സ്നേഹത്താൽ മോചിതയുമാക്കുന്നു..

നീ തേയ്ച്ച കണ്മഷി
എന്റെ കണ്ണുകളിലിരുന്ന്,
കിതയ്ക്കുന്ന പ്രാണന്റെ കഥ പറയുന്നു..
നീ എന്റെ വേദനകളുടെ പാട്ടുകാരൻ,
ഞാൻ നിന്റെ സ്വർഗ്ഗത്തിന്റെ വഴി തേടുന്നവൾ...


Sunday, July 17, 2011

മീനുകൾ


ചീറി വന്ന വലയ്ക്ക് മുന്നിൽ നിന്നോടി
വഴി മറന്നൊടുവിൽ
വിഭ്രാന്തിയാൽ
കടലിൽ അപ്രത്യക്ഷമാവുന്നത്...

വട്ടച്ചട്ടിയിൽ
ശ്വാസമറ്റ്
കണ്ണുകളുരുട്ടിത്തള്ളി
പൂച്ചനോട്ടങ്ങളെ ഭയക്കുന്നത്..
മുളകെരിവിൽ,
എണ്ണ നക്കി കുടിച്ചു
ഒരല്പ്പം അലങ്കാരത്തോടെ
ഇഷ്ടവിഭവമായി മാറുന്നത്...

കടലിനെ വേർപ്പെട്ട്‌,
സ്വർണ്ണച്ചിറകുകൾ വീശിപ്പറത്തി
കണ്ണാടി ചതുരത്തിൽ
നീന്തിയൊടുങ്ങുന്നത്..

ജലത്തിലും
ചുണ്ടിനുമിടയ്‌ക്കുള്ള
ദൂരത്തിലെവിടെയോ വെച്ച്
വാൽ നിവർത്തി
സ്വർഗ്ഗത്തേക്ക് കൈകൂപ്പുന്നത്...



Saturday, July 16, 2011

ഉയർത്തെഴുന്നേല്പ്പ്..



ഇന്ന്‌...
പ്രവാചകന്റെ മറുപിറവി...
ഒരു പ്രണയത്തിന്റേതും.....

അവളുടെ ഹൃദയത്തിൽ നിന്ന്
ജീവന്റെ തിരുമുറിവുകളുമായി
അവൻ നിശ്ശബ്ദമായ് പറന്നു,
പ്രാണന്റെ ഒരു കുരുവിയെന്നോണം...

ജീവനെ അപ്പവും,
ചോരയെ വീഞ്ഞുമാക്കി മാറ്റി
അവൻ പാപിയായി...
നീണ്ട പ്രളയത്തിൽ
അവൻ കുടയില്ലാത്തവനായി..

മൂന്നാം നാൾ,
തിരികെ പറന്ന

കുരുവിയുടെ ചുണ്ടിൽ,
ഒലീവിന്റെ മൂന്ന് പൂക്കൾ,
സ്നേഹത്തിന്റെ വെള്ളപൂക്കൾ...