Tuesday, May 29, 2018

എൻറെ അടിവയറ്റിൽ ഒരു കാവുണ്ട്.

അവിടേക്ക് 
പുല്ല് ചെത്താൻ പോയ
പെണ്ണുങ്ങൾ പറഞ്ഞു കേട്ടതാണു.

സർപ്പക്കാവിലെ
കരിങ്കല്ലുകൾ
പരസ്പരം
സംസാരിക്കും പോലും..

അത്തി പഴങ്ങൾ
പറിച്ചു കഴിക്കും.

കൂ കൂ വണ്ടിയോടിച്ചു 
കളിക്കും.

ഒളിച്ചും പാത്തും കളിക്കും 

പിണങ്ങും..കുണുങ്ങും..

പൂമാല കെട്ടി
പരസ്പരം 
പുണരും 
 
അവരുടെ
ഉലഞ്ഞയുടുപ്പുകളിൽ നിന്ന് 
വെളിച്ചത്തിന്റെ
അവസാനത്തെ തരിയെയും 
ആകാശം കമഴ്ത്തും.

നോക്കൂ,
കരിങ്കൽ കുട്ടികളുണ്ടാവുന്നത് കണ്ടോ?

എന്നെയും
കവിഞ്ഞ് 
ഇഴഞ്ഞിഴഞ്ഞ് പോകും
കാവിനെ
ഞാൻ അടിവയറ്റിൽ പൊത്തിപിടിക്കുന്നു..
പെൻഡ്രൈവിൽ തന്ന
മേഘങ്ങളെ
കോപ്പി ചെയ്തു
കൊണ്ടിരിക്കുന്നു.
ഈ പാട്ടുകൾ
എന്നെ ത്രസിപ്പിച്ച്
നിർത്തും വരെ
ചന്ദ്രതാരാദികളേ
നിങ്ങൾ
പകലിന്റെ പക്കൽ നിന്നും
ഒന്നും കൈപ്പറ്റരുത്.
ഈ ഇരുട്ട്,
എനിക്ക് നിന്നോടുള്ള പ്രേമത്തെ
കൂടുതൽ
ഘടിപ്പിക്കുന്നു.
പാസ് വേർഡിപ്പോൾ ഒരു തുമ്പിയാണ്.
ഒരു വലയത്തിലെന്ന പോലെ
നമ്മൾക്കിടയിൽ
കുടുങ്ങി കിടക്കാണ്.
സാമ്പ്രാണി കുഴലിലൂടെ
അവൾ കണ്ട വഴികൾ
മാത്രമായിരുന്നു
ശരിക്കുള്ള വഴികൾ.

വരാന്തയ്ക്കൽ തിണ്ടിലും
കിണറ്റിൻപ്പടിയിലും
പഴചക്കച്ചോട്ടിലും
ആട്ടുക്കല്ലിനറ്റത്തും
നിന്നൊക്കെ.

അതു വഴി 
അവളിറങ്ങിയോടിയതെന്നോയന്നുതന്നെ
ആരുമാരുമറിഞ്ഞതുമില്ല.

അവളെയിങ്ങെത്തിക്കാൻ
തലയിട്ട് നോക്കുന്ന
ഉലകമേ,

കാട്ടികൊടുക്കരുതവളെ.
നിങ്ങളെ നോക്കിയിരിക്കുമ്പോൾ
ആ മൂക്ക്
ഒരു ടോർച്ചിന്റെ വെളിച്ചം.
അതിൽ അഴിഞ്ഞ് വീഴും 
സൂര്യന്റെ പൂക്കെട്ടിൽ
ഞാനൊരു
ഹൂറിയുടെ നിഴൽ
കളിക്കുന്നു,
അടുത്തും
അകന്നും.
അവൾ അലഞ്ഞോട്ടെ..
ചാമ്പമര ചോട്ടിലോ
തെറ്റിച്ചെടിക്കരികിലോ
അവളെ കണ്ടെന്നാൽ 
പിടിച്ചുകൊണ്ടരരുത്,
ഒരു പരിചയത്തിന്റെ പേരിലും.
സൂര്യന്റെ തേര്
പൊടി പറത്തി പോയെന്നാൽ
അവൾക്ക്
പ്രേമത്താൽ
ചെങ്കണ്ണാവും.
ആ മലഞ്ചെരുവ്
പൂക്കളാൽ നിറഞ്ഞിരിക്കുന്നതല്ല.
അവൾ തുറിച്ചു നോക്കിയ
പുരുഷന്മാരിലേക്ക്
ചുവന്ന കിളികൾ
ചേക്കേറിയതാണ്.
അവൾ
നിങ്ങളെ
അവിടേക്ക്
വലിച്ചു കൊണ്ടോവുന്നതാണ്.
ലോറികളിൽ
ആ കണ്ണുകളുടെ
ശവങ്ങൾ
കയറ്റി കൊണ്ടു പോകുന്നത്
ഇല്ലുസ്സുട്രേറ്റ് ചെയ്യുന്നു
ആ മലനിരകൾ.
ക്ഷമിക്കണം. നിങ്ങൾ അവളെ നോക്കരുത്. മിണ്ടരുത്.
അവൾ സമാധാനമായി അലഞ്ഞോട്ടെ.
ഒരാനക്കുട്ടി
മരക്കൊമ്പിലിരുന്ന്
സൂര്യനെ നോക്കുന്നു.
എല്ലാ പട്ടങ്ങളിൽ
നിന്നുള്ള ബന്ധങ്ങളും
ഒരു ക്ഷണത്തിൽ
പിൻവലിച്ച്
ഒരുവൾ
ഓടി വന്ന്
സൂര്യനെ കെട്ടിയ ചരട്
ആനക്കുട്ടിക്ക് കൊടുക്കുന്നു.
എന്നിട്ടവൾ
അതിന്റെ
തുറന്നു കിടക്കുന്ന
ചെവിയിലേക്കിറങ്ങി പോയി.
ചെവികളിപ്പോൾ പരിപൂർണ്ണ ചിറകുകൾ.
അവൾ
ഒരു പൂമ്പാറ്റയെന്നോണം
ആനയ്ക്കുള്ളിൽ
പറക്കാനാഞ്ഞു നിന്നു.

Wednesday, May 9, 2018


പയ്യിനെ മേയ്ക്കാതെ
ഏറെ കാലത്തിന് ശേഷം
ഞാനൊരിരിപ്പിരുന്നു.

ചായിപ്പിലന്നുതിർന്നു വീണ
പൂക്കെട്ടുകളേ
പരുത്തി പിണ്ണാക്കിന്റെ
ചാക്കുകെട്ടിനരികി-
ലുലഞ്ഞ
പൂവനികളേ.

പലപ്പഴും
നിങ്ങളെന്നെ
വഴി തെറ്റിക്കാറുണ്ട്.

അതോര്‍ത്തീയിരുപ്പിരുന്നാ 
എന്റെ ഉലകം
കയറു പൊട്ടിച്ചോടും.

അപ്പൊ തന്നെ മഴയെത്തും..
ഞാന്‍ ഒറ്റക്കാവും.

എനിക്കല്ലെങ്കിലും
അവരെ ഉണ്ടാവൂ,

കുറച്ചധികം
പരിപാലിക്കേണ്ടിയിരിക്കുന്നു 
ഞാനവരെ.

അടുത്ത വളവില്‍
ജീവിതത്തെ
മാറ്റിമറിക്കാന്‍ തക്ക
ഒന്നുമില്ലെന്ന്
തിരിച്ചറിഞ്ഞ്

നില്‍ക്കുന്നു.

നേരമിതെത്ര
കഴിഞ്ഞിതെത്തിയില്ല
മച്ചിങ്ങയിൽ പുറപ്പെട്ട
എന്റെ രഥം

ഓ.. നിനക്കിപ്പോൾ
ഞാന്‍ നനഞ്ഞാലെന്ത്
നനഞ്ഞില്ലങ്കിലെന്ത്..

പതിഞ്ഞ
താളത്തിലലിഞ്ഞത്
മറന്ന്

അലഞ്ഞു തിരിഞ്ഞ
ഒരു പുല്‍ച്ചാടി
ഓടിക്കുന്ന
വണ്ടിയില്‍
ഞാന്‍
കയറുന്നു.

എന്റെ കൊമ്പുകളെ
കുലുക്കുകയും
വേരോടെയാണ്‌
പിഴുതുകയും ചെയ്യുന്നു,

ഞാൻ ഊരിവീഴുന്ന ശബ്ദം.