Thursday, April 19, 2018


കിടക്ക
അംനിയോട്ടിക്ക്
തടാകമെന്ന പോലെ
തോന്നി.

പൊങ്ങി കിടന്നപ്പോൾ
പുല്ലുകൾ
ചുറ്റും
വളര്‍ന്നു
നിന്നുരുന്നുവോയെന്ന്‍,

വെളിച്ചം തട്ടാണ്ടെ
പൊത്തി
പിടിച്ചിരുന്നുവോയെന്ന്‍,

ചുരുണ്ടു കൂടി
അമ്മയുടെ
വയറിനകം
ഓർത്തു നോക്കി.

നഖം കടി
ച്ചു കാണണം.
പകച്ചാല്‍
ഞാന്‍ നഖം കടിക്കും

വി
 ചപ്പാൻ
എന്തോ
താല്പര്യമില്ല പണ്ടും.

ഒരു കൂട്ടം
കാട്ടുവാത്തകളെ
തുറ
ന്നു വിട്ടു പോലെ
കരയാന്‍ തോന്നുന്നു,
അമ്മയെ കാണാന്‍.

അപ്പോഴേക്കും
എവിടുന്നോ
ഒരു വിറകുവെട്ടുകാരൻ
എത്തിച്ചേർന്നു.

കൈ നീട്ടി
എന്നെയെടുത്തു.
കൊഞ്ചിച്ചു. ലാളിച്ചു.

ലാളനങ്ങളിൽ
ഞാൻ
തങ്കപ്പളുങ്കായി പോയി
പെട്ടെന്ന്.

ലജ്ജയില്ലേ
വള്ളിചെടിയെ പോ നീ.

ഒരു ചില്ല കണ്ടാല്‍
അങ്ങ് പടര്‍ന്നോണം.

ഈ പ്രേമം
തങ്കകോടാലിയാണ്.

നദിയുടെ ആഴം
അത് മറന്നിട്ടില്ല. മറക്കില്ല.

നിങ്ങളെ വെട്ടും. കീറിമുറിക്കും.

ഒരു ചെറു ജീബി
ഓർമ്മ വരുമ്പോള്‍ മാത്രം
നിങ്ങള്‍
ക്ലിക്ക് ചെയ്യുന്നത്,
നിങ്ങളെ ഉടനെ
വെട്ടും എന്നതിന്റെ സൂചനയാണ്.

എന്റെ കടലുകളെത്ര
നീങ്ങി പോയി.
വേദനയുടെ
എത്ര നാടുകള്‍
നിര്‍മ്മിച്ചു.

മുറിവുകളിൽ
മറവിയെ
ഗോട്ടികള്‍ പോലെ
ഒന്നൊന്നായി
ഇട്ടു നോക്കുന്നു,
എത്രയാഴത്തിൽ
മുഴങ്ങുന്നെന്ന്.

അഗാധമായ
കിടപ്പിൽ
അമ്മേ
ഓർമ്മ വരുന്നു.
കരച്ചിൽ വരുന്നു.

അമ്മയെന്നാൽ
ഒച്ചകൾ
മുഴങ്ങി
കേൾക്കാത്തത്രാഴം,

അവിടെ നിന്ന്‍
ഭൂമിക്ക് നേരെ
ഉന്നം വെച്ച
ടോര്‍ച്ചി
വെട്ടം.

കാട്ടിൽ ആടുകളെ മേയ്ക്കുകയായിരുന്ന
ആ ഇടയന്
പെട്ടന്നനുഭവപ്പെട്ട
മടുപ്പിൽ
ഇന്ന്
ഈ ദിവസം
എന്നും
എല്ലാ ദിവസങ്ങളും.
കൂടെ നിന്ന ഒട്ടകമേ..
നിനക്ക് മാപ്പില്ല..

എന്നെ തണുപ്പത്തിരുത്തി
കൂടാരം
നീയൊന്നുലച്ചു.

പോട്ടെ.

എങ്കിലുമെന്റെ
സ്തോത്ര പുസ്തകം
നീ തിന്നു കളഞ്ഞല്ലോ.

പ്രാർത്ഥിക്കാനറിയാതെ
ഞാൻ നിലച്ചു പോയെന്ന്
അറിയാതെ പോലും
കരുതണ്ട

നീ ചവച്ചു തിന്നത്
എന്റെ കള്ളങ്ങളുടെ
പള്ളിമേടയായിരുന്നു.

കറുത്ത കുപ്പായമണിഞ്ഞ്
ഇനിയാ
പള്ളിമണി
ആര്
തുരുതുരാന്നടിക്കും.

ഹൊ.. ഒട്ടകമേ..
നിനക്കത് ദഹിക്കില്ല..

അണ്ണാക്ക് തുറക്കൂ കുട്ടി..

ആ രഹസ്യ കോഡ്
ഞാൻ കയ്യിട്ടെടുക്കട്ടേ.

അടഞ്ഞ് കിടക്കുന്ന
ഗുഹക്കുള്ളിൽ നിന്ന്

എനിക്കെന്റെ
കള്ളൻമാരെ
പുറത്ത് കടത്തണം.

Monday, April 9, 2018

രാത്രിക്കുണ്ടൊരു
മഞ്ഞ വെളിച്ചം.
അമ്മ മീനറുക്കുന്ന
ചട്ടിയിൽ
ചന്ദ്രതാരാദികൾ.
ഓർമ്മ
അങ്ങനെയാണിപ്പോൾ
പറഞ്ഞു തരുന്നത്.
അറ്റത്ത് പോയി
കുന്തിച്ച് നിൽക്കട്ടെ..
മരണത്തിന്റെ
മഞ്ഞു മേഘങ്ങളെ
ഒട്ടിച്ചു വയ്ക്കുന്നു.
ചില ഓർമ്മകൾ 
അതിനടിയിലുണ്ട്.
കാണണ്ട.
ചെമ്പിലേക്ക്,
ആ ബ്രഹ്മാണ്ഡ നോട്ടത്തിൽ നിന്ന്
അവൾ ഏഴീറ്റപ്പുലികളെയുമിറക്കി വിട്ടു.
തിളച്ചു പൊന്തും വരെ
അരിഗിരി നന്ദിനി
മുടിയൊന്ന് വാരികെട്ടി
ച്യൂയിംഗം ചവച്ച് നിലകൊണ്ടു.
"കാടിനപ്പുറം ചോലയുണ്ട്. അത് തീരുന്നിടം വരെ ഞാനുമുണ്ട്. പേടിക്കണ്ട കേട്ടോ."
കരടിക്കൊപ്പമവൾ നടന്നു.
"ഇടയിൽ ഞാനൊറ്റയ്ക്കാവുമോ?"
" അതിനീ കാട്ടുചോല തീരുന്നില്ലല്ലോ"
"ഇപ്പോഴും?"
" എപ്പോഴും"
അങ്ങനെ ഇല്ലാത്ത ചോലയിൽ അവർ സസുഖം വാണു.
വയറിലേക്കുറ്റുനോക്കി
തൊട്ട് തൊടാതെ
കുഞ്ഞ്.
'മ്മേ... ..യിതിനുള്ളിലെത്ര മീൻകുട്ടികളാ..'
പരശതം
പരലുകൾക്കിടയിലൂടെ
അതിശയമങ്ങനെ
നീന്തിതുടിക്കുന്നു.
അതിശയം
വാൽ കുടയുന്നു.
രണ്ടും കൈയ്യും
പൊക്കി
കടലുയർത്തി
കാണിക്കുന്നു.
കുഞ്ഞിന് കൊതിയായി.
അവൻ
ഒരലയിൽ
തൂങ്ങി
അതിശയത്തിന്റെ ഒപ്പം
കളിക്കാൻ പോയി,
ചായ തിളപ്പിക്കാൻ പോയ
അമ്മക്കുള്ളിൽ.
ഭദ്രകാളി മുടി വാരികെട്ടിവച്ചു
കാല് നീട്ടിയിരുന്ന്
നൈറ്റിയുടെ കുടുക്കഴിച്ച്
കൊച്ചിന് മുല കൊടുക്കുന്നു.
ഇരുട്ടിൽ
ചുവന്ന
എൽ.ഇ.ഡി
കത്തുന്ന
തേറ്റപ്പല്ലിൽ
ഞെക്കിക്കളിക്കുന്ന
കുഞ്ഞു വിരലുകൾ.
നക്ഷത്രമെന്ന്
അമ്മ നുണ പറഞ്ഞു.
കുഞ്ഞിന് മനസ്സിലായി,
ഉറക്കത്തിൽ
വായ നിറച്ചും
നുണകൾ
മുളയ്ക്കാൻ
തുടങ്ങിയതുമടക്കം എല്ലാം.
വയൽ കടന്നു
പോവുന്നു
വെളിച്ചപ്പാട്
തുള്ളുന്ന
പോലൊരു
മഴ
ഉഴിഞ്ഞിട്ടതും
ഓതി വിട്ടതും
തിരിച്ചെടുക്കൂ.
നാണംകെട്ട
സർപ്പത്തെ പോലെ
തലതല്ലി ചാവൂ.
എന്റെ പേടികളിലൂടെ
തിരിച്ചു വരൂ..

അമേലി എന്ന ആകസ്മികത.




മിനിട്ടിൽ എഴുപതുപ്രാവശ്യമിടിക്കുന്ന ഒരു നീലശലഭം പറന്നുപോവുകയും, അതേസമയം തന്നെ തന്റെ മരണപ്പെട്ട സുഹൃത്തിന്റെ പേര്‌ അഡ്രസ്സ്‌ ബുക്കിൽ നിന്നൊരാൾ മായ്ച്ചുകളയുകയും, തൊട്ടപ്പുറത്തെ കെട്ടിടത്തിന്റെ ടെറസ്സിൽ രണ്ട്‌ വൈൻ ഗ്ലാസ്സുകൾ ഒരു മാജിക്കൽ വിൻഡിൽ നൃത്തം ചെയ്യുകയും ചെയ്ത ഒറ്റ നേരത്താണ്‌ ഈ ഫ്രഞ്ച് സിനിമയുടെ നിയന്ത്രകൻ ഷോൺ പിയെർ ഷോനേ, ‘അമേലി’ എന്ന പെൺകുട്ടിയുടെ ഉല്പത്തിയെ പ്രകാശിപ്പിക്കുന്നത്‌.

തന്റെ ഏക കൂട്ടുകാരി, ബ്ളബ്ബർ എന്ന മത്സ്യം, കണ്ണാടിക്കുടത്തിലെ ഒറ്റപ്പെടൽ സഹിക്കാനാവാതെ പിടഞ്ഞു ചാടി ആത്മാഹുതിക്കൊരുങ്ങുമ്പോൾ  അച്ഛൻ തിരിച്ചു കുടത്തിലിടും വരെ നീണ്ടുനിന്നു അമേലിയുടെ കരച്ചിലിന്റെ കൂക്കി വിളി. എന്നിട്ടും അമേലിക്ക്‌ ബ്ളബറിനെ നഷ്ടപ്പെട്ടു അന്ന്‌. തിരിച്ച്‌ അരുവിയിലേക്ക്‌ അതിനെ അവളിൽ നിന്നും അമ്മ ഇറക്കിവിടുമ്പോൾ, ഒരു സാധാരണ പെൺകുട്ടിക്ക്‌ എത്ര സുഹൃത്തുക്കളുണ്ടാകുമോ, അത്രയും തന്നെ സുഹൃത്തുക്കളെ അമേലിക്ക്‌ നഷ്ടപ്പെട്ട നിമിഷമായിരുന്നു. അമ്മയുടെ മരണത്തോടെ പൂർണ്ണമായും ഒറ്റയ്ക്കാവുന്ന അവൾ തന്റെ ഒറ്റപ്പെടലുമായി പോരടിക്കുന്നത്‌ കുട്ടികളുടെ പില്ലോ ഫൈറ്റിന്റെ കുസൃതിത്തത്തോടെയാണ്‌. തനിച്ചിരുന്നാൽ സ്വപ്നം കാണാമെന്നും, ഭാവന കൊണ്ട്‌ മറ്റുള്ളവരുടെ ജീവിതത്തെ നിഷ്കളങ്കതയോടെ മാറ്റി മറിക്കാമെന്നും അമേലി. ജീവിതത്തിന്റെ ആകസ്മികതയിൽ, കൊച്ചു കൊച്ചു വിസ്മയങ്ങളിൽ, അതിന്റെ വിശ്വാസത്തിൽ ഒരാൾക്ക്‌ കഴിയുന്ന പൊട്ടത്തരങ്ങളിലൂടെ അതിനെ പിന്തുടരുന്ന അത്ഭുതങ്ങളാണ്‌ അമേലിഎനിക്ക്‌ കാണിച്ചു തന്നത്‌.

മറ്റൊരു തരത്തിൽ ഇതുപോലുള്ള അത്ഭുതങ്ങളിൽ നില്ക്കാൻ അഗ്രഹിക്കുന്നവരാണ്‌ എല്ലാവരും. ജീവിതത്തിൽ ഞാൻ ആകാശത്തോളം മോഹിക്കാറുണ്ട്‌. പറ്റാത്തത്‌ എഴുത്തിൽ ആവിഷ്കരിക്കുന്നു. ഒരു സമ്മാനം കൊണ്ടോ, ഒരു ഉമ്മയാൽ കെട്ടിപ്പിടുത്തം കൊണ്ടോ, കേവലം ഒരു നീട്ടിവിളി കൊണ്ടോ തീരുന്നതാവണം ഈഗോയിൽ നിന്നു തുടങ്ങി മനുഷ്യനെ സങ്കീർണ്ണമാക്കുന്ന ഏത്‌ സാധാരണ പ്രശ്നങ്ങളും. ഒരോ ജനാലയ്ക്കരികിലുമിരുന്നു കൊണ്ട്‌ തിരിച്ചുവരൂ എന്ന് അടക്കം പറയാൻ ഒരോ പ്രോംപ്റ്റർ ഉണ്ടെങ്കിൽ ഒടുവിൽ എന്തെങ്കിലുമൊക്കെ നേടിയെടുത്ത്‌ ഊറിച്ചിരിക്കുന്നത്‌ കൂട്ടത്തിൽ ഒഴിഞ്ഞു നില്ക്കുന്നവരായിരിക്കും. ഇന്നിന്റെ വികാരങ്ങൾ നാളെയുടെ ചുളുവുകൾ ആവാതിരിക്കണം എന്നും ദ്യോതിപ്പിക്കുന്നു അമേലി.

വലിയ ലോകത്തിനു മുകളിൽ കയറി നിന്നു ഇമ്മിണി ബല്യ ചോദ്യങ്ങൾ സ്വയം ചോദിക്കുക, അതിൽ ലോകത്തെ ചുരുക്കി രസിക്കുക, കൈവിരലുകൾ ഞൊട്ടയിടുന്ന ശബ്ദത്തിൽ, കൈകൊണ്ടുണ്ടാക്കുന്ന പൂമ്പാറ്റയുടെ ചിറകടിയുടെ കടകടാ ശബ്ദത്തിൽ, ചെവികളെ അതിവേഗം തുറന്നും അടച്ചുമുണ്ടാവുന്ന കാറ്റിന്റെ ആവൃത്തികളിലെ ശബ്ദത്തിൽ അഭിരമിക്കുക, വരിവരിയായ ചീട്ടുനിരകളെ ഒറ്റ തട്ടിനു തട്ടിയിട്ട്‌ അതിന്റെ വീഴ്ചയിലും ഒരു താളം തിരയുക, സ്വന്തം കൈകളിലും, മുഖത്തും മിനുക്കുപണി ചെയ്ത്‌ തലകീഴായ അവനവനെ കാണാനായുക, ഗ്ളാസിന്റെ വൃത്തത്തിലൂടെ ആവർത്തിച്ചാവർത്തിച്ചു കൈവിരലോടിക്കുക, പത്തു വിരലിലും സ്ട്രോബെറിപ്പഴങ്ങൾ കുത്തി വച്ച്‌ ഒന്നൊന്നായി കടിച്ചു തിന്നുക, അരിച്ചാക്കിൽ കൈ പൂഴ്ത്തി തണുപ്പറിയുക, ക്രീമി കസ്റ്റാർഡിന്റെ കാരമൽ ടോപ്പിങ്ങ്‌ സ്പൂൺ കൊണ്ട്‌ അടിച്ചടിച്ചു പൊട്ടിക്കുക, വെള്ളിയാഴ്ച്ചകളിലെ സിനിമാനേരങ്ങളിൽ ഇരുട്ടിൽ ആരുമറിയാതെ തിരിഞ്ഞിരുന്നു കാഴ്ചക്കാരെ നോക്കുക, സിനിമയിൽ ആരുടെയും കണ്ണിൽപ്പെടാത്ത വിശദാംശങ്ങളെ കണ്ടുപിടിക്കുക, അതായത്‌ രണ്ടുപേർ ചുംബിക്കുമ്പോൾ സീനിൽ അവരുടെ ചുമരിൽ ഇഴഞ്ഞുപോകുന്ന ഒറ്റയുറുമ്പിനെയാവാം, സങ്കടസിനിമികൾ കണ്ട്‌ കരയുക, പഴയകാല സിനിമകളിൽ നായികയായി സ്വയം സങ്കല്പ്പിക്കുക, ആളൊഴിഞ്ഞ സബ്‌വ്വേ നോക്കിയിരിക്കുക, മുറികളിൽ നിഗൂഢതകൾ പരതുക, അതിന്റെ പിന്നിലെ ലോകത്തിലേക്ക്‌ സഞ്ചരിക്കുക, എണ്ണാനാവാത്തത്ര കല്ലുകളെ കനാൽ ജലത്തിൽ നീട്ടിയെറിഞ്ഞു പലതായി തട്ടിക്കുക, കളഞ്ഞു കിട്ടിയ സാധനങ്ങൾ, വർഷങ്ങൾക്കു മുന്നേ കൈമോശം വന്ന ഒരു പ്രണയലേഖനത്തെ ഹിതകരമായി മാറ്റുന്നത്‌ പോലുമാവാം, അതൊക്കെ ഉടമസ്ഥനെ കണ്ടുപിടിച്ച്‌ തിരിച്ചേല്പ്പിക്കുക അവരുടെ ആനന്ദത്തിൽ അനവധിയാവർത്തി ആനന്ദിക്കുക, പ്രച്ഛന്നതയിൽ പ്രണയിക്കുന്നവനെ പിൻതുടരുക ഇങ്ങനെ ഏകാന്തതയിൽ ആത്മരതിപ്പെടുന്ന പെൺകുട്ടിയെ ആരൊക്കെ ഉള്ളിലും പുറത്തുമായി കൊണ്ടുനടക്കുന്നുണ്ടെന്നറിയില്ല. എന്നിരുന്നാലും ആകസ്മികതയുടെ ഈ പെൺകുട്ടി ഞാനാണെന്ന്‌, ഇതെന്നെപ്പറ്റിയാണ്‌, ഇതെന്നെപ്പറ്റി മാത്രമാണെന്ന് വിദൂരത്തെങ്കിലും ഒരു തോന്നൽ പാഞ്ഞു പോവാറുണ്ട്‌. അമേലിയുടെ ജീവിതത്തെ മാറ്റിമറിച്ചത്‌ പോലൊരു അത്ഭുതപ്പെട്ടി ആരാണ്‌ കാത്തിരിക്കാത്തത്‌. സ്വന്തം വായ മാത്രം സംസാരിച്ചു കൊണ്ടിരിക്കുക, അതിൽ മാത്രം തത്പരയായിരിക്കുക, അപ്പുറത്തിരിക്കുന്നവന്‌ പറയാൻ വല്ലതുമുണ്ടോയെന്ന്‌ ഒന്നു ഉത്കണ്ഠപ്പെടുക പോലും ഉണ്ടാവില്ല. നല്ല ഒരു കേൾവിക്കാരൻ കൂടി ആകണം എന്നു കൂടി ഇവൾ പറഞ്ഞു തരുന്നു. സിനിമയിലെ ഒരു പൂച്ചക്കുഞ്ഞ്‌ പോലും അമേലിയെ അത്ര അടുത്തതായി കാട്ടിത്തരും, അവളെ ഒരു പൂച്ചക്കുട്ടിയെന്നോണം ഓമനിക്കാൻ ആരും ഒരുമ്പെട്ടുപോകും. മുറിയിലെ ചുവന്ന ചുവരിൽ അവൾ ചാരിയിരിക്കുമ്പോൾ കടുംനിറങ്ങളുടെ പ്രാന്തിൽ വിശേഷാൽ ഒന്നിന്‌ വേണ്ടി, ഒരു സാരിക്കോ, ഒരു ദുപ്പട്ടക്കോ, ഒരു പൊട്ടിനോ വേണ്ടി അതിശയോക്തിയോളം കടകളിൽ കയറി നടന്ന ഏതോയൊരു ദിവസമെങ്കിലും അമേലി എന്നിലൂടെ കടന്നുപോയതാവാം.

മറ്റുള്ളവരുടെ ജീവിതത്തെ മാറ്റിമറിക്കാൻ അമേലി ശ്രമിക്കുമ്പോഴും അവളെ സൂക്ഷ്മതയോടെ നീരിക്ഷിക്കുകയും പരോക്ഷമായി ജീവിതത്തിൽ ഇടപെടുകയും ചെയ്യുന്ന ഒരു കഥാപാത്രമുണ്ട്‌, ചിത്രകാരനായാൾ. റെനോയറുടെ “ലഞ്ചൻ ഒഫ്‌ ദ ബോട്ടിംഗ്‌ പാർട്ടി” എന്ന പെയിന്റിംഗ്‌ 20 വട്ടം പകർത്താൻ ശ്രമിച്ചിട്ടും അതിലെ പെൺകുട്ടിയുടെ വെളിപ്പെടാതെ നില്ക്കുന്ന നോട്ടത്തെ ചിത്രീകരിക്കാൻ പരാജയപ്പെടുന്നുണ്ട്‌ ചിത്രകാരൻ. അതു കൈവരിക്കുന്നതും അമേലിയിലൂടെയാണ്‌, ഒപ്പം ഈ പെൺകുട്ടിയിലൂടെ തന്നെ അമേലിയിൽ പ്രണയം അനുഭവിപ്പിക്കുന്നു. അവളുടെ ഒറ്റപ്പെടലിനെ തട്ടിമാറ്റിച്ച്‌ നിനോയെന്ന കാമുകനിൽ എത്തിക്കുന്നു. പോയി ജീവിക്കെടാ എന്ന്‌ ബൈക്കോടിച്ച്‌ പോകുന്ന അവരുടെ അവസാന ഫ്രെമിയിലെ പാച്ചിലിൽ സ്വപ്നങ്ങൾ പോലെയുള്ള എന്റെ സ്വപ്നങ്ങളും ടട്രട്രർർർർർർ എന്ന്‌ ബൈക്കോടിച്ച്‌ പോവുന്നു.