Tuesday, May 29, 2018

ഒരാനക്കുട്ടി
മരക്കൊമ്പിലിരുന്ന്
സൂര്യനെ നോക്കുന്നു.
എല്ലാ പട്ടങ്ങളിൽ
നിന്നുള്ള ബന്ധങ്ങളും
ഒരു ക്ഷണത്തിൽ
പിൻവലിച്ച്
ഒരുവൾ
ഓടി വന്ന്
സൂര്യനെ കെട്ടിയ ചരട്
ആനക്കുട്ടിക്ക് കൊടുക്കുന്നു.
എന്നിട്ടവൾ
അതിന്റെ
തുറന്നു കിടക്കുന്ന
ചെവിയിലേക്കിറങ്ങി പോയി.
ചെവികളിപ്പോൾ പരിപൂർണ്ണ ചിറകുകൾ.
അവൾ
ഒരു പൂമ്പാറ്റയെന്നോണം
ആനയ്ക്കുള്ളിൽ
പറക്കാനാഞ്ഞു നിന്നു.

Wednesday, May 9, 2018


പയ്യിനെ മേയ്ക്കാതെ
ഏറെ കാലത്തിന് ശേഷം
ഞാനൊരിരിപ്പിരുന്നു.

ചായിപ്പിലന്നുതിർന്നു വീണ
പൂക്കെട്ടുകളേ
പരുത്തി പിണ്ണാക്കിന്റെ
ചാക്കുകെട്ടിനരികി-
ലുലഞ്ഞ
പൂവനികളേ.

പലപ്പഴും
നിങ്ങളെന്നെ
വഴി തെറ്റിക്കാറുണ്ട്.

അതോര്‍ത്തീയിരുപ്പിരുന്നാ 
എന്റെ ഉലകം
കയറു പൊട്ടിച്ചോടും.

അപ്പൊ തന്നെ മഴയെത്തും..
ഞാന്‍ ഒറ്റക്കാവും.

എനിക്കല്ലെങ്കിലും
അവരെ ഉണ്ടാവൂ,

കുറച്ചധികം
പരിപാലിക്കേണ്ടിയിരിക്കുന്നു 
ഞാനവരെ.

അടുത്ത വളവില്‍
ജീവിതത്തെ
മാറ്റിമറിക്കാന്‍ തക്ക
ഒന്നുമില്ലെന്ന്
തിരിച്ചറിഞ്ഞ്

നില്‍ക്കുന്നു.

നേരമിതെത്ര
കഴിഞ്ഞിതെത്തിയില്ല
മച്ചിങ്ങയിൽ പുറപ്പെട്ട
എന്റെ രഥം

ഓ.. നിനക്കിപ്പോൾ
ഞാന്‍ നനഞ്ഞാലെന്ത്
നനഞ്ഞില്ലങ്കിലെന്ത്..

പതിഞ്ഞ
താളത്തിലലിഞ്ഞത്
മറന്ന്

അലഞ്ഞു തിരിഞ്ഞ
ഒരു പുല്‍ച്ചാടി
ഓടിക്കുന്ന
വണ്ടിയില്‍
ഞാന്‍
കയറുന്നു.

എന്റെ കൊമ്പുകളെ
കുലുക്കുകയും
വേരോടെയാണ്‌
പിഴുതുകയും ചെയ്യുന്നു,

ഞാൻ ഊരിവീഴുന്ന ശബ്ദം.



ചീരയിലകൾ
കൊത്തുന്ന
കുരുവികളെ
എന്റുച്ചിയിലുറഞ്ഞ
ആണിയെ
കൊത്താനാവതുണ്ടോ
കൺമണികളെ.
ഹൃദയത്തിൽ 
പൂച്ചക്കുട്ടിയുള്ള 
എത്രപേരെത്രപേരൊണ്ടേൽ
എന്നെ കൊണ്ടു പോവാൻ
ആരെന്ന് ചോദിച്ചാൽ.?
നേരമിതെത്ര കഴിഞ്ഞിതെത്തിയില്ല
മച്ചിങ്ങയിൽ പുറപ്പെട്ട
എന്റെ രഥം.
ഓ.. നിനക്ക് ഞാനിപ്പോൾ നനഞ്ഞാലെന്ത് നനഞ്ഞില്ലങ്കിലെന്ത്..

മാവിലകളാണ്
ചിരട്ടയിൽ,

ഞങ്ങളിപ്പോ 
ചൂണ്ടയിട്ടു പിടിച്ച
പുഴമീനുകൾ.

ചെങ്കട്ട  പൊടിച്ച്‌ 
അരപ്പുണ്ടാക്കും 
ഞങ്ങളിൽ 
ശാന്തനും 
സോമനും.

ഒന്നും രണ്ടും മൂന്ന് 
കൂട്ടിയ കല്ലുകൾ 
അടുപ്പത്തേക്കിറക്കി വയ്ക്കും.

ഞങ്ങടെ 
കൂട്ടത്തില്‍ 
അതിലോലൻ
വിനായകനാണ്,

ഹൃദയത്തിൽ 
പൂച്ചക്കുട്ടികളെ 
വളർത്തുന്നവൻ.

ചാവ് കണ്ടാൽ 
അവനു 
ദേഹം 
വിറക്കും.

അവന്റെ ജോലി 
നിരീക്ഷിക്കലാണ്.

ചട്ടിക്ക് 
മുകളിലെ 
ലോകത്തെയും 
താഴത്തെ 
ലോകത്തെയും.

കൊറ്റികള്‍
തലങ്ങും 
വിലങ്ങും
മീനിനായി
പറക്കുന്നുണ്ട്.

വെയിലേറ്റു 
തിളങ്ങുന്ന 
കണ്ണുകളുമായി 
തൊട്ടടുത്ത് 
പടിത്തിണ്ണയിൽ 
അയ്യപ്പനും 
കോശിയയുമെന്ന്  
പേരുള്ളയിരട്ടപ്പൂച്ചകൾ,

കൊതി കൈവിടാതെ. 

അവനെറിഞ്ഞു-
ക്കൊടുക്കും 
അയലത്തലക-
ളിലൊന്നിനെ
ആകാശമങ്ങോട്ട് 
വലിക്കും 
ഭൂമിയിങ്ങോട്ടും.

കിഴുക്കണാം 
തൂക്കായി 
അയലത്തല
മധ്യവഴിയിൽ.  

ഞങ്ങളുടെ 
കഞ്ഞീംകറീം 
കളിയിൽ 
നിന്നൊരിക്കൽ 
അവനെണീറ്റു പോയി.

പിന്നീടാർമിയിൽ 
ചേർന്ന
വിനായകനെ 
ഒരുനാൾ 
മരിച്ചു കൊണ്ടുവന്നു.

ചട്ടിയിലെ 
മീൻകറിയുടെ 
തിളപ്പുള്ളിൽ തൂവി 
ഞങ്ങളെല്ലാവരും 
അവനു വേണ്ടി കരഞ്ഞു. 

അവന്റെ 
ഓർമ്മകൾ 
വാലാട്ടി 
ഞങ്ങൾക്ക് 
പിന്നാലെ വന്നു.

ഇന്നതേ 
തിണ്ടിലിരുന്നു 
ഞങ്ങളുടെ മക്കൾ 
ചിരട്ടയിൽ 
ചോറും മീങ്കൂട്ടാനു-
ണ്ടാക്കുന്നു.

പുഴയിലെയെല്ലാ 
മീനുകളും 
ഓടിയൊളിക്കുന്നു,
വിനായകന്റെ 
മകന്റെ 
ചൂണ്ടയിൽ നിന്നും.




രാത്രി,

കാല് നീട്ടിയിരുന്നു
അത് കഥ പറയാൻ
ആരംഭിച്ചു.

അതിനിപ്പോള്‍
ഒരു അപ്പുപ്പന്റെ മുഖച്ഛായ.

മടിയില്‍ ഒരു പിത്തളപെട്ടിയുണ്ട്.

പല തരം കഥകളാണ്
അതില്‍.

മുട്ട പരുവത്തില്‍ ,
പ്യൂപ്പ പരുവത്തില്‍,
അല്ലെങ്കില്‍ ലാര്‍വ പരുവത്തില്‍,
ചിലപ്പോ കിളി പരുവത്തില്‍

അതിനെ വിരിയാന്‍
വച്ചിരിക്കുന്നതാവും.

ഒരോ വീടുകളും
താടിക്ക് കൈയ്യും
കൊടുത്ത്
വളഞ്ഞിരിക്കുന്നു.

ഒരോ വീടിനും
ഒരോ കഥ വേണം.

കഥയ്ക്കൊള്ള
കലപില.

എന്റെ വീട് പിണങ്ങി പോന്നു..

ഈ രാത്രി പറയുന്നത്
മറ്റാരുടെയൊക്കയോ കഥയാണ്.

എന്റെ വീടിന് ഉറക്കം വരുന്നില്ല.

അമ്മയുടെ വീട്ടിലേക്ക് പോവുന്നു
എന്റെ വീട്.