Tuesday, November 15, 2011

മധുരനീലി തീണ്ടാരിത്തണുപ്പിൽ ...

പപ്പായത്തണ്ടിലൂടെ
വീഞ്ഞൂറിയെടുത്ത
ഞായറവധിയിലാണ്
പതിനഞ്ച്ഗോവണിപ്പടികൾ
ഒറ്റകുതിപ്പിൽ ചാടിയിറങ്ങി
ആർത്തലച്ചു വന്ന
മധുരനീലി
ആദ്യമായി തിരളിയത്‌..

അവളുടെ അണ്ഢങ്ങൾ
തക്കാളിപ്പഴം ഞെക്കിയ പോലെ
പ്ളുക്ക്‌’ ന്ന്പഴുത്ത്
അടിവയറ്റീന്ന്
തുരുതുരെ ഒലിച്ചിറങ്ങി.

അരക്കെട്ടിൽ പിടിച്ചുള്ള
കരച്ചിലിൽ
അയ്യോടീ നീ പൂത്തു പോയല്ലോയെന്ന്
ഞൊറികളുള്ള
പാവാടയിലെ പൂവുകൾ.

ഉലുമ്പും തോറും
കൈ പൊള്ളി പോകുന്ന
തീണ്ടാരി തുണിയിൽ
തീ തുപ്പുന്ന
ചെമ്പരത്തിയുടെ
ചോരവട്ടങ്ങൾ.

അശുദ്ധയെന്ന
താക്കീതിലിരുന്ന്‍
പാത്രവും ഗ്ളാസും
നീലിയെ
മതിലുകള്‍ക്ക് മീതെ
ചാടിക്കടത്തുന്ന
സ്വപ്നവിധേയങ്ങളിൽ,
ചുമരു ചുരണ്ടി
കുമ്മായം പൂശി
ഉടൽ തരിപ്പിച്ച്
മാറാത്ത കീറത്തണുപ്പിൽ
ഒരപരിചിതനായ
പുരുഷനൊപ്പം കിടക്കുന്നത്
അവളോർത്തത്.

തുടര്‍ന്ന്‍,
എല്ലാ മാസവും
മധുരനീലി കാത്തിരുന്നു
ആ തീണ്ടാരിതണുപ്പിനായ്‌.
ഒരു അണ്ഢം
തന്റെ ബീജത്തെ
നോക്കിയിരിക്കും പോലെ.