Monday, September 14, 2015

പുല്ലരിയുന്നവനില്‍ പുല്ലിംഗമായി..

പുല്ലരിയുന്നവനിൽ പുല്ലിംഗമായി

“ആസൈമുഖം
മറന്ത് പോച്ചേ, 
ഇതൈ യാരിടം
സൊൽവേൻ അടി തോഴി
നേസം മറക്കവില്ലൈ നെഞ്ചം,
എന്നിൽ നിനൈവ് മുഖം മറക്കലാമോ”

എന്നിൽ
നിന്നൂരി പോവുന്ന
ഒരു ഞാനുണ്ട്.

സിക്കിലിന്റെ
ഒടുക്കത്തെ
പാട്ടുകളില്‍
കയറിയിരിക്കും
ചില നേരമത്.

ഞാന്‍ അതിലുള്ളത്
എനിക്ക് മാത്രേ അറിയാവൂ.

കന്നുകാലികളെ നോക്കാൻ 
അന്ന് വീട്ടിൽ വന്ന
സിലമ്പരശൻ
എന്റെ മുറിയിലിപ്പോൾ.

ഞാനിരിക്കുന്ന
സോഫാസെറ്റിയില്‍
പുല്ലിന്റെ കെട്ടുകൾ അഴിച്ചിടുകയാണ്‌.

സിലമ്പരശന്‌ ഓടക്കുഴൽ ഇല്ലായിരുന്നു.

കന്നുകാലികൾ
എന്റെ മുറി നിറയെ.

അവൻ  പാടാത്ത പാട്ടുകളിൽ
അവൻ അവരെ കെട്ടിയിട്ടിരുന്നു.

കിടക്ക അവരെ നോക്കി
വാലാട്ടി കൊണ്ടിരുന്നു.

അന്ന് ഞാൻ ചെമ്പരത്തികൾ കൊണ്ട് ചമ്മന്തി അരയ്ക്കാനിരുന്നു.

എന്റെ മുഖത്തപ്പോൾ
ചുമന്ന ചാറുള്ള
മുഖക്കുരുക്കൾ
കുരുത്തു വന്നു.

അതിലെ പഴുപ്പിനെ
ഞെക്കുകയോ
ഉറുഞ്ചുകയോ
അവന്‍ ചെയ്തില്ല.

ഒരിക്കലും
എന്റെ മുഖക്കുരുക്കളിൽ
അവന്റെ വിരലടയാളങ്ങൾ വീണില്ല.

പ്രേമിക്കുന്നതായി പോലും ഞങ്ങൾ മേഞ്ഞില്ല.

അഴയിലെ
അവന്റെ കള്ളിഷർട്ടിൽ
എന്റെ ഉടലുഴറി
നടക്കാനാഞ്ഞു.

അവനഴിച്ചിട്ട
സ്ലിപ്പറുകളിൽ
എന്റെ കാലുകൾ
പതിയിരിക്കാൻ കൂടി.

ഞാൻ ആണിന്റെ ആകൃതിയിലായി.

ഈ വിധം
ഞാൻ ആണാവുന്നത്

ഒരു പക്ഷേ
അവനോ
ലോകമോ
അറിഞ്ഞിരിക്കില്ല.

ചിതല്‍ പുറ്റുപിടിച്ച
വേപ്പ് മരം
ഒരു വേലനെ പോലെ
എന്റെ നിലയില്ലാ 
വേലകളിൽ
മഞ്ഞൾ
മുക്കി കുടഞ്ഞു.

ജപിച്ചിട്ട ചരട്
അരയിൽ നിന്ന്
ഉടലടക്കം ചുറ്റി
എന്നെ ഒരു കറുത്ത പമ്പരമായി കറക്കി.

ആ സുഖ:പൂർത്തിയിൽ
ഞാനെന്നെ 
കുഴിച്ചു കുഴിച്ചു പോയി.

താണു താണു വന്നപ്പോൾ

വടക്കോറത്തെ ചായ്പ്പിൽ
കിതയ്ക്കുന്ന
ആട്ടുക്കല്ലിലിരിക്കുന്നു
സിലമ്പരശൻ.

ആട്ടുക്കുഴിയിലെ
വെള്ളത്തില്‍ 
മീനുകൾ.

അവന്റെ
ചാണകമണം നിറഞ്ഞ
ഏകാന്തതയിലേക്കുള്ള
ഒരു വണ്ടി
കൊത്തിയുണ്ടാക്കുകയാണവർ.

വെള്ളത്തുള്ളികള്‍
കൊണ്ടുണ്ടാക്കിയ വണ്ടിയും വലിച്ച്
ഞാൻ 
അവനു ചുറ്റും നടന്നു,
ആട്ടുക്കുഴവി പോലെ.

ആട്ടുക്കല്ലിലിക്കുമ്പോൾ
അനങ്ങില്ല.

സിലമ്പരശൻ
അവന്റെ തേറ്റപല്ല്‌ പോലെ
ഉറഞ്ഞുപോവും.

മുരിങ്ങയ്ക്കകൾ
ആ പല്ല് കൊണ്ട്
ചീന്തി തിന്നാറുള്ള ഉച്ചകളിൽ

കടന്നൽകൂടുകൾ പോലത്തെ
കണ്ണുകൾ വെട്ടിച്ച്
കള്ളിഷർട്ടിൽ
ഞാൻ വാലടക്കം
ഉള്ളിലാവും.

അങ്ങനെ ഒരു നാൾ
മഴയിലേയ്ക്ക്
പടർന്നു കയറിയ
വള്ളികളിൻ
തുമ്പത്ത് വച്ച്
അവനെ കാണാതായി.

യഥാക്രമം, ഞാനാണായതില്ല പിന്നെ.

സിക്കിലിനെ
കേട്ടുകിടക്കുമ്പോൾ,

സോഫാസെറ്റിയിൽ
അവൻ പുല്ലരിയുന്ന ശബ്ദം.

അരിഞ്ഞിട്ട തണുപ്പിൻ  മീതെ
എന്റെ കിടക്കകൾ മേഞ്ഞു നടക്കും.

അപ്പോൾ

എത്രയും പതുക്കെ

എന്റെ മുറി ഒരു കള്ളിഷർട്ടാവുന്നു.

No comments:

Post a Comment