Wednesday, May 9, 2018

പകലിൽ വട്ടത്തിൽ നക്ഷത്രമെണ്ണുന്നവർ


ഇക്കരക്കും
അക്കരക്കും
നടുവിലൂടെ
ആരും നോക്കാത്ത
തോട് പോലെ
ഓടി പോവുന്നത് കാണാം.
ഇന്ത ഉലകത്തിലെ
മുഴുപ്പെത്തിയ പ്രാന്തനാണ്‌
ഭൈരവൻ.
ചോദിച്ചാലോ
ഒരു ശരാശരി പ്രാന്തൻ
മാത്രമെന്നു
എളിമയോടേ
കൈരേഖ
തുറന്ന് കാട്ടി
അയാളത് നീതികരിക്കും
കുന്നുകയറി
ഓരിയിടും.
മനുഷ്യനാവാൻ
സമ്മതിക്കായ്കയാൽ
പ്രാന്ത് നിലനിർത്താൻ
ഭൈരവനു
അത് ചെയ്തേ മതിയാവൂ.
കുന്നിറങ്ങും.
തോട്ടുവക്കിലെ
മഴയിൽ
പൂപ്പലിൽ
പായലിൽ
നാട്ടിലുള്ള
ആട്ടുകല്ലുകൾ മുക്കും.
പൊതിരെ തല്ലു കിട്ടുമ്പോ
ആട്ടുകുഴിയിലെ
മീനുകൾക്ക്
പുഴ
കാണിച്ച് കൊടുക്കാനല്ലേന്ന്
കരയും.
മണ്ണിൽ ചേർന്ന് കിടക്കും.
ചെവികൾ കോളാമ്പി പൂക്കളായി
വലുതാവും.
വിടർന്ന ഗ്രാമഫോണിലേക്ക്
അനേകം പക്ഷികൾ
പാട്ടുണ്ടോന്ന്
തലയിട്ട് നോക്കും.
ഒരു ബാന്റ് സംഘം
അപ്പോഴുദിക്കും.
ഭൈരവന് ഇക്കുറി കൂടതലെന്ന്
നാട്ടുകാർ കുരവയിട്ടു.
കളംവരപ്പാട്ടിന്റെ മുന്നിലിരുന്ന
ദേവിക്ക് ഇരിപ്പുറയ്ക്കാതെ
പൊറുതി കേടാവും.
അയാളിലേക്ക്
കിനിഞ്ഞിറങ്ങാൻ
ആടിയുലയാൻ
കൂത്താടാൻ.
ദേവിയല്ലേ, ചൊപ്പനം കണ്ടതും.
കറുത്ത കൂണുകൾ വിരിഞ്ഞു.
അതോടെ രാത്രിയായി.
അന്തമറ്റ്
ഭൈരവന്റെ കൈയ്യും
വലിച്ചോണ്ടവർ
പട്ടം കെട്ടിയ ആനയെ കാണാൻ പോയി.
ആനവാലിൽ തൂങ്ങി,
ശൂലമെറിഞ്ഞ്
കലുങ്കിലെ മീനുകളെ പിടിച്ചു,
ചിരട്ടയിൽ
മാവിലകളരിഞ്ഞിട്ട്
മീങ്കറി വച്ചു
ചിലത് ചുട്ടു തിന്നു.
തോട്ടിൽ കുളിച്ചു
കള്ളു കുടിച്ചു
തളരും വരെ നൃത്തം ചെയ്തു.
പെട്ടെന്നുണ്ടായ
ബുദ്ധിശൂന്യതയിലവർ
അമ്മയും കുഞ്ഞും
കളിക്കാൻ പോയി.
മടിയിൽ
ഭൈരവൻ
തല ചാച്ചു കിടന്നു.
ചീകി കെട്ടി
ഒതുക്കി വയ്ക്കവേ
വെട്ടിയൊതുക്കാത്ത
മുടിയിൽ നിന്ന്
ദേവി
അലിഞ്ഞു പോവുന്ന വാക്കുകൾ
കണ്ടെത്തി.
അസ്സഹനീയമീ
സഹസ്രനാമമെന്ന് തിരച്ചറിഞ്ഞു.
മൊഴിയില്ലാതെ എന്നെ വായിക്കിൻ.
ദേവി ഓരിയിട്ടു.
ഭൈരവന്റെയുടൽ
ശിശുവിന്റേത്
പോലെയായി.
ഒരോമൽ പൈതലിനെ പോലെ
തന്റെ മാറിടത്തിലേക്ക് അണച്ച്
പ്രപഞ്ചമുണ്ടായ അന്ന് തൊട്ട്
കല്ലിച്ചു കിടക്കുന്ന
പാലൂട്ടി.
മായയിൽ വലഞ്ഞ
ദേവിയെ
സ്വാഭാവികതയിലേക്ക്
ഭൈരവൻ തളച്ചിട്ടു.
ഇപ്പോളവരൊരുമിച്ചു
തോട്ടനരികെ
കുടികൊളുന്നു.
ഠ കാരത്തിൽ
കുന്നുകയറുന്നു.
കുന്നിറങ്ങുന്നു.
കഥ പറഞ്ഞ് കഴിഞ്ഞില്ലേ
ശാർങ്ങകപക്ഷികളെ
എന്നെ ന്റെമ്മേടടുത്ത്
കൊണ്ടാക്കൂ.
ഒരു മലഞ്ചെരിവ്. കിടക്കയിൽ.
ഓരം പറ്റി കിടക്കുമ്പോൾ
തലയിണകൾ മാനിണകളെ
പോലെ ചുംബിക്കുന്നത് കണ്ടു.
കൈകൾ
കുമ്പിളാക്കി
ഞാൻ കുളമുണ്ടാക്കി.
അവർ വന്നു വെള്ളം കുടിച്ചു.
എന്റെ തലയ്ക്കപ്പുറമിപ്പുറം ചാടി കളിച്ചു.
അവർ അവരെ തേടി അലയുന്നതും
നീണ്ട മുടികളിൽ
വള്ളിക്കുടിലുകളിലെന്നോളം
അവർ
കെട്ടുപിണയുന്നതും കണ്ടു.
അവരുടെ ചുംബനങ്ങൾ,
എന്നെയത് അസ്വസ്ഥയാക്കുന്നുണ്ട്.
ഞാൻ തലയിണകളെ അകറ്റി വച്ചു.
രണ്ടുടുലുകൾ തീവ്രമായി നോവുന്നതും കണ്ടു.

എന്നിൽ
രാത്രി
ബാധിച്ചിരിക്കുന്നു.

കിണറ്റില്‍ നിന്നാരോ
വെള്ളം കോരി കുളിക്കുന്ന
ഒച്ചയില്‍
ഞാന്‍ ഭാഗമാകുന്നു.

ദേഹത്തിനിപ്പോൾ
ചിവീടുകളുടെ ശബ്ദം.

പുല്‍പൊന്തകൾ,
ഇടവഴികൾ,
തോടുകള്‍
വരമ്പുകള്‍
കവലകള്‍
എല്ലാം
പതിയിരിക്കുന്നു.

ഇരുട്ടിന്റെ
പൊത്തുകള്‍
തുറന്നു
എന്നില്‍
നിന്ന്‍
പാമ്പുകള്‍.

അരിച്ചരിച്ച് കയറി
ഞാന്‍
പൂര്‍ണ്ണമായും
ഇരുട്ടായി.

എന്റെ ശരീരം
ആരോ
പലകയിൽ കിടത്തിയിരിക്കുന്നു.

ആ ചക്രം കറക്കിയാൽ
പകലാവും.

എന്നെയൊന്ന് തിരിച്ചിടൂ.

അങ്ങനെ
മുൻപും
ചിലതൊക്കെയൊഴിപ്പിച്ചുണ്ടല്ലോ.

ഒരു സിറിഞ്ച് നിറച്ചും
വെളിച്ചം കുത്തിവയ്ക്കൂ.

കണ്ണു തുറന്നാൽ
കാണാൻ
ഇതുവരെ
കണ്ടിട്ടില്ലാത്ത
ഒരു പകൽ,
രണ്ടു മലകള്‍ക്കിടയിൽ
നിന്ന്‍.

വെളിച്ചത്തിന്റെ
കോട്ടിട്ട്
ഒരു കൂണ്‍
വിളിച്ചുണര്‍ത്തിയ
പെന്‍സിൽ ചിത്രത്തിൽ നിന്ന്
ഇറങ്ങി വന്നിട്ടില്ലിപ്പോഴും.


മഴയ്ക്ക്
വളരെ വളരെ താഴെ
വെള്ള പോൾക്ക കുത്തുള്ള
രണ്ട് ചുവന്ന കൂണുകൾ.
മിന്നലിൽ പേടിച്ചരണ്ട
രണ്ട് സ്കൂൾ കുട്ടികളെ പോലെ
അവർ കൈകൾ അമർത്തി പിടിച്ചിരുന്നു.
ഉണർത്തി വിട്ട
വിരിഞ്ഞ പാവാട കറക്കി
ഒരു മല നിറയെ കൂണുകൾ-
ലായത്തിലായത്തിൽ.
പള്ളിമണി കെട്ടിയ പോൽ
മലയും കറങ്ങുന്നു-
ലായത്തിലായത്തിൽ.
അതിനെ ചുറ്റിയോടുന്ന
ഒരു തീവണ്ടിയും-
ലായത്തിലായത്തിൽ.
കുട്ടിക്കാലത്തിനെ കാണാൻ
പോകുന്നതിലെ
യാത്രക്കാരനു-
ലായത്തിലായത്തിൽ.
മലയ്ക്ക് പുറിത്തിരിക്കുന്ന
പെൺക്കുട്ടിക്കുറക്കം
വരുന്നതുമില്ല.
അവൾ കണ്ണുകളൂതി
അണയ്ക്കുന്നു-
ലായത്തിലായത്തിൽ.
കൂണുകളുടെ താഴ്വരയിലേക്ക്,
കിഴുക്കണാം തൂക്കായ
പാട്ടുകളാണത്.
മുത്തുക്കുടകൾ കമഴ്ന്ന പോലെ.
ഒരോന്നും വിരിയിച്ചു വിരിയിച്ചവൾ-
ലായത്തിലായത്തിൽ
പല നിറ കട്ടകൾ വച്ച്
കുഞ്ഞ് വീടുണ്ടാക്കുന്നു.
ഞാൻ ഓടി വന്ന്
വീടിന് പുകക്കുഴൽ വച്ചു കൊടുത്തു.
പുക വന്നു തുടങ്ങി.
അകത്തെന്തോ ഉണ്ടാക്കുന്നുണ്ട്.
ഞാനപ്പോൾ
രണ്ടു മലകൾക്കിടയിൽ നിന്ന്
പൊങ്ങി വരുന്ന
സൂര്യനെ വേണമെന്ന് വാശി പിടിച്ചു.
കിണറും തൊട്ടിയും വേണം.
പറന്ന് പോകുന്ന കാക്കകളും.
കുട്ടിക്കെന്നാൽ പ്ലേ യേരിയയും കാർ പോർച്ചുമാണ് വേണ്ടത്.
ഞാനവിടെ ഓലമടലുകൾ വലിച്ച് വടക്കോറത്തിടുന്ന അമ്മയെ കണ്ടു.
പാവലിന് പന്തൽ കെട്ടുന്നത് കണ്ടു.
കാവിലെ ഇലകളിൽ നിന്ന്
മുൻപവിടുണ്ടാർന്ന
അണ്ണാൻക്കുഞ്ഞുങ്ങൾ
പൊഴിയുന്നത് കണ്ടു.
എന്നെ കൊത്തിക്കൊണ്ടുപോയ
കിളികളെ കണ്ടു.
തിരിച്ചു കൊണ്ടാക്കിയതും കണ്ടു.
ശരിയാണ്,
ചില സമയങ്ങളിൽ
ബിൽഡിങ്ങ് ബ്ലോക്ക്സിന് വേണ്ടി
കുഞ്ഞിനോട്
ഞാൻ തല്ലുകൂടാറുണ്ട്.