Saturday, October 29, 2011

കാലഹരണപ്പെടാത്തത്

ചന്തിക്ക്‌ കിട്ടിയ അടിയിൽ
മിഴി പൊട്ടിയുണർന്ന്
ചീലാന്തിവേലിക്കലേയ്ക്കോടി
ഉമിക്കരി കറുപ്പിച്ചു തുപ്പുമ്പോൾ
സ്വർണ്ണപ്പല്ലിൽ ചിരിക്കുന്ന
സൂര്യന്റെ വെളിച്ചത്തിൽ
അമ്മൂമ്മ പ്രാചീനമായ
ദോശകൾ ചുട്ടെടുക്കുന്നു,
സ്നേഹത്തിൽ കുറഞ്ഞത്‌
എന്നൊന്നൊണ്ടാവില്ല.

അരിഞ്ഞിട്ട പുല്ലിനോ
തീറ്റിച്ച പശുക്കൾക്കോ
ചാണകത്തിന്റെ ചൂരിനോ
ഉപന്യസിക്കാനാവാത്ത നിത്യമൂകത
പരാതിപറയാത്തവളുടെ
പരാതികളാണ്‌.
വലിച്ചുകൊണ്ട്‌ പോയി
പുഴയിലിടുന്നത്‌
അലക്കിവെളുപ്പിക്കാനല്ല,
മുങ്ങാംകുഴിയിട്ട്‌
തിരിച്ചു വരാതിരിക്കിരിക്കാൻ
നെഞ്ചിൽ നിന്നു വാരിയെടുത്ത
കല്ലുകൾ കൊണ്ട്‌
കെട്ടിയിടുന്നതിനാണ്‌.

മുളകുണക്കുമ്പോഴും
അരിയാട്ടുമ്പോഴും
അസാധാരണമായ
റേഡിയോപെട്ടിയാവുന്ന അവർ,
ഓർമ്മകളൊക്കെയും
പാട്ടുകളായി പോയല്ലോ.

കാക്കത്തൊള്ളായിരം കിളികൾ
ഒന്നിച്ച് പറന്നു പാടുന്നതിൽ
ഒരുവളുടെ പാട്ടിനെ
കുരുപ്പു കണ്ണുകളുള്ള
മന്ത്രവാദിമേഘം
മുക്കുന്നത് പോലെ
ആരും ഒന്നുംതന്നെ
കേൾക്കുന്നില്ല.

കൂടില്ലാതെ വളർത്തിയ കൂറിന്
നല്ല മുട്ടകളാവുന്നു
പിടക്കോഴികളുടെ
പൊട്ടിച്ചിരികൾ.
സ്നേഹം വിഴുങ്ങിയതാവണം
നിങ്ങൾ വഹിച്ചിരുന്ന രുചിയായില്ല
ഡോമിനോസിലെ
എത്ര വാൽസല്യമുള്ള പിസ്സക്കും.

ചീര മുറത്തിലേയ്ക്കരിഞ്ഞിടുമ്പോൾ
കവിളുകളും ഉമ്മകളും
ചെഞ്ചീരാവസന്തത്തിലാവും,
ഋതുക്കളെ
എത്ര വിശദീകരിച്ചാലും
കാണാത്തത്‌.

ചാവെന്ന കിണറിലേയ്ക്ക്
അന്തര്‍ദ്ധാനം ചെയ്ത രാത്രി
അവരുടെ ചുളുങ്ങിയ മുലകൾ
ഓര്‍ത്തെടുത്ത് ചപ്പി
വീട്ടിലെ കുഞ്ഞുങ്ങളുറങ്ങി.

കിണറ്റിനരുകുകളിലെ
തവളകളിലിരുന്നവർ
കരച്ചിലുകളെ
പുതുക്കുന്നു,
അവ്യക്തമായ ഭാഷയിൽ നിന്ന്
കൂടുതൽ അവ്യക്തമായ ഭാഷയിലേയ്ക്ക്

ച..ചാ..ചാടി പോകുന്നു.