Friday, February 27, 2015

കുരുങ്ങിയ പാട്ടില്‍ കരച്ചിലുകള്‍ കോര്‍ക്കുന്നത്

കുരുങ്ങിയ പാട്ടില്‍ കരച്ചിലുകള്‍ കോര്‍ക്കുന്നത്

ആ കഥയിൽ
പറഞ്ഞ പോലെ തന്നെ
99 -)o ദിവസം
അവൻ പോയി.

പോകുമെന്ന്
ഒരിക്കലും പറഞ്ഞിരുന്നില്ല.

ആ ദുരൂഹതയിലാണ്
കരച്ചിൽ തുടങ്ങുന്നത്.

നാം ജീവിച്ചിരുന്ന
ആ പാട്ടില്ലേ.

നീണ്ട കൂർത്ത
ചുണ്ടുകളുണ്ടായിരുന്നു
അതിലെ
3.33 മിനിറ്റിൽ
സംഭവിക്കുന്ന
ആലിംഗനത്തിന്.

കഴുകന്റെ
മൂർച്ചയുള്ള
പ്രേമം.

എനിക്ക് മേൽ
അത്
ചിറക് വിരിച്ചു നിന്നു.

അതെന്നെ
ആവർത്തിച്ച്
കൊത്തി കൊണ്ടിരുന്നു.

ഞാൻ കുരുങ്ങി
വലിഞ്ഞ്
ചുരുണ്ട്
ചുളിഞ്ഞ്.

എനിക്ക് കരയണമായിരുന്നു.

കരച്ചിൽ
പൊങ്ങി വന്ന്
ഒരു കൂറ്റൻ വെള്ളപൊക്കമായി.

എന്റെ വേദന
കുന്നിൻപുറം
കവിഞ്ഞ്,

പുഴകൾ
പിടിച്ച്

വരമ്പുകൾ
വാരി

റോട്ടിലൂടെ
കുത്തിമറിഞ്ഞ്

കെട്ടിടങ്ങളെ
വലിച്ചെടുത്ത്

ഞാൻ പരന്നു, ഒഴുകി, കെട്ടിനിന്ന്, പിന്നും ഗതിയറ്റലഞ്ഞു.

അവൻ ഇല്ലാത്ത ജനൽ.

കണ്ണുകൾ,
മൂക്ക്,
ചുണ്ടുകൾ,
കവിളുകൾ,
കക്ഷങ്ങൾ,
മുലകള്‍,
പൊക്കിൾ,
യോനി,
വിരലറ്റങ്ങൾ,
വാരിയെല്ലുകൾ,
എന്ന് വേണ്ട
എല്ലായിടങ്ങളിലും
നിന്ന്‌ കണ്ണീര്‍ വന്നു.

എനിക്കെന്നിട്ടും കരയണമായിരുന്നു.

ഉടലാകെ
കരച്ചിൽ വന്നു.

ഉടൽ
തികയാതെ വന്നു.

അവന്‌ വേണ്ടി കരയാൻ
ആ 3.33 മിനുറ്റ് കുത്തിനിറച്ച
ഉടലുകളെ തപ്പി
കിളികളുടെയടുത്ത് പോയി.
മീനുകളുടെടെയടുത്ത് പോയി
തവളകളുടെ,
മരങ്ങളുടെ,
ഇലകളുടെ,
ഇരുട്ടിന്റെ,
വെളിച്ചത്തിന്റെ,
ശബ്ദത്തിന്റെ,
നിശ്ശബ്ദത്തിന്റെ.

അനവധി ഉടലുകളിലിരുന്നു
ഞാൻ സന്തോഷത്തോടെ
അവന് വേണ്ടി കരഞ്ഞു.

ഉടലുകളില്‍
മാറി മാറിയിരുന്ന്‍
കരഞ്ഞിട്ടും
എനിക്കെന്തോ മതി വന്നില്ല.

കരച്ചിലിന്റെ
എല്ലാ അലങ്കാരങ്ങളിലും
ഞാൻ
സർവ്വാംഗ രാജ്ഞിയായി
വിളങ്ങി.

പ്രേമത്തിന്റെ
മുനമ്പിൽ നിന്ന്
പിന്നിലേക്ക്
തള്ളിയിടും
മുന്നേയുള്ള
ആ മുറുക്കനെ പിടുത്തം

ഓർത്തപ്പോ
ഓർത്തപ്പോ

എനിക്ക്‌
ഇനീം ഇനീം
കരച്ചിൽ വരുന്നുണ്ട് കേട്ടോ.

Thursday, February 19, 2015

ഉറക്കത്തിന്റെയകത്ത് നിന്ന് ഉറക്കത്തെ 
വിടര്‍ത്തിയെടുത്ത്
വിരിച്ചിട്ട്
നീലവലയില്‍ 

മരിജ്വാനാഭരിതയായി നില്ക്കുമ്പോൾ
മുറി നിറയെ 
കൃഷ്ണമണിമേഘങ്ങളുടെ കൂണുകള്‍, പള്ളിമണി പാവാടകളിലും.

എന്നില്‍
ചുരുണ്ടുകൂടി 
മഴപ്പെടുന്ന 
ക്രോംക്രോയുമ്മകള്‍ 
ങ്ങിണി ങ്ങിണി  ങ്ങിണിയെന്ന്‍  അടിച്ചുകൊണ്ടിരുന്നു

ഏറ്റവും ശക്തമായ
പരിപ്പുകറിക്കായി
ഒരുവൻ
തിളയ്ക്കാൻ തുടങ്ങി
ചീരയിലകൾ അരിഞ്ഞിട്ടത്‌,
തേങ്ങയും ഉള്ളിയും 
ചതച്ചിട്ടത്‌.

മുറികളിലെ ഒഴിഞ്ഞ അറകളിൽ,
പിഞ്ഞാണങ്ങളിൽ,
പൂപ്പാത്രങ്ങളിൽ,
ബക്കറ്റിൽ,
മഗ്ഗിൽ,
നോട്ട്പാടിനടുത്തിരുന്ന കാപ്പിക്കപ്പിൽ.
എല്ലായിടത്തും
ആ പരിപ്പുകറി
തല കുത്തിമറിഞ്ഞു

5.55 നും 6.15 നും ഇടയ്ക്കുള്ള
ആകാശത്തെ
ഒരു കുഞ്ഞു മേഘം
പരിപ്പുകറിയിൽ
ചോർത്തി
കൊടുത്തുകൊണ്ടിരുന്നു.

അവളുടെ 
മുറിവിലും
ചീരയും പരിപ്പും
വിചിത്രമായി സ്നേഹിച്ചു കൊണ്ടിരുന്നു.

അതിനാല്‍ മാത്രം
മറ്റ് കറികൾ
അവളെ പരിപ്പുകറിയിൽ നിന്ന് 
പുറത്താക്കാന്‍ തീരുമാനിക്കുന്നു

Wednesday, February 18, 2015

ഇനിയും അനവധി പ്രേമം പറയാനുണ്ട്.


1. 
എന്റെ കക്ഷങ്ങളില്‍
കുമിഞ്ഞു കൂടിയതില്‍
നീ വച്ച ആദ്യത്തെ ഉമ്മയെ
കുടുക്കയ്ക്കുള്ളിലെന്ന പോലെ തിരയുമ്പോള്‍
സൂക്ഷ്മതയുടെ വായില്‍ നിന്ന് വീണ 

ഈത്തായക്കുണുക്കില്‍
നമ്മള്‍ പരസ്പരമെറിഞ്ഞു കളിച്ച പ്രേമം.

2. 
ഇലകളിൽ 
ജടകളില്‍ 
പൊതിഞ്ഞിരിക്കുന്ന ശലഭങ്ങളെ
നിന്റെ അഘോരിയന്‍ തുടയിലിരുന്ന്‍
ഇതള്‍-താളത്തിലിറുത്തിറുത്തിടുമ്പോള്‍
അകത്തുള്ള നമ്മളില്‍
ഒരു കാറ്റാടി ലോകം.
അതില്‍ മുളയ്ക്കും കാറ്റാടി ഉച്ചകൾ, കാറ്റാടി മുറികൾ, 
 
കൊതികൾ പെരണ്ട ഭാരങ്ങളുടെ സാമ്യത്തിൽ
കാറ്റാടികള്‍ നമ്മൾ !

3.
മുടികളില്‍ ഇടവഴികളിൽ
കാത്തിരിപ്പിന്റെ തവളകള്‍ 

കരയുന്നുഉടലുകളില്‍ 
ചിലന്തി വലകൾ
ഇഴഞ്ഞിഴഞ്ഞ് 

ജീവിതത്തെ ഒട്ടിച്ചുവയ്ക്കുന്നു
ഒരു മാസം വിസ്താരമുള്ള
ഇരുട്ടിന്റെ ഉടലുള്ള കോട്ടയാവുന്നു ഞാന്‍..

ഒണ്ടായിരുന്നതും കൊണ്ടവന്‍ പിന്നയും പോയി,
ഞാന്‍ ആരെ ജീവിക്കുന്നു ദൈവമേ..!


3.

കടലിനിടിയില്‍ നിലവിളക്കുകൾ തെളിയുന്നു,
മീനുകളില്‍ വേഷമിട്ട്
ചിതറി വീഴുന്ന 

ചെതുമ്പലുകളെ
കൂട്ടി യോജിപ്പിച്ചു
എന്നിലിരുന്ന്‍ കളിക്കുന്ന
കാലിപ്സോ തില്ലാനകൾ

പ്രേമത്തിന്റെ 
ഒരു ചെതുമ്പല്‍
ചെന്നിയിൽ
പടികള്‍ കയറുന്നു,

മുകളിൽ ചെന്നാല്‍
ഇനിയുമൊരു കടലുണ്ടാകുമോ
എന്റെ പരിഞ്ഞിൽ കുഞ്ഞുങ്ങള്‍ക്ക് ?




Monday, February 9, 2015

പൊയട്രി ഫ്രൈസ്


1.
വെയിലിൽ 
വിയർത്തിട്ടെന്ന പോലെ തന്നെ
വെയിൽ അസ്വസ്ഥയായിരുന്നു.

ഉരുണ്ട തണ്ണിമത്തനുകളുള്ള
എന്റെ തലയെ നോക്കി 
നൂറ്റാണ്ടുകളായി കാത്തിരിക്കുന്ന 
വെയിൽ കത്തികൾ.

നോവിക്കലുകളുടെ
ജ്യൂസടിക്കുക്കുകയാണ് ലക്‌ഷ്യം

ചിക്ചിക്ചികാന്ന്
എന്നെയാകെ 
കൊത്തിയരിയാന്‍
ആ കൊലപാതകം, 
ആ കോലാഹലം
നിഷ്കരുണം തൊട്ടടുത്തുള്ള പോലെ.

നിങ്ങളുടെ
വേന(ല്‍)ക്കാലങ്ങൾ തീരില്ലന്നു 
എനിക്കറിയാം

എങ്കിലും,
പക്ഷികൾ നാലുപാടുന്നും 
പറന്നു കൊത്തുന്ന 
ഈ തലയുമായി
റോഡിലൂടെ 
ചുവന്ന ജ്യൂസിന്റെ വണ്ടി തള്ളിത്തള്ളി 

നിങ്ങളിലൂടെ തന്നെ നടന്നു പോകും ഞാന്‍

2.
അക്ഷമയുടെ രാത്രിയി
വെള്ളിക്കൊലുസ്സോര്‍ത്തുറങ്ങിപ്പോയ കുട്ടിയെ
25 കൊല്ലം നീളമുള്ള
ഒരേ വരികള്‍ തന്നെ കാലിലിട്ട് വലിക്കുന്നു.
ഏതോ മരഛായ നീ തിരഞ്ഞകന്നാലും
എങ്ങോ വനഭൂമിയിൽ പറന്നുപോയാലും

സൂചി വെയിലിന്റെ കുത്തു കിട്ടി 
ചാടിപ്പിടഞ്ഞെഴുന്നേറ്റ്
കാലുകള്‍ നിലത്ത് വയ്ക്കുമ്പോള്‍
ശറപറാന്ന്‍ 
നൂറായിരം കൂട്ടം കിലുക്കങ്ങ,

ഭൂമി അപ്പോള്‍,
അച്ഛന്‍ വാങ്ങി കൊണ്ടുവരുന്ന
ഉടഞ്ഞു പോവാനുള്ള തക്കാളികളെന്ന്‍ 
കരുതി 
ഞാന്‍ നടക്കാന്‍ തുടങ്ങും

3.
അരി നെല്ലിക്കകള്‍ കുത്തിയിടുമ്പോൾ
എന്റെ ഗര്‍ഭത്തിനുള്ളിൽ
കൊതി മൂത്ത് 
വായ തുറക്കുന്ന കുഞ്ഞിനെ പോലെ
ഞാന്‍ ഉള്ളയിടങ്ങളിൽ
ഞാന്‍ ഉണ്ടോയെന്ന്‍

ഞാന്‍ നോക്കുന്നുണ്ട്,
ആരുമത് കാണാതെ.

4. 
എന്റെ മത്തിക്കറിയില്‍ ഒരു മത്തിപോലുമല്ല 
എന്നാവുമ്പോൾ
ഞാന്‍ ഒരു യഥാര്‍ത്ഥ പാചകക്കാരിയാവുന്നു.


സർക്കസ് മാക്സിമക്സ്

അവാന്ത ജ്യുവാന
ഞാണിൽക്കളിക്കാരിയാണ്
അവളോട്
നീ വാഴ്ക വേണ്ടും
എന്ന്‍ നഗരം
കയ്യടിച്ചു പാടികൊണ്ടിരുന്നു
നീ വാഴ്ക വേണ്ട
എന്ന്‍ അതേ നഗരം
കാല്‍ തട്ടിയിടാന്‍ നോക്കിയിരുന്നു.
കുടത്തുമ്പിന്റെ
മുന പോലെ
ഒത്ത നടുക്ക് അവൾ നടന്നു,
കാണാൻ വന്നവര്‍ക്ക് മീതെ.

കുനിഞ്ഞിരിക്കുന്ന
ഒരോ തലയിലേയ്ക്കും
അരിമണികൾ
കൊത്തിത്തീർക്കുന്ന
കോഴിത്താളത്തിൽ
അവൾ ചാടാൻ തുടങ്ങി.
അവൾ ചിന്നി ചിതറിക്കൊണ്ടിരുന്നു
അവാന്ത
അവസാനിക്കാത്ത നിരയായിരുന്നു.
അള്ളിപ്പിടുത്തത്തിന്റെ കയ്യടിയായിരുന്നു.
ഇരുട്ടു കൂട്ടുന്ന കണക്കായിരുന്നു
കക്ഷങ്ങളിൽ വിയർപ്പുകളിൽ
മരിക്കുമെന്ന ഭീതിയില്ലാതെ
അവള്‍ ഒഴുകികൊണ്ടിരുന്നു
ഒരുവളില്‍ നിന്ന് മറ്റൊരുവളിലേയ്ക്ക്
പിന്നിലായ ഞങ്ങളെ പിന്നിലാക്കി
പുറത്തായ ഞങ്ങളെ പുറത്താക്കി
അവൾ ഒഴിഞ്ഞുകൊണ്ടിരുന്നു
എല്ലാ തലകളേയും
ഇതിനകം
കണക്കുകളുടെ കയറിൽ
ചുറ്റികെട്ടി കഴിഞ്ഞിരുന്നു എന്ന് വേണം കരുതാന്‍

കഴുത്തൊടിഞ്ഞു ലോകം
ഒരു വശത്തേയ്ക്ക് ചരിഞ്ഞു
അവളുടെ കാല്‍കീഴില്‍
ഒരു നൂലില്ലാമാലയായി കിടന്നു.
“മോളേ, അവാന്താ,
ഈ മഴകളെയൊക്കെ
വെയിലിൽ ഉണക്കാനിടൂ”
ഞാണിലെന്ന പോലേ ചാടി ചാടി
മഴകളെ അഴകളില്‍
കോർത്തെടുക്കാന്‍ തുടങ്ങവേ
ഇന്നെങ്കിലും
സര്‍ക്കസ് കാണാന്‍
അമ്മയെ സമ്മതിപ്പിക്കണമെന്ന
അവള്‍ കുഴങ്ങി
ഒരാരവത്തിൻ അലട്ടല്‍ പൊങ്ങി വന്നു,
മൈതാനത്തിനുള്ളില്‍ കൂടാരമെന്ന പോലെ.
ഒരിക്കലും ജനിച്ചിട്ടില്ലാത്ത/കളിച്ചിട്ടില്ലാത്ത/മരിച്ചിട്ടില്ലാത്ത
അവാന്ത ജ്യുവാന എന്ന
ഞാണിൽക്കളിക്കാരിയില്‍
അരേനയിലെ
വെളിച്ചം വീഴുന്നു.
എന്റെ ചിന്ഹം തവള; ചാടും ചാടും ചാടും !!
(രാജകുമാരന്മാരാവാതെ പോയ തവളചെക്കന്മാര്‍ക്ക്)