സ്നേഹത്തെ കുറിച്ചു
സംസാരിക്കുമ്പോൾ
ഓരോ തൂവൽ പൊഴിക്കുന്ന
തത്തമ്മയുടെ പച്ച
സ്വപ്നം കാണുന്ന
യജമാനൻ
പച്ചത്തൂവലുകളുടെ
കാട്ടിൽ എന്നെ തനിച്ചാക്കുന്നു.
എല്ലാ യജമാനന്മാരിലും
ആനന്ദതുന്ദിലനായ
വേട്ടക്കാരനുണ്ട്.
എനിക്കും ഒരു വേട്ടക്കാരന്‍റെ സ്വരമായോ?
തടവറകളുടെ
സഹനചരിത്രത്തിൽ നിന്ന് സത്യമായും
എനിക്ക് നിങ്ങളെ മോചിപ്പിക്കണമെന്നുണ്ട്.
ചിറകുകളുടയാതെ ആകാശത്തിന്
തിരികെയേല്‍പ്പിക്കണമെന്നുണ്ട്.
ഏതെങ്കിലുമൊരു
അവസ്മരണീയ നിമിഷത്തിൽ
ചിറകുകള്‍ക്കടിയിലെ
മിന്നൽ വീണ്ടെടുത്ത് സ്വാതന്ത്ര്യത്തിന്റെ
അനന്തസാധ്യതകളിലേയ്ക്ക് പറക്കുന്ന
കടല്‍ക്കാക്കയായി നീ മാറട്ടെ
എന്നൊരു ചാത്തന്‍മന്ത്രം ഒളിഞ്ഞുരുവിട്ടു
നിങ്ങളെ ഞാൻ പിടികൂടുകയാണ്.
എനിക്കും ഒരു വേട്ടക്കരാന്‍റെ മുഖമായോ?
യജമാനന്റെ കയ്യിലെ
മുരുക്കുവടി വലിച്ചെറിഞ്ഞ്
കൂടിലേയ്ക്കു
എന്നെ സ്വയമാവാഹിക്കവേ,
ആകാശത്ത്
പച്ച വാരിവലിച്ചു തേയ്ക്കുന്നു
തത്തകളുടെ ചെലപ്പുള്ള കുഞ്ഞുങ്ങൾ.
പല വട്ടം പല
വട്ടം
തുറന്നു നോക്കി
തുറന്നു നോക്കി
ആനന്ദപ്പെടുമ്പോൾ
എന്നിൽ നിന്ന്
പൊഴിഞ്ഞു വീണ
ആദ്യത്തെ തൂവലിന്,
ഒറ്റക്കിരുന്നൊരു
കുട്ടി നിറം കൊടുക്കുന്നു.