Friday, September 18, 2015


 പൊള്ളുകയാണ്.

ഉള്ളിലേയ്ക്ക്‌
കാറ്റിനെ
എഴുതി നോക്കാം.

ഇലകളെ പറത്തി വിടാം.

ഇങ്ങനെ
അലഞ്ഞു തിരിയാം.

ആരും കാണാത്ത
ഞാൻ മാത്രം കാണുന്ന
ഒഴിഞ്ഞ മൂലകളിൽ
എന്നെ കണ്ടോണ്ടിരിക്കാം.

ഞാൻ
തിളപ്പിക്കുന്ന
സാമ്പാറിൽ,

അതേ
താപനിലയിൽ
ഉരുണ്ടുരുണ്ട്‌
പൊട്ടിത്തെറിക്കുന്ന
പ്രേമത്തിന്റെ
മെർക്കുറി ഗോളങ്ങളില്‍,

ഒരു പക്ഷേ
എന്റെ തുടയിടുക്കുകളിൽ,

എന്നിൽ
നിന്നെന്നെ
തട്ടിപറിച്ചോടി
തിരിച്ചെന്നിലേയ്ക്ക് തന്നെ
തൂങ്ങിയാടുന്ന
ക്ലെപ്റ്റോമാനിയാക്കുള്ള
കുരങ്ങന്മാരിൽ,

ഒരേ സമയം
സിംഹവും
മുയലുമായി മാറുന്ന
എന്റെ ഇരട്ട വേഷങ്ങളിൽ,

എന്നെ കളഞ്ഞിട്ടു പോയവരില്‍,

ഹാ.!
അനവധി അനവധി
ഞാനുകൾ.


ഞാന്‍
ഞാനോ
നിങ്ങളോ
കാത്തിരിക്കുന്ന
ഒരാളല്ല,
എന്തായാലും.

ഒറ്റക്കാവുന്നത്
വെയിലിന്റെ
പൊരിയലാണ്.

അന്നേരം
റോഡിലൂടെ
തണുപ്പുള്ള
ചുവന്ന ജ്യൂസിന്റെ
കവിതകളുടെ വണ്ടി
തള്ളിത്തള്ളി
എനിക്ക് നേരെ

ആരാണ് വരിക?

Monday, September 14, 2015

പുല്ലരിയുന്നവനില്‍ പുല്ലിംഗമായി..

പുല്ലരിയുന്നവനിൽ പുല്ലിംഗമായി

“ആസൈമുഖം
മറന്ത് പോച്ചേ, 
ഇതൈ യാരിടം
സൊൽവേൻ അടി തോഴി
നേസം മറക്കവില്ലൈ നെഞ്ചം,
എന്നിൽ നിനൈവ് മുഖം മറക്കലാമോ”

എന്നിൽ
നിന്നൂരി പോവുന്ന
ഒരു ഞാനുണ്ട്.

സിക്കിലിന്റെ
ഒടുക്കത്തെ
പാട്ടുകളില്‍
കയറിയിരിക്കും
ചില നേരമത്.

ഞാന്‍ അതിലുള്ളത്
എനിക്ക് മാത്രേ അറിയാവൂ.

കന്നുകാലികളെ നോക്കാൻ 
അന്ന് വീട്ടിൽ വന്ന
സിലമ്പരശൻ
എന്റെ മുറിയിലിപ്പോൾ.

ഞാനിരിക്കുന്ന
സോഫാസെറ്റിയില്‍
പുല്ലിന്റെ കെട്ടുകൾ അഴിച്ചിടുകയാണ്‌.

സിലമ്പരശന്‌ ഓടക്കുഴൽ ഇല്ലായിരുന്നു.

കന്നുകാലികൾ
എന്റെ മുറി നിറയെ.

അവൻ  പാടാത്ത പാട്ടുകളിൽ
അവൻ അവരെ കെട്ടിയിട്ടിരുന്നു.

കിടക്ക അവരെ നോക്കി
വാലാട്ടി കൊണ്ടിരുന്നു.

അന്ന് ഞാൻ ചെമ്പരത്തികൾ കൊണ്ട് ചമ്മന്തി അരയ്ക്കാനിരുന്നു.

എന്റെ മുഖത്തപ്പോൾ
ചുമന്ന ചാറുള്ള
മുഖക്കുരുക്കൾ
കുരുത്തു വന്നു.

അതിലെ പഴുപ്പിനെ
ഞെക്കുകയോ
ഉറുഞ്ചുകയോ
അവന്‍ ചെയ്തില്ല.

ഒരിക്കലും
എന്റെ മുഖക്കുരുക്കളിൽ
അവന്റെ വിരലടയാളങ്ങൾ വീണില്ല.

പ്രേമിക്കുന്നതായി പോലും ഞങ്ങൾ മേഞ്ഞില്ല.

അഴയിലെ
അവന്റെ കള്ളിഷർട്ടിൽ
എന്റെ ഉടലുഴറി
നടക്കാനാഞ്ഞു.

അവനഴിച്ചിട്ട
സ്ലിപ്പറുകളിൽ
എന്റെ കാലുകൾ
പതിയിരിക്കാൻ കൂടി.

ഞാൻ ആണിന്റെ ആകൃതിയിലായി.

ഈ വിധം
ഞാൻ ആണാവുന്നത്

ഒരു പക്ഷേ
അവനോ
ലോകമോ
അറിഞ്ഞിരിക്കില്ല.

ചിതല്‍ പുറ്റുപിടിച്ച
വേപ്പ് മരം
ഒരു വേലനെ പോലെ
എന്റെ നിലയില്ലാ 
വേലകളിൽ
മഞ്ഞൾ
മുക്കി കുടഞ്ഞു.

ജപിച്ചിട്ട ചരട്
അരയിൽ നിന്ന്
ഉടലടക്കം ചുറ്റി
എന്നെ ഒരു കറുത്ത പമ്പരമായി കറക്കി.

ആ സുഖ:പൂർത്തിയിൽ
ഞാനെന്നെ 
കുഴിച്ചു കുഴിച്ചു പോയി.

താണു താണു വന്നപ്പോൾ

വടക്കോറത്തെ ചായ്പ്പിൽ
കിതയ്ക്കുന്ന
ആട്ടുക്കല്ലിലിരിക്കുന്നു
സിലമ്പരശൻ.

ആട്ടുക്കുഴിയിലെ
വെള്ളത്തില്‍ 
മീനുകൾ.

അവന്റെ
ചാണകമണം നിറഞ്ഞ
ഏകാന്തതയിലേക്കുള്ള
ഒരു വണ്ടി
കൊത്തിയുണ്ടാക്കുകയാണവർ.

വെള്ളത്തുള്ളികള്‍
കൊണ്ടുണ്ടാക്കിയ വണ്ടിയും വലിച്ച്
ഞാൻ 
അവനു ചുറ്റും നടന്നു,
ആട്ടുക്കുഴവി പോലെ.

ആട്ടുക്കല്ലിലിക്കുമ്പോൾ
അനങ്ങില്ല.

സിലമ്പരശൻ
അവന്റെ തേറ്റപല്ല്‌ പോലെ
ഉറഞ്ഞുപോവും.

മുരിങ്ങയ്ക്കകൾ
ആ പല്ല് കൊണ്ട്
ചീന്തി തിന്നാറുള്ള ഉച്ചകളിൽ

കടന്നൽകൂടുകൾ പോലത്തെ
കണ്ണുകൾ വെട്ടിച്ച്
കള്ളിഷർട്ടിൽ
ഞാൻ വാലടക്കം
ഉള്ളിലാവും.

അങ്ങനെ ഒരു നാൾ
മഴയിലേയ്ക്ക്
പടർന്നു കയറിയ
വള്ളികളിൻ
തുമ്പത്ത് വച്ച്
അവനെ കാണാതായി.

യഥാക്രമം, ഞാനാണായതില്ല പിന്നെ.

സിക്കിലിനെ
കേട്ടുകിടക്കുമ്പോൾ,

സോഫാസെറ്റിയിൽ
അവൻ പുല്ലരിയുന്ന ശബ്ദം.

അരിഞ്ഞിട്ട തണുപ്പിൻ  മീതെ
എന്റെ കിടക്കകൾ മേഞ്ഞു നടക്കും.

അപ്പോൾ

എത്രയും പതുക്കെ

എന്റെ മുറി ഒരു കള്ളിഷർട്ടാവുന്നു.
ചെവിക്ക് പിടിച്ച്
കുളിക്കാനായി 
കൊണ്ട് നിർത്തും.

ഉടൽ
പിണങ്ങും
ആ നേരം.

ചില വേണ്ടാത്തവ പോലെ
ഷവറിലെ
പുഴ
കുതിക്കും.

എങ്ങനെയെന്നോ?

തലയിൽ
പിണഞ്ഞു
കിടക്കുന്ന
ഊടുവഴികളിൽ
സൈക്കളുമായി 
കറങ്ങീർന്ന പോലെ.

പാതിയെത്തുമ്പോൾ 
ടയറൂരി
അതോടിക്കും പോലെ.

പുതിയ രഥം പോലെ.

ബെല്ലുമില്ലാ
ബ്രേക്കുമില്ലാ
പുഴയിലേയ്ക്ക് 
പതിക്കുന്ന
വാളി കുട്ടി പോലെ.

അപ്പോൾ 
ശർർർർ ന്ന് 
മൂത്രമൊഴിക്കാൻ തോന്നും.

ഞാനങ്ങനെയാണ്‌,

പണ്ടും 
അടുക്കള ചായിപ്പിന്റെ
ഓവ്വ് വശത്ത്
ഒളിച്ചിരിക്കും.

ഓവിലൂടെ മൂത്രം
മഞ്ഞ ചേരയായി
പുറത്ത് ചാടും.

വഴിയിൽ വച്ച്
ആ ചേരയെ കണ്ട്
ഞാന്‍ പേടിക്കും.

പത്ത് വീടുകളെയും കടന്ന്
ഒറ്റ ശ്വാസത്തിൽ
ഓടും.

ചായിപ്പിന്റെ
മൂലയ്ക്കിലിരിക്കുന്ന
എനിക്കത് കണ്ടു
ചിരി വരും.

അങ്ങനങ്ങനിരിക്കെ

20 വർഷമായി
ഇവിടെ
ഞാൻ
കുളിക്കുമ്പോൾ

കുളിച്ചുകൊണ്ട്
മൂത്രമൊഴിക്കുമ്പോൾ

ഞാൻ 
ഈ ചായിപ്പിൽ 
ഒളിച്ചിരുന്നു 
ചിരിക്കയാണ്‌.

എന്റെ മൂത്രം 
ഒഴുകിയ വരിയിൽ
മഞ്ഞ റോസാച്ചെടികൾ 
വിരിഞ്ഞതായി
ഞാൻ എഴുതിയിടും.

ഈ വരി കണ്ട്
വേണമെങ്കിൽ
അവയ്ക്ക്
മുളയ്ക്കാം.

ആ സമയം
ഓവ്വ് വഴി
ഞാൻ 
പുറത്തെത്തും.

തണുപ്പിനുള്ളിൽ 
കുളിമുറി 
മുങ്ങിത്താഴും.

Saturday, September 12, 2015

ഉള്ളിവേഷം

കാലങ്ങളെ
തത്തമ്മകളാക്കി 
കൂട്ടിലിട്ട് നടക്കുന്ന
കൈനോട്ടകാരിയുടെ
നോട്ടങ്ങളില്‍
ഞാന്‍ കെട്ടിനില്‍ക്കുന്നു

അവരുടെ വായയെ
ഞാന്‍ രണ്ട് കൈകള്‍ കൊണ്ടും
വലിച്ചു തുറന്നു.

അതിനുള്ളില്‍
എന്റെ കാലങ്ങള്‍
ഇടിങ്ങിയിരിക്കുന്നു.

സുധാമണിയെന്ന 
എന്റെ പേരില്‍ പ്രത്യേകിച്ച് ഒരു കാര്യവുമില്ല
ഞാന്‍ എപ്പഴും എന്നെ ഞാന്‍ എന്നാണ്‌ പറയാറ്‌.

ഞാനൊരു കള്ള ചീട്ടാണെന്ന്
ഒറ്റ നോട്ടത്തില്‍
അവര്‍ പറയുന്നു.
ഈ ഭാവിയില്‍ ഞാനില്ല, മറ്റൊന്നിടൂ..

ജീനുകളുടെ ചീട്ടുകള്‍
മാറ്റി മാറ്റി നോക്കിയാല്‍
കടന്നു ചെന്നാല്‍ കാണാം,
ഒരേ സമയങ്ങളില്‍
പുല്ലുപിടിച്ചു കിടക്കുന്ന ഞാന്‍
എന്റെ പുരുഷന്‍ വെട്ടിത്തെളിച്ചെടുത്ത് കൊണ്ടുവരുന്ന ഞാന്‍
ഉള്ളൂള്ളൂള്ളൂ എന്ന് മകനെ കൊഞ്ചിക്കുന്ന ഞാന്‍
ഒന്നും കൂടി എന്നു
മീന്‍കാരനോട് കുഴയുന്ന ഞാന്‍
ഉത്സവപറമ്പിലെ ചുട്കി മുഖമുള്ള ബലൂണ്‍ 
കയ്യീന്നഴിഞ്ഞ പോയ കുട്ടിയുടെ നിലവിളിയില്‍ ഞാന്‍
ഉള്ളിതീയല്‍ ഇഷ്ടമല്ലാത്തനു
ഉള്ളിതീയല്‍ കവിതയിലിട്ട് തിളപ്പിക്കും ഞാന്‍
താമരയ്ക്കും ഉള്ളിക്കും ഒരു മുദ്രയേയുള്ളൂയെന്ന് കൈകക്കൂമ്പികൊടുക്കും
ഉള്ളിയില്‍  കോര്‍ത്തൊരു മാല കുഞ്ഞിന് കൊടുക്കും

എന്നെ തൊലിക്കയാണ്,
ഉടല്‍
ഒരു വലിയ ഉള്ളിയെന്ന പോലെ.

ഒരോ കണ്ണാടിയും കാണിച്ച് തരുന്ന തോലുകള്‍
മുത്തുമല്ല മുട്ടായിയുമല്ലെന്ന തോലുകള്‍
പൂവോ പുല്ലോ അല്ലെന്ന തോലുകള്‍.

തലയോടിനുള്ളിലെ
ഞ്ഞരമ്പിന്റെ തുമ്പത്ത്
വെളിച്ചമോയെന്ന്
പാഞ്ഞൊഴുകുന്ന
അപ്പനപ്പാപ്പന്റെ ജീനേ,
എന്നെ പുറത്തെടുത്തു
റി-പ്രോഗ്രാം ചെയ്യണമെനിക്ക്.

എനിക്കുള്ളില്‍
തഴച്ചു വളരുന്ന 
ഉള്ളികളിരുന്ന്
കരയുന്നത്
ഞാന്‍ നിങ്ങള്‍ക്ക്
വാട്ട്സപ്പ്
ചെയ്തെന്ന് വരില്ല.

നിങ്ങള്‍ കാണില്ല, ഒരു പക്ഷേ അറിഞ്ഞേക്കും.

Thursday, March 12, 2015

ഭഗോതിയാണ്
കത്തുന്ന പ്രേമമാണെന്നത് തെറ്റ്
എന്റെ മൂക്കുത്തിയില്‍ ഓര്‍മ്മകളെയും
മുടിഞ്ഞ മുടിയില്‍ ഓര്‍മ്മകളെയും
വാരി ചുറ്റികെട്ടി വച്ച്'
ഇനിയവന്റെ നോട്ടത്തിന്റെ പിന്നിലിരിക്ക്
കരഞ്ഞുകരഞ്ഞൊഴുക്

നീ നോക്ക്,
അടിമുടി ഒരു വേഷം പോലുമല്ല,
തുടിയിലിരുന്നവന്റെ ഭാര്യ പറയുന്നു.

Friday, February 27, 2015

കുരുങ്ങിയ പാട്ടില്‍ കരച്ചിലുകള്‍ കോര്‍ക്കുന്നത്

കുരുങ്ങിയ പാട്ടില്‍ കരച്ചിലുകള്‍ കോര്‍ക്കുന്നത്

ആ കഥയിൽ
പറഞ്ഞ പോലെ തന്നെ
99 -)o ദിവസം
അവൻ പോയി.

പോകുമെന്ന്
ഒരിക്കലും പറഞ്ഞിരുന്നില്ല.

ആ ദുരൂഹതയിലാണ്
കരച്ചിൽ തുടങ്ങുന്നത്.

നാം ജീവിച്ചിരുന്ന
ആ പാട്ടില്ലേ.

നീണ്ട കൂർത്ത
ചുണ്ടുകളുണ്ടായിരുന്നു
അതിലെ
3.33 മിനിറ്റിൽ
സംഭവിക്കുന്ന
ആലിംഗനത്തിന്.

കഴുകന്റെ
മൂർച്ചയുള്ള
പ്രേമം.

എനിക്ക് മേൽ
അത്
ചിറക് വിരിച്ചു നിന്നു.

അതെന്നെ
ആവർത്തിച്ച്
കൊത്തി കൊണ്ടിരുന്നു.

ഞാൻ കുരുങ്ങി
വലിഞ്ഞ്
ചുരുണ്ട്
ചുളിഞ്ഞ്.

എനിക്ക് കരയണമായിരുന്നു.

കരച്ചിൽ
പൊങ്ങി വന്ന്
ഒരു കൂറ്റൻ വെള്ളപൊക്കമായി.

എന്റെ വേദന
കുന്നിൻപുറം
കവിഞ്ഞ്,

പുഴകൾ
പിടിച്ച്

വരമ്പുകൾ
വാരി

റോട്ടിലൂടെ
കുത്തിമറിഞ്ഞ്

കെട്ടിടങ്ങളെ
വലിച്ചെടുത്ത്

ഞാൻ പരന്നു, ഒഴുകി, കെട്ടിനിന്ന്, പിന്നും ഗതിയറ്റലഞ്ഞു.

അവൻ ഇല്ലാത്ത ജനൽ.

കണ്ണുകൾ,
മൂക്ക്,
ചുണ്ടുകൾ,
കവിളുകൾ,
കക്ഷങ്ങൾ,
മുലകള്‍,
പൊക്കിൾ,
യോനി,
വിരലറ്റങ്ങൾ,
വാരിയെല്ലുകൾ,
എന്ന് വേണ്ട
എല്ലായിടങ്ങളിലും
നിന്ന്‌ കണ്ണീര്‍ വന്നു.

എനിക്കെന്നിട്ടും കരയണമായിരുന്നു.

ഉടലാകെ
കരച്ചിൽ വന്നു.

ഉടൽ
തികയാതെ വന്നു.

അവന്‌ വേണ്ടി കരയാൻ
ആ 3.33 മിനുറ്റ് കുത്തിനിറച്ച
ഉടലുകളെ തപ്പി
കിളികളുടെയടുത്ത് പോയി.
മീനുകളുടെടെയടുത്ത് പോയി
തവളകളുടെ,
മരങ്ങളുടെ,
ഇലകളുടെ,
ഇരുട്ടിന്റെ,
വെളിച്ചത്തിന്റെ,
ശബ്ദത്തിന്റെ,
നിശ്ശബ്ദത്തിന്റെ.

അനവധി ഉടലുകളിലിരുന്നു
ഞാൻ സന്തോഷത്തോടെ
അവന് വേണ്ടി കരഞ്ഞു.

ഉടലുകളില്‍
മാറി മാറിയിരുന്ന്‍
കരഞ്ഞിട്ടും
എനിക്കെന്തോ മതി വന്നില്ല.

കരച്ചിലിന്റെ
എല്ലാ അലങ്കാരങ്ങളിലും
ഞാൻ
സർവ്വാംഗ രാജ്ഞിയായി
വിളങ്ങി.

പ്രേമത്തിന്റെ
മുനമ്പിൽ നിന്ന്
പിന്നിലേക്ക്
തള്ളിയിടും
മുന്നേയുള്ള
ആ മുറുക്കനെ പിടുത്തം

ഓർത്തപ്പോ
ഓർത്തപ്പോ

എനിക്ക്‌
ഇനീം ഇനീം
കരച്ചിൽ വരുന്നുണ്ട് കേട്ടോ.

Thursday, February 19, 2015

ഉറക്കത്തിന്റെയകത്ത് നിന്ന് ഉറക്കത്തെ 
വിടര്‍ത്തിയെടുത്ത്
വിരിച്ചിട്ട്
നീലവലയില്‍ 

മരിജ്വാനാഭരിതയായി നില്ക്കുമ്പോൾ
മുറി നിറയെ 
കൃഷ്ണമണിമേഘങ്ങളുടെ കൂണുകള്‍, പള്ളിമണി പാവാടകളിലും.

എന്നില്‍
ചുരുണ്ടുകൂടി 
മഴപ്പെടുന്ന 
ക്രോംക്രോയുമ്മകള്‍ 
ങ്ങിണി ങ്ങിണി  ങ്ങിണിയെന്ന്‍  അടിച്ചുകൊണ്ടിരുന്നു

ഏറ്റവും ശക്തമായ
പരിപ്പുകറിക്കായി
ഒരുവൻ
തിളയ്ക്കാൻ തുടങ്ങി
ചീരയിലകൾ അരിഞ്ഞിട്ടത്‌,
തേങ്ങയും ഉള്ളിയും 
ചതച്ചിട്ടത്‌.

മുറികളിലെ ഒഴിഞ്ഞ അറകളിൽ,
പിഞ്ഞാണങ്ങളിൽ,
പൂപ്പാത്രങ്ങളിൽ,
ബക്കറ്റിൽ,
മഗ്ഗിൽ,
നോട്ട്പാടിനടുത്തിരുന്ന കാപ്പിക്കപ്പിൽ.
എല്ലായിടത്തും
ആ പരിപ്പുകറി
തല കുത്തിമറിഞ്ഞു

5.55 നും 6.15 നും ഇടയ്ക്കുള്ള
ആകാശത്തെ
ഒരു കുഞ്ഞു മേഘം
പരിപ്പുകറിയിൽ
ചോർത്തി
കൊടുത്തുകൊണ്ടിരുന്നു.

അവളുടെ 
മുറിവിലും
ചീരയും പരിപ്പും
വിചിത്രമായി സ്നേഹിച്ചു കൊണ്ടിരുന്നു.

അതിനാല്‍ മാത്രം
മറ്റ് കറികൾ
അവളെ പരിപ്പുകറിയിൽ നിന്ന് 
പുറത്താക്കാന്‍ തീരുമാനിക്കുന്നു

Wednesday, February 18, 2015

ഇനിയും അനവധി പ്രേമം പറയാനുണ്ട്.


1. 
എന്റെ കക്ഷങ്ങളില്‍
കുമിഞ്ഞു കൂടിയതില്‍
നീ വച്ച ആദ്യത്തെ ഉമ്മയെ
കുടുക്കയ്ക്കുള്ളിലെന്ന പോലെ തിരയുമ്പോള്‍
സൂക്ഷ്മതയുടെ വായില്‍ നിന്ന് വീണ 

ഈത്തായക്കുണുക്കില്‍
നമ്മള്‍ പരസ്പരമെറിഞ്ഞു കളിച്ച പ്രേമം.

2. 
ഇലകളിൽ 
ജടകളില്‍ 
പൊതിഞ്ഞിരിക്കുന്ന ശലഭങ്ങളെ
നിന്റെ അഘോരിയന്‍ തുടയിലിരുന്ന്‍
ഇതള്‍-താളത്തിലിറുത്തിറുത്തിടുമ്പോള്‍
അകത്തുള്ള നമ്മളില്‍
ഒരു കാറ്റാടി ലോകം.
അതില്‍ മുളയ്ക്കും കാറ്റാടി ഉച്ചകൾ, കാറ്റാടി മുറികൾ, 
 
കൊതികൾ പെരണ്ട ഭാരങ്ങളുടെ സാമ്യത്തിൽ
കാറ്റാടികള്‍ നമ്മൾ !

3.
മുടികളില്‍ ഇടവഴികളിൽ
കാത്തിരിപ്പിന്റെ തവളകള്‍ 

കരയുന്നുഉടലുകളില്‍ 
ചിലന്തി വലകൾ
ഇഴഞ്ഞിഴഞ്ഞ് 

ജീവിതത്തെ ഒട്ടിച്ചുവയ്ക്കുന്നു
ഒരു മാസം വിസ്താരമുള്ള
ഇരുട്ടിന്റെ ഉടലുള്ള കോട്ടയാവുന്നു ഞാന്‍..

ഒണ്ടായിരുന്നതും കൊണ്ടവന്‍ പിന്നയും പോയി,
ഞാന്‍ ആരെ ജീവിക്കുന്നു ദൈവമേ..!


3.

കടലിനിടിയില്‍ നിലവിളക്കുകൾ തെളിയുന്നു,
മീനുകളില്‍ വേഷമിട്ട്
ചിതറി വീഴുന്ന 

ചെതുമ്പലുകളെ
കൂട്ടി യോജിപ്പിച്ചു
എന്നിലിരുന്ന്‍ കളിക്കുന്ന
കാലിപ്സോ തില്ലാനകൾ

പ്രേമത്തിന്റെ 
ഒരു ചെതുമ്പല്‍
ചെന്നിയിൽ
പടികള്‍ കയറുന്നു,

മുകളിൽ ചെന്നാല്‍
ഇനിയുമൊരു കടലുണ്ടാകുമോ
എന്റെ പരിഞ്ഞിൽ കുഞ്ഞുങ്ങള്‍ക്ക് ?




Monday, February 9, 2015

പൊയട്രി ഫ്രൈസ്


1.
വെയിലിൽ 
വിയർത്തിട്ടെന്ന പോലെ തന്നെ
വെയിൽ അസ്വസ്ഥയായിരുന്നു.

ഉരുണ്ട തണ്ണിമത്തനുകളുള്ള
എന്റെ തലയെ നോക്കി 
നൂറ്റാണ്ടുകളായി കാത്തിരിക്കുന്ന 
വെയിൽ കത്തികൾ.

നോവിക്കലുകളുടെ
ജ്യൂസടിക്കുക്കുകയാണ് ലക്‌ഷ്യം

ചിക്ചിക്ചികാന്ന്
എന്നെയാകെ 
കൊത്തിയരിയാന്‍
ആ കൊലപാതകം, 
ആ കോലാഹലം
നിഷ്കരുണം തൊട്ടടുത്തുള്ള പോലെ.

നിങ്ങളുടെ
വേന(ല്‍)ക്കാലങ്ങൾ തീരില്ലന്നു 
എനിക്കറിയാം

എങ്കിലും,
പക്ഷികൾ നാലുപാടുന്നും 
പറന്നു കൊത്തുന്ന 
ഈ തലയുമായി
റോഡിലൂടെ 
ചുവന്ന ജ്യൂസിന്റെ വണ്ടി തള്ളിത്തള്ളി 

നിങ്ങളിലൂടെ തന്നെ നടന്നു പോകും ഞാന്‍

2.
അക്ഷമയുടെ രാത്രിയി
വെള്ളിക്കൊലുസ്സോര്‍ത്തുറങ്ങിപ്പോയ കുട്ടിയെ
25 കൊല്ലം നീളമുള്ള
ഒരേ വരികള്‍ തന്നെ കാലിലിട്ട് വലിക്കുന്നു.
ഏതോ മരഛായ നീ തിരഞ്ഞകന്നാലും
എങ്ങോ വനഭൂമിയിൽ പറന്നുപോയാലും

സൂചി വെയിലിന്റെ കുത്തു കിട്ടി 
ചാടിപ്പിടഞ്ഞെഴുന്നേറ്റ്
കാലുകള്‍ നിലത്ത് വയ്ക്കുമ്പോള്‍
ശറപറാന്ന്‍ 
നൂറായിരം കൂട്ടം കിലുക്കങ്ങ,

ഭൂമി അപ്പോള്‍,
അച്ഛന്‍ വാങ്ങി കൊണ്ടുവരുന്ന
ഉടഞ്ഞു പോവാനുള്ള തക്കാളികളെന്ന്‍ 
കരുതി 
ഞാന്‍ നടക്കാന്‍ തുടങ്ങും

3.
അരി നെല്ലിക്കകള്‍ കുത്തിയിടുമ്പോൾ
എന്റെ ഗര്‍ഭത്തിനുള്ളിൽ
കൊതി മൂത്ത് 
വായ തുറക്കുന്ന കുഞ്ഞിനെ പോലെ
ഞാന്‍ ഉള്ളയിടങ്ങളിൽ
ഞാന്‍ ഉണ്ടോയെന്ന്‍

ഞാന്‍ നോക്കുന്നുണ്ട്,
ആരുമത് കാണാതെ.

4. 
എന്റെ മത്തിക്കറിയില്‍ ഒരു മത്തിപോലുമല്ല 
എന്നാവുമ്പോൾ
ഞാന്‍ ഒരു യഥാര്‍ത്ഥ പാചകക്കാരിയാവുന്നു.


സർക്കസ് മാക്സിമക്സ്

അവാന്ത ജ്യുവാന
ഞാണിൽക്കളിക്കാരിയാണ്
അവളോട്
നീ വാഴ്ക വേണ്ടും
എന്ന്‍ നഗരം
കയ്യടിച്ചു പാടികൊണ്ടിരുന്നു
നീ വാഴ്ക വേണ്ട
എന്ന്‍ അതേ നഗരം
കാല്‍ തട്ടിയിടാന്‍ നോക്കിയിരുന്നു.
കുടത്തുമ്പിന്റെ
മുന പോലെ
ഒത്ത നടുക്ക് അവൾ നടന്നു,
കാണാൻ വന്നവര്‍ക്ക് മീതെ.

കുനിഞ്ഞിരിക്കുന്ന
ഒരോ തലയിലേയ്ക്കും
അരിമണികൾ
കൊത്തിത്തീർക്കുന്ന
കോഴിത്താളത്തിൽ
അവൾ ചാടാൻ തുടങ്ങി.
അവൾ ചിന്നി ചിതറിക്കൊണ്ടിരുന്നു
അവാന്ത
അവസാനിക്കാത്ത നിരയായിരുന്നു.
അള്ളിപ്പിടുത്തത്തിന്റെ കയ്യടിയായിരുന്നു.
ഇരുട്ടു കൂട്ടുന്ന കണക്കായിരുന്നു
കക്ഷങ്ങളിൽ വിയർപ്പുകളിൽ
മരിക്കുമെന്ന ഭീതിയില്ലാതെ
അവള്‍ ഒഴുകികൊണ്ടിരുന്നു
ഒരുവളില്‍ നിന്ന് മറ്റൊരുവളിലേയ്ക്ക്
പിന്നിലായ ഞങ്ങളെ പിന്നിലാക്കി
പുറത്തായ ഞങ്ങളെ പുറത്താക്കി
അവൾ ഒഴിഞ്ഞുകൊണ്ടിരുന്നു
എല്ലാ തലകളേയും
ഇതിനകം
കണക്കുകളുടെ കയറിൽ
ചുറ്റികെട്ടി കഴിഞ്ഞിരുന്നു എന്ന് വേണം കരുതാന്‍

കഴുത്തൊടിഞ്ഞു ലോകം
ഒരു വശത്തേയ്ക്ക് ചരിഞ്ഞു
അവളുടെ കാല്‍കീഴില്‍
ഒരു നൂലില്ലാമാലയായി കിടന്നു.
“മോളേ, അവാന്താ,
ഈ മഴകളെയൊക്കെ
വെയിലിൽ ഉണക്കാനിടൂ”
ഞാണിലെന്ന പോലേ ചാടി ചാടി
മഴകളെ അഴകളില്‍
കോർത്തെടുക്കാന്‍ തുടങ്ങവേ
ഇന്നെങ്കിലും
സര്‍ക്കസ് കാണാന്‍
അമ്മയെ സമ്മതിപ്പിക്കണമെന്ന
അവള്‍ കുഴങ്ങി
ഒരാരവത്തിൻ അലട്ടല്‍ പൊങ്ങി വന്നു,
മൈതാനത്തിനുള്ളില്‍ കൂടാരമെന്ന പോലെ.
ഒരിക്കലും ജനിച്ചിട്ടില്ലാത്ത/കളിച്ചിട്ടില്ലാത്ത/മരിച്ചിട്ടില്ലാത്ത
അവാന്ത ജ്യുവാന എന്ന
ഞാണിൽക്കളിക്കാരിയില്‍
അരേനയിലെ
വെളിച്ചം വീഴുന്നു.
എന്റെ ചിന്ഹം തവള; ചാടും ചാടും ചാടും !!
(രാജകുമാരന്മാരാവാതെ പോയ തവളചെക്കന്മാര്‍ക്ക്)

Friday, January 2, 2015

സ്വപ്നങ്ങൾക്ക് വിചാരിച്ചതിലേറേ കട്ടിയുണ്ട്.

ഇന്നലേയും 
എന്നെ നിങ്ങൾ രക്ഷിച്ചു.
അടിയന്തരഘട്ടങ്ങളിലെ ഫോഴ്സുകളുടെ 
തലവനായിരിക്കാം നിങ്ങള്‍

ഉറക്കങ്ങളുടെ
പല പല ജീപ്പുകൾ നിങ്ങള്‍ക്കുണ്ടായിരുന്നു
പലരെയും 
അതിൽ കയറ്റിവിട്ടു 
രക്ഷപ്പെടുത്തുന്നുണ്ടായിരുന്നു.
ഞാൻ നിങ്ങളെ മറക്കുകയില്ല.
കുഞ്ഞുങ്ങളെ 

പൊക്കിയെടുക്കുന്ന പോലെ
എന്നെയും ജീപ്പിനുള്ളിലിരുത്തി

എനിക്ക് ഉറക്കം വന്നു.
ഒരു ജീപ്പ്‌ ചീറിപ്പാഞ്ഞുപോയ പോലെ

വഴി നീളെ
ക്ലെപ്റ്റോമാനിയാക്കിന്റെ കുരങ്ങന്മാർ
ചാടി വീഴുന്നുണ്ടായിരുന്നു.

എന്റെ പരാതികളെ / വഴക്കുകളെ/ വിഷമങ്ങളെ
അവര്‍ തട്ടിപറിക്കാന്‍ വന്നു.

നോക്കൂ
എന്റെ കണ്ണുകള്‍ തീരെ ശരിയല്ല
ഒരേ സമയം 
എന്റെ വലത്തേക്കണ്ണ്‌ 

ഒരു സ്വപ്നവും
ഇടത്തുള്ളത്‌ മറ്റൊന്നും കാണുന്നു.

എന്റെ മകന്‍ വിദേശത്തുള്ള 
അവന്റച്ഛനെ വേണമെന്നു വാശി പിടിക്കുന്നു.
അവന്റച്ഛന്‍ പാടിക്കൊടുത്ത പാട്ടിലെ പൂതങ്ങൾ
മുറികളിൽ വന്നു നിറയുന്നു 

ക്രിസ്മസ് ആയതോണ്ട്
ഞങ്ങൾ അവർക്ക്‌ 
ചുവന്ന തൊപ്പികൾ കൊടുത്തു.
ചെവികളിൽ സ്റ്റാറുകൾ ഞാത്തിയിട്ടു.

വെന്തല മറിയകളെ പോലെ 
ഒരുക്കിയെടുത്തു.

വിഷാദമായിരിക്കുകയായിരുന്ന 
ക്രിസ്മസ്സിനെ
അപഹരിച്ചു കൊണ്ടു വന്നു
ചാരുകസേര അഥവാ കുരിശിൽ കെട്ടിയിട്ടു.


ഇടത്തുള്ള കള്ളി 

വലത്തുള്ള കള്ളിയെന്നു 
നീയെന്ന്‍ ചൂണ്ടി
ഞാനും ഞാനും ഓടിക്കളിക്കും.

എന്തു കൊണ്ടെന്നോ?
ഈ സമയം 2.44 നുള്ള
മറ്റേ കണ്ണിലെ സ്വപ്നത്തിൽ
ഞാന്‍ 
ഷൊർണ്ണൂർ പ്ലാറ്റ്ഫോമിലാണ്, കാമുകനെ കാത്ത്.
ഇതാണ് ഞാന്‍ എന്നെ 
കള്ളിയെന്ന് വിളിച്ചത്.

എന്റെ ചെവിയിലെ 

ഇല്ലാത്തൊരു 
അടുക്ക്ചെമ്പരത്തി പോലെ 
അവന്‍ ചുവന്നു കിടന്നു.

എന്നെ നോക്കി തീവണ്ടിക്കൊപ്പം ഓടും.

അവന്റെ കുട്ടിനിക്കര്‍ 
അയയുന്നത് കണ്ടു 
ഞാന്‍ കുടുകുടാന്ന്‍ ചിരിക്കും

ഓടുമ്പോള്‍ തുരുതുരാന്ന് വാരിയെറിഞ്ഞ
അവന്റെ പച്ചക്കറിത്തോട്ടങ്ങൾ,കുഞ്ഞുങ്ങളുടെ മുഖങ്ങള്‍

ചെത്തിവച്ച 
മത്തന്റെ കഷ്ണങ്ങൾ,
പയറിന്റെ വള്ളികൾ
ഇവരൊക്കെ 
തീവണ്ടിക്കൊപ്പം 
നീണ്ടു നീണ്ടു വരും
.
നീട്ടിക്കൊടുക്കാത്ത
എന്റെ വിരലുകൾക്ക് 
അറ്റത്ത്‌
എപ്പോഴും 
അവന്റെ മുഖമുള്ള തടവുകാരുണ്ട്‌.

എന്റെ ജനൽവരികളിൽ 
അവരൊക്കെ പയർവള്ളികൾ പോലെ 
ഞാന്നു കിടക്കും
ഒരിക്കലും 

എന്നിലേയ്ക്ക് കയറി വരാതെ.

സ്വപനങ്ങള്‍ കണ്ട് കണ്ട്
വീർത്ത് വീർത്ത് വരുന്ന കണ്ണുകളെ
വാഷ്ബേസിനിലിട്ട് കഴുകുമ്പോൾ
ആരവാരമൊരു ചിരി പോലെ
ഒന്നടങ്കം പറന്നെന്നെനിക്ക് 
തോന്നിയെങ്കിലും,

കാലുകൾ പെട്ടുപോയിരിക്കുന്നു
അനന്തതയോളം
.

ഞാന്‍ പോയി ജീപ്പില്‍ ഇരിക്കട്ടെ, ഒന്നുറങ്ങണം.

ബൈ"പോളാ"ര്‍ II

കുമിളകളുടെ
ലോകത്തിലാണ്.

നെറ്റിയിലോ
താടിയിലോ
നീണ്ടു വരുന്ന
ഒരു ചൊടക്ക് പൂവ് പോലെ
ഞാനതാ
പൊട്ടി പൊട്ടി പോവുന്നു.

പെട്ടെന്നൊരു പറവയെ കിട്ടിയാൽ
ഒതുക്കുന്ന പോലെ
ഒരു കുമ്പിളിൽ
എന്നെയൊന്ന്
സൂക്ഷിച്ച് വയ്ക്ക്.

അന്തരംഗത്തിൽ
അകാരണമായ
ആനന്ദത്തിന്റെ കുമിളകള്‍
പ്രേമത്തിന്റെ കുമിളകൾ
നൊമ്പലത്തിന്റെ കുമിളകൾ
പഴംതുണികിടപ്പിന്റെ കുമിളകൾ
കോടാനുകോടി കുമിളകൾ

ഒച്ചയുടെ
ഒറ്റപ്പാടുപോലുമില്ലാതെ
ഞാൻ പൊട്ടി പൊട്ടി പോവുന്നല്ലോ.

ഒലാസെപ്പൈൻ ഒരു മരുന്നല്ല,
സോപ്പുപതുപതാ
താടിയുള്ള
മാജിക്കൽ സ്റ്റോറിറ്റെല്ലറാണ്‌.

ഒരു പാവമാണ്‌.

ആരും കേൾക്കാതെ
നമ്മുക്കുള്ളിൽ കടന്ന്‌ വരും.
കഥകൾ പറഞ്ഞുതരും
മടിയിൽ കിടത്തി
തട്ടിയുറക്കും,
അമ്മയുറക്കും പോലെ.

എല്ലാമങ്ങ്‌ പോയല്ലോയെന്നും നമ്മളും കരുതും.

ചുമ്മാതാണ്.

അവളുടെ
പൊട്ടിക്കാളി കുമിളകൾ
പമ്മിപമ്മി ഇരിക്ക തന്നെയാണ്.

പറഞ്ഞിട്ടും കേൾക്കാത്ത
കുഞ്ഞുങ്ങളെ പോലെ
തട്ടി വീണ്‌
മുട്ടരഞ്ഞ്‌
ഒച്ച വച്ച്‌
കൃത്യം നെഞ്ചിലേക്ക്‌ ഓടിക്കേറി വരാൻ.

വലിച്ചു നീട്ടാവുന്ന വൃത്തങ്ങൾ


സുഖമാണ്‌” എന്ന് പറത്തിവിട്ട വിമാനം
അദൃശ്യമായിപ്പോയിരിക്കുന്നു.

ദൂരൂഹതയുടെ ആകാംക്ഷയോ 
ദൂരൂഹതയുടെ ഏകാന്തതയോ
ദൂരൂഹതയുടെ മിണ്ടാത്തതയോയായി
എപ്പോള്‍ വേണമെങ്കിലുമത്‌ തിരിച്ചു വന്നേക്കാം.

(ഇടറി വീണിട്ടില്ല / വീഴില്ല എന്നൊരു മൂങ്ങ എന്റെ മരത്തില്‍ മുറുകെ പിടിച്ചിരിക്കുന്നു)

ഈ മൂങ്ങ കുറച്ച് മുൻപ് വരെ
കരുതലോടെ വിത്തിറക്കിയിട്ടും
പൊന്തിവരാത്ത 
പച്ച നോക്കി
തണുത്തുപ്പോയ 
തോട്ടക്കാരിയായിരുന്നു,

വിഷമിക്കണ്ട,
ആകാശമുണ്ട് എന്നൊരു 
അലച്ചിലിന്റെ 
കടൽക്കാക്ക
അവൾക്ക് 
പാറ്റിക്കൊടുക്കുന്നു.

ഇപ്പോൾ
അവൾക്ക് മീതേ 
അതിരില്ലാത്ത കാക്കകൾ.

ഷീ ഈസ് യെഗൈൻ ഡക്ക്” 
എന്ന കൊഞ്ഞാനാരവത്തിൽ
കുത്തിവയ്ക്കുന്ന
വിശേഷാൽ തൂവലിൽ 
തുഴയുന്ന 
തണ്ടനയ്പ്പ് 
കേൾക്കും.

അതില്‍
കാടിന്റെ സംഗീതത്തിന്റെ 
നീളമളക്കാൻ പോയ
അംഗുലപ്പുഴുവിനെ കാണും

എന്റെ വരകള്‍ 
വട്ടം വിട്ടുപോവുന്നില്ല

അത് വച്ചാണ്‌ ഞാനീ ലോകത്തിനെയല്ലാം വരയ്ക്കുന്നത്.


സുഖമാണ്‌ എന്ന വിമാനം/ 
അതുറപ്പിക്കുന്ന മൂങ്ങ/ 
അവൾ കാണാത്ത പച്ച/ 
അവളെ പാറ്റിയ കാക്ക/ 
അവർ കുത്തിയ തൂവല്‍

ഇതെല്ലാം 
എന്നെ ചുറ്റി നില്‍ക്കുന്ന
മറ്റൊരു മറ്റൊരു സന്ദർഭങ്ങളാണ്‌,

ഞാനാണ്.