Sunday, December 29, 2013

സൂര്യനെ കിട്ടി, സൂര്യനെ കിട്ടി..!!

അബായ എന്നു പേരുള്ള
വലിയൊരു മൽസ്യത്തെ
സൂര്യനാക്കി ദിനം ദിനം
മുക്കി താഴ്‌ത്തുന്ന
ഒരുവനെ കണ്ട്
കരഞ്ഞോടുന്ന കുട്ടിയെ ചിരിപ്പിക്കാൻ
മരത്തിനു മുകളിലിരിന്ന്
ഒരു കിഴവി അവനുള്ള
വല എറിഞ്ഞു കൊടുക്കുന്നു.

ഉടലുകളില്ലാത്ത
എത്രമാത്രം
കൈത്തോടുകൾ
തടാകങ്ങൾ
കടലുകൾ
അവളുടെ വിരലുകളിൽ
കുരുങ്ങി കിടക്കുന്നത്
നിവർത്തിയെടുത്തെന്നോ.

കാറ്റ് അടച്ചിടയിൽപ്പെടുത്തുന്ന
ജനൽക്കൊളുത്ത് പോലെ,
കൈകൾ വലിച്ചു നീട്ടുന്ന
റബ്ബർ ബാന്റെന്ന പോലെ,
അയ്യോ! ന്നവൻ പിടയ്ക്കുന്നു
വേദനിക്കുന്നു എന്നറിയാതെ വേദനിക്കുന്നു.

സൂര്യനെ
പരതി പരതി പോയവൻ,
ചൂതുകളിയിൽ തോറ്റു
വീഞ്ഞു കുടിച്ചൊറങ്ങിയ
അവളുടെ കിഴവന്റെ
ഉറക്കത്തിലേയ്ക്ക്
കടലിന്റെ
ശ്വാസമിരിക്കുന്ന
ഒരേയൊരു തുള്ളിയെ
ഊതിയൂതി ഇറ്റിച്ചിറ്റിച്ച്
അവളുടെ
ഓർമ്മകളൊക്കേയും
വാരിയെടുക്കുന്നു,

കരയില്ലെന്നുറച്ചു
അബായ എന്ന മൽസ്യത്തെ പിടിക്കാൻ
കടലിൽ പോയവൻ
സൂര്യനെ കിട്ടി, സൂര്യനെ കിട്ടി,
എന്നാർത്ത്
അവളുടെ കരയിലാകെ ഓടി നടക്കുന്നു

മരത്തിനു മുകളിലിരുന്ന കിഴവി
വലകളത്രയും നെയ്ത്‌ നെയ്ത്
ഒരു പെൺകുട്ടിയോളം
ചെറുതായി,
സൂര്യനെ കിട്ടി,
സൂര്യനെ കിട്ടി എന്നാർത്ത്
അവന്റെ കടലിലാകെ ഓടി നടക്കുന്നു.



Sunday, December 22, 2013

കണ്ണു തെറ്റിയാൽ


ഓടിക്കയറുകയാണ്‌,
മുറത്തിലേയ്ക്‌ ചീരയരിഞ്ഞിടുന്ന
കുഞ്ഞിനു കുറുക്ക്‌ തിളപ്പിക്കുന്ന
തെങ്ങിന്‌ തടമെടുക്കുന്ന
ഉച്ച വെയിൽ.

എല്ലാ വീടുകളിലും
എനിക്കുള്ള
ഉപ്പുനെല്ലിയ്ക്കകളുണ്ടാവും
എന്നോടിക്കയറി
കുപ്പിയിൽ കൈയ്യിട്ട്
എന്തിനിങ്ങനെ എരിയുന്നു
കാന്താരിയിലെന്ന്‌
വേദനിച്ച്‌ ചവയ്ക്കുമ്പോൾ

ഒരു പെൺകുട്ടി
ഒരു ആൺകുട്ടിക്ക്‌ വേണ്ടി
ഗൃഹാതുരത്വത്തിന്റെ
നഗരത്തെ പൊതിഞ്ഞെടുക്കുന്നു,
നിലാവത്ത്‌ ഞാൻ ഇറക്കി വിടാറുള്ള
ദിവാസ്വപ്നങ്ങളുടെ കോഴിയിട്ട മുട്ട
നീയിതില്‍ കൈ പൂഴ്ത്തി കണ്ടു പിടിക്ക്‌,
വൌവ്‌ ! ഹൌ ടെലീസിയസ്‌
എന്ന്‌ നിന്നെ കൊണ്ട്‌ പറയിക്കും.

ഒന്നു പറഞ്ഞോട്ടെ,
ഈ കോഴിയെ
ഞാൻ മോഷ്ടിച്ചത്,
പരിമളം എന്നു പേരുള്ള
തമിഴത്തിയുടെ
വിയർപ്പു നാറ്റമുള്ള
സഞ്ചിക്കുള്ളിലെ
ചിത്രത്തിൽ നിന്നാണ്‌.
ചുണ്ട് വരച്ചതും
അനന്തസാധ്യതകളിലത്‌
കൂവാൻ തുടങ്ങി,
തുപ്പൽ തൊട്ട്
മായ്ച്ചിട്ടും മായ്ച്ചിട്ടും
കൂവൽ മാത്രം നിന്നില്ല.

അവൾ സഞ്ചി ഉപേക്ഷിച്ചോടി പ്പോയി.

കൂവലുകളുള്ള സഞ്ചിയും
സഞ്ചിയിലുള്ള ചിത്രവും
ചിത്രത്തിലെ കോഴിയും
കോഴി കണ്ട നിലാവും
നിലാവിന്റെ കഥ കേൾക്കേണ്ടി വന്ന ആൺകുട്ടിയും,
ഇതൊക്കെ അപ്പാടെ വിശ്വസിച്ച നിങ്ങളും
എത്ര ബുദ്ധിപരമാനന്ദലളിതമായി
എനിക്കുള്ളതായി.

കണ്ണു തെറ്റിയാൽ
ഇതിലൊക്കെ എനിക്കെന്ത് കാര്യം എന്നോർത്ത്
വീടുകളിൽ കയറി ഉപ്പുനെല്ലിയ്ക്കകൾ

തിന്നു കൊണ്ടിരിക്കിയാണ്,
വെയിൽ

Tuesday, December 10, 2013

മിനെഹാഹാ

ചിലപ്പോൾ മീനായി
ചിലപ്പോൾസൂര്യനായി
ചിലപ്പോൾ മരമായി
ചിലപ്പോൾ കിളിയായി,

ഹിയാവത്തയാവുന്ന*
നമ്മളുടെ ആഞ്ഞിലിക്കട്ടിൽ.

പവിഴപ്പുറ്റുകളിൽ
ഭ്രമിക്കുന്ന
വെളിച്ചത്തിന്‍റെ
മുക്കുവനായി മാറി
അത് കടലിനെ
കൂടെ കൊണ്ടു വരും.

അവന്റെ മുഖത്ത്
കണ്ണാടി മുട്ടിച്ചു
നമ്മളെ ആയിരങ്ങളായി
ബിംബിപ്പിക്കും

കരയില്ലാ കാലം കാട്ടി
പുതപ്പു‍കളിൽ നിന്ന്
ചെതുമ്പലുകൾ
നുള്ളിയെടുക്കുന്ന
മീനുകളായി മാറാൻ
കടൽനൃത്തം
പഠിപ്പിക്കും.

കുടുക്കചിന്ദൂരത്തിൽ
സൂര്യനെ
കൊണ്ടു വന്നിരുത്തും,
ദേവതകളുടെ
ഉടുപ്പുകളിൽ
ചുവപ്പ് കല്ലുകളെ
ഊര്‍ജ്ജസ്വലരാക്കും.

സ്നേഹത്തെ
ആഞ്ഞിളിക്കിളിയുടെ
രൂപത്തിൽ
ഇടത്തെ തോളിൽ
കൊത്തിവയ്ക്കും.
അത് കണ്ട്
ചങ്കോടു ചങ്ക് പറ്റി
ഒരു തൊട്ടാവാടി മൗനം
ചുണ്ടു പിളര്‍ത്തും,

അപ്പോൾ നീ വരും,

മിനെഹാഹാ*
മിനെഹാഹാഹാ..
നെഹാഹാഹാഹാഹാഹാ...
ഹാഹാഹാഹാഹാഹാഹാഹാ.
എന്ന് ആയിരം വട്ടം പറയിപ്പിച്ച്

ആഞ്ഞിലിക്കിളികൾ
നീ മായാവിയെന്നും
ഞാൻ ചിരിവെള്ളമെന്നും
എന്ന് മാറി മാറി പാടി
ചിരിച്ചു ചിരിച്ചു പറന്ന് പോവും.

*ഹിയാവത്ത:- കിളിയായുംമരമായുംമീനായും മാറാൻ കഴിവുള്ള നാടോടി കഥയിലെ അത്ഭുത മനുഷ്യൻ
*മിനെഹാഹാ:-  ചിരിക്കുന്ന വെള്ളം അഥവാ ഹിയാവത്തയുടെ ഭാര്യ.

ഒളിച്ചേ... കണ്ടേ...പിടിച്ചേ..

ജീവന്റെ ഒടുക്കത്തെ
നിമിഷത്തിലും

വഴിനീളെ നാരങ്ങ മുട്ടായി
നോക്കി കാലുടക്കുന്ന
ചെരുപ്പിടാതെ
ചെളിവെള്ളത്തിലിറങ്ങുന്ന,
കളർ ഗോട്ടികളെ
മണലിൽ തുളച്ചിറക്കുന്ന,
മൂക്കില്‍ കയ്യിടുന്ന

തീപ്പെട്ടി ചിത്രങ്ങളുടെ
പുസ്തകം
ബാഗിലുണ്ടെന്നു
ഉറപ്പുവരുത്തുന്ന

കല്ലു പൊട്ടുകള്‍ നോക്കിനോക്കി
സിണ്ട്രല്ലയാവുന്ന

മണക്കുന്ന റബ്ബറുകളെ പെറാൻ
പെൻസിൽതൊലികളെ
ചൂടു വെള്ളത്തിൽ
വേവാനിടുന്ന

ഭും..! എന്നൊരു ഭൂതം
കട്ടിലിനടിയിൽ നിന്ന്
പൊന്തി വരുന്നതോര്‍ത്ത്
കാലുകൾ നിലത്തൂന്നാൻ

ഒടുവിൽ
അയ്യേ എന്തായിക്കഥ
ഇങ്ങനെ എന്നോര്‍ക്കുന്ന

രാവിലെ
പച്ചില മിഴികളാൽ
ചിലപ്പനിട്ട മുട്ടകൾ
എണ്ണി നോക്കുന്ന

ഞൊടിയിടയിൽ
ആണായി മാറി
കവരത്തീന്ന്‌
കവരത്തേയ്ക്ക്‌
ചാടികേറുന്ന

പുളിങ്കുരു
കടിച്ചുകടിച്ച്
തുപ്പിയെറിഞ്ഞ്
കൊട്ടിപ്പാടുന്ന

നിന്നു മൂത്രമൊഴിക്കുന്ന
പെണ്ണല്ലേ,
ഒതുങ്ങിയിരിക്കടീയെന്ന
നുള്ളുകൾ വാങ്ങുന്ന,

വെള്ളം തെറിപ്പിച്ച്
പരലലിനെ
പരവശപ്പെടുത്തുന്ന,

അയ്യോ അമ്മേയിതു
ചോരയല്ലേയെന്ന്
തുടകൾ ചൂണ്ടിച്ചൂണ്ടി
കുനിഞ്ഞു
പിന്നെയും
കരഞ്ഞു വിമ്മുന്ന,

മഴക്കുടുക്കങ്ങളെ
സ്വപ്നത്തിന്റെ
ചേമ്പിലകളിൽ
ആർത്തലച്ചു വീഴ്ത്തുന്ന,

പ്രണയത്താല്‍
സൈക്കിളില്‍
മീശമുളച്ചവർ
കണ്ണിറുക്കിപോവുന്ന,

അതോര്‍ത്ത്
ചായിപ്പു ഭിത്തിയിൽ
വള്ളിപ്പടർപ്പാവുന്ന,

അത്
ആദ്യാനുരാഗത്തിന്റെ
ആഗിരണശക്തി പോലെ
കുറുക്കമുടിയിൽ നിന്നു
തണുപ്പു പിടിച്ചെടുക്കുന്ന,

കുട്ടിക്കാലത്തിന്റെ
ചെമ്പരത്തിയിലയെ
മണ്ണിലിട്ട് ഒളിപ്പിക്കുന്നു...

ജീവന്റെ ഒടുക്കത്തെ
നിമിഷത്തിലും,

വീണ്ടും വീണ്ടും

ഊതിയൂതി കണ്ടുപിടിക്കാന്‍ ...

Sunday, December 8, 2013

ഒലീവിലകൾ

കുരിശിന്മേൽ
വിളറി നില്‍ക്കുന്ന
നിന്നെ കാണാൻ
ഒരു ചന്തവുമില്ല..
മുള്ളാണിത്തൊപ്പി
വലിച്ചെറിഞ്ഞു
ഇറങ്ങി വരൂ,
എന്റെ ആശാരിച്ചെക്കാ..

മരക്കുരിശിൽ കയറാൻ
ഇനി നിന്നെ
കിട്ടില്ലെന്ന ഭാവത്തിൽ
ഒരിലീവിലകൾ
കാറ്റിൽ പറത്തൂ,


പ്രളയം കഴിഞ്ഞിരിക്കുന്നു.

ജീവിതം

പഴയ തയ്യല്‍ക്കാരനാണ് നീ,
ഒമ്പത്തിയൊമ്പത്തിയൊമ്പത് തയ്യലുകൾ
കുത്തിത്തയ്ക്കാനുള്ള
സൂചിമിടുക്കിൽ
നീ മന:പൂർവ്വം വേണ്ടന്നു വയ്ക്കുന്ന
ആദ്യത്തെ കീറൽ ഞാൻ,
എനിക്ക് നോവുന്നു.


ഉടലിനെ ഉടലിലിട്ട്
രക്ഷപ്രാപിക്കുന്ന
ആ യുക്തമായ കുപ്പായം നോക്കി
എന്തൊരു സ്ത്രീയേ
എന്നൊരു വേദന.

Wednesday, December 4, 2013

നിലാവും ആമ്പലും പൈങ്കിളിയാവുന്നു

ഒരൊറ്റ നേരം കൊണ്ട്
ചങ്കിലൊളിപ്പിച്ച
കാക്കത്തൊള്ളായിരം കുരുവികളെ
കാക്കത്തൊള്ളായിരം പൊത്തുകളിൽ  നിന്ന്
ഒരുമിച്ചുണർത്തുകയും
എന്റെ ഉടലിനു മീതെ
പറത്തുകയും
ആ ആനന്ദോന്മാദമായ
ചിലയ്ക്കലുകളെ
എന്നിലലിയിക്കാതെ
പൊന്തിച്ചു കിടത്തി
ഈക്കണ്ട ആമ്പലുകളായി
വിളയിക്കുന്നതും
എങ്ങനെയാണ്‌ നീ..?

സ്വപ്നങ്ങളെ
മുറിച്ചു കടത്തുന്ന
പുഴയായി ഇങ്ങനെ
പുഴഞ്ഞു കിടക്കുമ്പോൾ
നീയിട്ട കല്ലിന്റെ ആദ്യയോളവും
ഞാനെടുത്ത കല്ലിന്റെ
അവസാനയോളവും
തമ്മിൽ തമ്മിൽ ചുറ്റിപ്പിടിച്ചതും
വെളുത്തവാവിനു വീര്‍പ്പുമുട്ടി
പരല്‍മീനെന്നോണം
തൊള്ളായിരംത്തൊള്ളായിരം
ആമ്പൽവിത്തുകളുള്ള
കണ്ണുകളുമായി ചാടി, യാ-
കാശത്തേയ്ക്കോടി..

നീന്തിയിട്ടും നീന്തിയിട്ടും

ആമ്പലുകൾ ആകാശമെത്തിയില്ല.

പിണക്കം.

ദൈവത്തോട് പരാതിപ്പെടാൻ
കുന്നുകൾ കയറി കിതയ്ക്കുന്ന
എന്റെ കവിതകളുടെ
ചെമ്മരിയാടുകളെ കണ്ടോ,
അവരുടെ രോമങ്ങളിൽ
എന്റെ സന്ദേശങ്ങൾ വഹിക്കുന്ന
ഉടുപ്പുകൾ തുന്നാൻ വച്ചിരിക്കുന്നു..
അവര്‍ തന്നെയാണ്
ഒരു കെട്ട് പുല്ലിനു വേണ്ടി
എന്റെ പാട്ടുകളെ
കുന്നിന്‍പുറങ്ങള്‍ക്ക്
ചോർത്തി കൊടുക്കുന്നത്.
പുല്ലുകൾക്കിടയിൽ
ഞാൻ വിതറിയ
വെയിൽ വൈഡൂര്യങ്ങളെ
ഒളിപ്പിക്കുന്നത്,
എന്റെ തീയും തണുപ്പും
തട്ടിയെടുക്കുന്നത്,
കുന്നിൽ നിന്നെന്നെ
തള്ളിയിടുന്നത്..

എന്നെ ഒരു താഴ്വാരമാക്കുന്നത്,

ഈ പിണക്കത്തിന്റെ പേരിൽ
ഒരു വിരൽ കൊണ്ട്ട് തട്ടി
ജീവിതത്തിന്റെ ഭൂമിയെ

തിരിച്ചുകറക്കിയാലെന്ത്?!!

കാക്കയും കല്ലും

ഭൂമിയിലേയ്ക്കുറ്റു നോക്കി 
കാക്കയാവുന്ന രാത്രിയാണ് നീ,
ഇത്ര നിസ്സംഗമായി 
കൊത്തിയിടുന്ന 
എത്രാമത്തെ കല്ലാണ്‌ ഞാൻ.?

ബർമുഡ

ഇത്തിരിപ്പോരം
ഒരിത്തിരിപ്പോരം
കടുകുമണി

സ്നേഹം തിരഞ്ഞു
ഞാൻ കയറുന്ന

എല്ലാ വീടുകളിലും
നീയാണ്‌ വാതിലുകൾ തുറക്കുന്നത്.


പ്രണയം മരണമായിരിക്കുന്നു.


ശമിക്കാത്ത ചുണ്ടുകളുമായി
നീ വാ തുറക്കുമ്പോൾ
ബർമുഡ പിരമിഡിനെ

ഓർത്തെടുത്ത്
എന്റെ ഉപ്പൂറ്റികൾ
നിനക്ക് നേർക്ക് പൊന്തുന്നു.


എന്റെ ചുംബനങ്ങളുമായി
ഞാൻ നിന്നിൽ

അപ്രത്യക്ഷയാവുന്നു..

ആണിപ്പഴുതിന്റെ വെളിച്ചം

മുള്ളരഞ്ഞാണമായി
കാണാതെ കിടപ്പുണ്ട്,
സ്നേഹം തരാമെന്നേറ്റവൻ
അരയെ കുത്തിക്കീറുന്നുണ്ട്..
വയറ്റത്ത് ഞെക്കിയാൽ മാത്രം
കരയുന്നൊരു പാവയെ
ഗർഭകൊതിയിലോർത്ത്
അടിവയറുഴിയുമ്പോൾ,
അങ്ങനെ കരയാൻ അറിയാത്തവളായി
എങ്ങനെ മാറാമെന്ന പരിണാമശാസ്ത്രം
പഠിക്കുമ്പോൾ,
അരയെ കുത്തിക്കീറുന്നുണ്ട്..
അഴിക്കാനാവാത്ത
കുരുങ്ങിയ പാവാടകൾ പോലെ
ഇറുക്കിവയ്ക്കുന്നെന്നെ
പകലിനെയും
രാത്രികളാക്കുന്ന നോവുകൾ

ഉപമകളില്ലാത്ത
ഒരു ആണിപ്പഴുതിന്റെ വെളിച്ചം
അരയെ ചുറ്റാൻ വരുന്ന
ഇരുട്ടിന്റെ നീളൻ കൈകളിൽ..


നിന്നെ ഞാൻ കണ്ടുപിടിച്ചിരിക്കുന്നു.

കരച്ചിലുകള്‍ , ജനലുകള്‍ ..

ഒറ്റശ്വാസത്തിന്റെ
ഉള്ളിലെടുപ്പിൽ
ഉച്ചി തൊട്ട് ഉപ്പൂറ്റി വരെ
നീ തഴുകിയ ഇടങ്ങളില്ലെല്ലാം
ഓരോ ജനാലകളുണ്ടാവുന്നു..
ഓരോ ജനാലകളിൽ നിന്നും
ഓരോ ഞാൻ എത്തിനോക്കുന്നു.
ഒരുപാടു നാളുകൾക്ക് ശേഷം
കണ്ടുമുട്ടുന്നത് പോലെ
എന്റെ സുഖത്തെ കുറിച്ചന്വേഷിക്കുന്നു..
നിരന്തരം കരയുന്ന സ്ത്രീയായി
ഞാൻ മാറിയതായി
നീയറിയുമ്പോൾ,
മരണം നിശ്ചിതമായ ഒരുവന്റെ
ജീവിതത്തിലേയ്ക്കുള്ള
വയ്ക്കോൽ തുണ്ടോളം
സാദ്ധ്യത പോലെ
പല പല ഞാനുകൾ
ജനലുകളില്‍ ഉയിരെടടുക്കുന്നു,
അതിങ്ങളാണ് കരച്ചിലുകളെ
ആദ്യം കേള്‍ക്കുന്നത്,
അത് പണിതവനെ സ്നേഹിക്കുന്നത് ..

ജനൽക്കാലങ്ങളിൽ,
നീ
ഒന്നാന്തരം
മരയാശാരിയാണെന്നറികെ
ഒറ്റയ്ക്കായ എന്നെ
നീ ഇനിയും തഴുകുമോ?

തരില്ലല്ലോ...ഞാൻ തരില്ലല്ലോ .. :-)

കുഞ്ഞുങ്ങളുടെ കട്ടിലിനടിയിൽ
ചിത്രകഥയിലെ 
രാക്ഷസന്മാരെ പോലെ

പശയൊട്ടുന്ന നാവുകൾ 
നീട്ടിയിരിപ്പുണ്ട്
..
മനക്കണക്കിൽ 
തെറ്റിപോവുന്നത്രയും
സ്വപ്നങ്ങൾ
മാജിക്കൽ കൂണുകളായി
ഉടലാകെഉയിരാകെ
മുളയ്ക്കുമ്പോഴേക്കും,
എന്റേതല്ലാതാക്കാൻ മാത്രം
എന്നിൽ നിന്നു ഭിന്നിപ്പിച്ചെടുക്കാൻ
കഞ്ചാവുണ്ടവരെന്നോണാം
കുംഭ വീർപ്പിച്ച് മലർന്നുറങ്ങുന്നുണ്ടവര്‍

കാലുകൾ നീട്ടിയിടാൻ മടിച്ച്
പുതപ്പിനുള്ളിലേയ്ക്ക്
ചുരുങ്ങുന്ന പേടികൾ
ഒന്നാലും
സാരൂപ്യപ്പെടാതെ,
ഒരു കണ്ണ്‌ മറച്ചു നോക്കുന്നു.

എന്റെയാണിതെന്ന്‍
തരില്ലല്ലെന്നോടി
എത്താത്ത എത്താത്ത
ദൂരേത്തേയ്ക്ക് പറത്തി വിടാൻ


ഏത് പക്ഷിയിലാണ്‌ ജീവിതമേ,
നിന്റെ ഉയിര്‌ ?

ഓംകാരം.

നാരങ്ങാമാലയും
മിനുക്കുസാരിയും
വൈരമൂക്കുത്തിയും
ഒന്നുമില്ലാത്ത
മുക്കുവത്തിയായി
അഭിനയിക്കുന്നു,

എന്റെ നിരാമയപ്രേമം.

മൂന്നാം കണ്ണിൽ നിറച്ചും
ചിതമ്പലുകൾ പൊഴിക്കുന്ന
ശതംശതം മീനുകളാണ്.

ഇടവഴികളിലിരിന്നു
എന്റെ മീന്‍കുട്ടയിലേയ്ക്ക്
നിന്റെ കടലിനെ വിളിക്കുമ്പോൾ,

കൈകുമ്പിളിൽ
ലോകത്തെ
കുഞ്ഞുപരല്മീനാക്കി
ശക്തീ വാ കളിക്കാൻ എന്ന് വിളിക്കുന്നു.

ത്രിശൂലത്താൽ
പച്ചകുത്തുന്നു,

മറുകുകളിൽ കടലനക്കം അഥവാ ഓംകാരം.