Wednesday, February 18, 2015

ഇനിയും അനവധി പ്രേമം പറയാനുണ്ട്.


1. 
എന്റെ കക്ഷങ്ങളില്‍
കുമിഞ്ഞു കൂടിയതില്‍
നീ വച്ച ആദ്യത്തെ ഉമ്മയെ
കുടുക്കയ്ക്കുള്ളിലെന്ന പോലെ തിരയുമ്പോള്‍
സൂക്ഷ്മതയുടെ വായില്‍ നിന്ന് വീണ 

ഈത്തായക്കുണുക്കില്‍
നമ്മള്‍ പരസ്പരമെറിഞ്ഞു കളിച്ച പ്രേമം.

2. 
ഇലകളിൽ 
ജടകളില്‍ 
പൊതിഞ്ഞിരിക്കുന്ന ശലഭങ്ങളെ
നിന്റെ അഘോരിയന്‍ തുടയിലിരുന്ന്‍
ഇതള്‍-താളത്തിലിറുത്തിറുത്തിടുമ്പോള്‍
അകത്തുള്ള നമ്മളില്‍
ഒരു കാറ്റാടി ലോകം.
അതില്‍ മുളയ്ക്കും കാറ്റാടി ഉച്ചകൾ, കാറ്റാടി മുറികൾ, 
 
കൊതികൾ പെരണ്ട ഭാരങ്ങളുടെ സാമ്യത്തിൽ
കാറ്റാടികള്‍ നമ്മൾ !

3.
മുടികളില്‍ ഇടവഴികളിൽ
കാത്തിരിപ്പിന്റെ തവളകള്‍ 

കരയുന്നുഉടലുകളില്‍ 
ചിലന്തി വലകൾ
ഇഴഞ്ഞിഴഞ്ഞ് 

ജീവിതത്തെ ഒട്ടിച്ചുവയ്ക്കുന്നു
ഒരു മാസം വിസ്താരമുള്ള
ഇരുട്ടിന്റെ ഉടലുള്ള കോട്ടയാവുന്നു ഞാന്‍..

ഒണ്ടായിരുന്നതും കൊണ്ടവന്‍ പിന്നയും പോയി,
ഞാന്‍ ആരെ ജീവിക്കുന്നു ദൈവമേ..!


3.

കടലിനിടിയില്‍ നിലവിളക്കുകൾ തെളിയുന്നു,
മീനുകളില്‍ വേഷമിട്ട്
ചിതറി വീഴുന്ന 

ചെതുമ്പലുകളെ
കൂട്ടി യോജിപ്പിച്ചു
എന്നിലിരുന്ന്‍ കളിക്കുന്ന
കാലിപ്സോ തില്ലാനകൾ

പ്രേമത്തിന്റെ 
ഒരു ചെതുമ്പല്‍
ചെന്നിയിൽ
പടികള്‍ കയറുന്നു,

മുകളിൽ ചെന്നാല്‍
ഇനിയുമൊരു കടലുണ്ടാകുമോ
എന്റെ പരിഞ്ഞിൽ കുഞ്ഞുങ്ങള്‍ക്ക് ?




Monday, February 9, 2015

പൊയട്രി ഫ്രൈസ്


1.
വെയിലിൽ 
വിയർത്തിട്ടെന്ന പോലെ തന്നെ
വെയിൽ അസ്വസ്ഥയായിരുന്നു.

ഉരുണ്ട തണ്ണിമത്തനുകളുള്ള
എന്റെ തലയെ നോക്കി 
നൂറ്റാണ്ടുകളായി കാത്തിരിക്കുന്ന 
വെയിൽ കത്തികൾ.

നോവിക്കലുകളുടെ
ജ്യൂസടിക്കുക്കുകയാണ് ലക്‌ഷ്യം

ചിക്ചിക്ചികാന്ന്
എന്നെയാകെ 
കൊത്തിയരിയാന്‍
ആ കൊലപാതകം, 
ആ കോലാഹലം
നിഷ്കരുണം തൊട്ടടുത്തുള്ള പോലെ.

നിങ്ങളുടെ
വേന(ല്‍)ക്കാലങ്ങൾ തീരില്ലന്നു 
എനിക്കറിയാം

എങ്കിലും,
പക്ഷികൾ നാലുപാടുന്നും 
പറന്നു കൊത്തുന്ന 
ഈ തലയുമായി
റോഡിലൂടെ 
ചുവന്ന ജ്യൂസിന്റെ വണ്ടി തള്ളിത്തള്ളി 

നിങ്ങളിലൂടെ തന്നെ നടന്നു പോകും ഞാന്‍

2.
അക്ഷമയുടെ രാത്രിയി
വെള്ളിക്കൊലുസ്സോര്‍ത്തുറങ്ങിപ്പോയ കുട്ടിയെ
25 കൊല്ലം നീളമുള്ള
ഒരേ വരികള്‍ തന്നെ കാലിലിട്ട് വലിക്കുന്നു.
ഏതോ മരഛായ നീ തിരഞ്ഞകന്നാലും
എങ്ങോ വനഭൂമിയിൽ പറന്നുപോയാലും

സൂചി വെയിലിന്റെ കുത്തു കിട്ടി 
ചാടിപ്പിടഞ്ഞെഴുന്നേറ്റ്
കാലുകള്‍ നിലത്ത് വയ്ക്കുമ്പോള്‍
ശറപറാന്ന്‍ 
നൂറായിരം കൂട്ടം കിലുക്കങ്ങ,

ഭൂമി അപ്പോള്‍,
അച്ഛന്‍ വാങ്ങി കൊണ്ടുവരുന്ന
ഉടഞ്ഞു പോവാനുള്ള തക്കാളികളെന്ന്‍ 
കരുതി 
ഞാന്‍ നടക്കാന്‍ തുടങ്ങും

3.
അരി നെല്ലിക്കകള്‍ കുത്തിയിടുമ്പോൾ
എന്റെ ഗര്‍ഭത്തിനുള്ളിൽ
കൊതി മൂത്ത് 
വായ തുറക്കുന്ന കുഞ്ഞിനെ പോലെ
ഞാന്‍ ഉള്ളയിടങ്ങളിൽ
ഞാന്‍ ഉണ്ടോയെന്ന്‍

ഞാന്‍ നോക്കുന്നുണ്ട്,
ആരുമത് കാണാതെ.

4. 
എന്റെ മത്തിക്കറിയില്‍ ഒരു മത്തിപോലുമല്ല 
എന്നാവുമ്പോൾ
ഞാന്‍ ഒരു യഥാര്‍ത്ഥ പാചകക്കാരിയാവുന്നു.


സർക്കസ് മാക്സിമക്സ്

അവാന്ത ജ്യുവാന
ഞാണിൽക്കളിക്കാരിയാണ്
അവളോട്
നീ വാഴ്ക വേണ്ടും
എന്ന്‍ നഗരം
കയ്യടിച്ചു പാടികൊണ്ടിരുന്നു
നീ വാഴ്ക വേണ്ട
എന്ന്‍ അതേ നഗരം
കാല്‍ തട്ടിയിടാന്‍ നോക്കിയിരുന്നു.
കുടത്തുമ്പിന്റെ
മുന പോലെ
ഒത്ത നടുക്ക് അവൾ നടന്നു,
കാണാൻ വന്നവര്‍ക്ക് മീതെ.

കുനിഞ്ഞിരിക്കുന്ന
ഒരോ തലയിലേയ്ക്കും
അരിമണികൾ
കൊത്തിത്തീർക്കുന്ന
കോഴിത്താളത്തിൽ
അവൾ ചാടാൻ തുടങ്ങി.
അവൾ ചിന്നി ചിതറിക്കൊണ്ടിരുന്നു
അവാന്ത
അവസാനിക്കാത്ത നിരയായിരുന്നു.
അള്ളിപ്പിടുത്തത്തിന്റെ കയ്യടിയായിരുന്നു.
ഇരുട്ടു കൂട്ടുന്ന കണക്കായിരുന്നു
കക്ഷങ്ങളിൽ വിയർപ്പുകളിൽ
മരിക്കുമെന്ന ഭീതിയില്ലാതെ
അവള്‍ ഒഴുകികൊണ്ടിരുന്നു
ഒരുവളില്‍ നിന്ന് മറ്റൊരുവളിലേയ്ക്ക്
പിന്നിലായ ഞങ്ങളെ പിന്നിലാക്കി
പുറത്തായ ഞങ്ങളെ പുറത്താക്കി
അവൾ ഒഴിഞ്ഞുകൊണ്ടിരുന്നു
എല്ലാ തലകളേയും
ഇതിനകം
കണക്കുകളുടെ കയറിൽ
ചുറ്റികെട്ടി കഴിഞ്ഞിരുന്നു എന്ന് വേണം കരുതാന്‍

കഴുത്തൊടിഞ്ഞു ലോകം
ഒരു വശത്തേയ്ക്ക് ചരിഞ്ഞു
അവളുടെ കാല്‍കീഴില്‍
ഒരു നൂലില്ലാമാലയായി കിടന്നു.
“മോളേ, അവാന്താ,
ഈ മഴകളെയൊക്കെ
വെയിലിൽ ഉണക്കാനിടൂ”
ഞാണിലെന്ന പോലേ ചാടി ചാടി
മഴകളെ അഴകളില്‍
കോർത്തെടുക്കാന്‍ തുടങ്ങവേ
ഇന്നെങ്കിലും
സര്‍ക്കസ് കാണാന്‍
അമ്മയെ സമ്മതിപ്പിക്കണമെന്ന
അവള്‍ കുഴങ്ങി
ഒരാരവത്തിൻ അലട്ടല്‍ പൊങ്ങി വന്നു,
മൈതാനത്തിനുള്ളില്‍ കൂടാരമെന്ന പോലെ.
ഒരിക്കലും ജനിച്ചിട്ടില്ലാത്ത/കളിച്ചിട്ടില്ലാത്ത/മരിച്ചിട്ടില്ലാത്ത
അവാന്ത ജ്യുവാന എന്ന
ഞാണിൽക്കളിക്കാരിയില്‍
അരേനയിലെ
വെളിച്ചം വീഴുന്നു.
എന്റെ ചിന്ഹം തവള; ചാടും ചാടും ചാടും !!
(രാജകുമാരന്മാരാവാതെ പോയ തവളചെക്കന്മാര്‍ക്ക്)

Friday, January 2, 2015

സ്വപ്നങ്ങൾക്ക് വിചാരിച്ചതിലേറേ കട്ടിയുണ്ട്.

ഇന്നലേയും 
എന്നെ നിങ്ങൾ രക്ഷിച്ചു.
അടിയന്തരഘട്ടങ്ങളിലെ ഫോഴ്സുകളുടെ 
തലവനായിരിക്കാം നിങ്ങള്‍

ഉറക്കങ്ങളുടെ
പല പല ജീപ്പുകൾ നിങ്ങള്‍ക്കുണ്ടായിരുന്നു
പലരെയും 
അതിൽ കയറ്റിവിട്ടു 
രക്ഷപ്പെടുത്തുന്നുണ്ടായിരുന്നു.
ഞാൻ നിങ്ങളെ മറക്കുകയില്ല.
കുഞ്ഞുങ്ങളെ 

പൊക്കിയെടുക്കുന്ന പോലെ
എന്നെയും ജീപ്പിനുള്ളിലിരുത്തി

എനിക്ക് ഉറക്കം വന്നു.
ഒരു ജീപ്പ്‌ ചീറിപ്പാഞ്ഞുപോയ പോലെ

വഴി നീളെ
ക്ലെപ്റ്റോമാനിയാക്കിന്റെ കുരങ്ങന്മാർ
ചാടി വീഴുന്നുണ്ടായിരുന്നു.

എന്റെ പരാതികളെ / വഴക്കുകളെ/ വിഷമങ്ങളെ
അവര്‍ തട്ടിപറിക്കാന്‍ വന്നു.

നോക്കൂ
എന്റെ കണ്ണുകള്‍ തീരെ ശരിയല്ല
ഒരേ സമയം 
എന്റെ വലത്തേക്കണ്ണ്‌ 

ഒരു സ്വപ്നവും
ഇടത്തുള്ളത്‌ മറ്റൊന്നും കാണുന്നു.

എന്റെ മകന്‍ വിദേശത്തുള്ള 
അവന്റച്ഛനെ വേണമെന്നു വാശി പിടിക്കുന്നു.
അവന്റച്ഛന്‍ പാടിക്കൊടുത്ത പാട്ടിലെ പൂതങ്ങൾ
മുറികളിൽ വന്നു നിറയുന്നു 

ക്രിസ്മസ് ആയതോണ്ട്
ഞങ്ങൾ അവർക്ക്‌ 
ചുവന്ന തൊപ്പികൾ കൊടുത്തു.
ചെവികളിൽ സ്റ്റാറുകൾ ഞാത്തിയിട്ടു.

വെന്തല മറിയകളെ പോലെ 
ഒരുക്കിയെടുത്തു.

വിഷാദമായിരിക്കുകയായിരുന്ന 
ക്രിസ്മസ്സിനെ
അപഹരിച്ചു കൊണ്ടു വന്നു
ചാരുകസേര അഥവാ കുരിശിൽ കെട്ടിയിട്ടു.


ഇടത്തുള്ള കള്ളി 

വലത്തുള്ള കള്ളിയെന്നു 
നീയെന്ന്‍ ചൂണ്ടി
ഞാനും ഞാനും ഓടിക്കളിക്കും.

എന്തു കൊണ്ടെന്നോ?
ഈ സമയം 2.44 നുള്ള
മറ്റേ കണ്ണിലെ സ്വപ്നത്തിൽ
ഞാന്‍ 
ഷൊർണ്ണൂർ പ്ലാറ്റ്ഫോമിലാണ്, കാമുകനെ കാത്ത്.
ഇതാണ് ഞാന്‍ എന്നെ 
കള്ളിയെന്ന് വിളിച്ചത്.

എന്റെ ചെവിയിലെ 

ഇല്ലാത്തൊരു 
അടുക്ക്ചെമ്പരത്തി പോലെ 
അവന്‍ ചുവന്നു കിടന്നു.

എന്നെ നോക്കി തീവണ്ടിക്കൊപ്പം ഓടും.

അവന്റെ കുട്ടിനിക്കര്‍ 
അയയുന്നത് കണ്ടു 
ഞാന്‍ കുടുകുടാന്ന്‍ ചിരിക്കും

ഓടുമ്പോള്‍ തുരുതുരാന്ന് വാരിയെറിഞ്ഞ
അവന്റെ പച്ചക്കറിത്തോട്ടങ്ങൾ,കുഞ്ഞുങ്ങളുടെ മുഖങ്ങള്‍

ചെത്തിവച്ച 
മത്തന്റെ കഷ്ണങ്ങൾ,
പയറിന്റെ വള്ളികൾ
ഇവരൊക്കെ 
തീവണ്ടിക്കൊപ്പം 
നീണ്ടു നീണ്ടു വരും
.
നീട്ടിക്കൊടുക്കാത്ത
എന്റെ വിരലുകൾക്ക് 
അറ്റത്ത്‌
എപ്പോഴും 
അവന്റെ മുഖമുള്ള തടവുകാരുണ്ട്‌.

എന്റെ ജനൽവരികളിൽ 
അവരൊക്കെ പയർവള്ളികൾ പോലെ 
ഞാന്നു കിടക്കും
ഒരിക്കലും 

എന്നിലേയ്ക്ക് കയറി വരാതെ.

സ്വപനങ്ങള്‍ കണ്ട് കണ്ട്
വീർത്ത് വീർത്ത് വരുന്ന കണ്ണുകളെ
വാഷ്ബേസിനിലിട്ട് കഴുകുമ്പോൾ
ആരവാരമൊരു ചിരി പോലെ
ഒന്നടങ്കം പറന്നെന്നെനിക്ക് 
തോന്നിയെങ്കിലും,

കാലുകൾ പെട്ടുപോയിരിക്കുന്നു
അനന്തതയോളം
.

ഞാന്‍ പോയി ജീപ്പില്‍ ഇരിക്കട്ടെ, ഒന്നുറങ്ങണം.

ബൈ"പോളാ"ര്‍ II

കുമിളകളുടെ
ലോകത്തിലാണ്.

നെറ്റിയിലോ
താടിയിലോ
നീണ്ടു വരുന്ന
ഒരു ചൊടക്ക് പൂവ് പോലെ
ഞാനതാ
പൊട്ടി പൊട്ടി പോവുന്നു.

പെട്ടെന്നൊരു പറവയെ കിട്ടിയാൽ
ഒതുക്കുന്ന പോലെ
ഒരു കുമ്പിളിൽ
എന്നെയൊന്ന്
സൂക്ഷിച്ച് വയ്ക്ക്.

അന്തരംഗത്തിൽ
അകാരണമായ
ആനന്ദത്തിന്റെ കുമിളകള്‍
പ്രേമത്തിന്റെ കുമിളകൾ
നൊമ്പലത്തിന്റെ കുമിളകൾ
പഴംതുണികിടപ്പിന്റെ കുമിളകൾ
കോടാനുകോടി കുമിളകൾ

ഒച്ചയുടെ
ഒറ്റപ്പാടുപോലുമില്ലാതെ
ഞാൻ പൊട്ടി പൊട്ടി പോവുന്നല്ലോ.

ഒലാസെപ്പൈൻ ഒരു മരുന്നല്ല,
സോപ്പുപതുപതാ
താടിയുള്ള
മാജിക്കൽ സ്റ്റോറിറ്റെല്ലറാണ്‌.

ഒരു പാവമാണ്‌.

ആരും കേൾക്കാതെ
നമ്മുക്കുള്ളിൽ കടന്ന്‌ വരും.
കഥകൾ പറഞ്ഞുതരും
മടിയിൽ കിടത്തി
തട്ടിയുറക്കും,
അമ്മയുറക്കും പോലെ.

എല്ലാമങ്ങ്‌ പോയല്ലോയെന്നും നമ്മളും കരുതും.

ചുമ്മാതാണ്.

അവളുടെ
പൊട്ടിക്കാളി കുമിളകൾ
പമ്മിപമ്മി ഇരിക്ക തന്നെയാണ്.

പറഞ്ഞിട്ടും കേൾക്കാത്ത
കുഞ്ഞുങ്ങളെ പോലെ
തട്ടി വീണ്‌
മുട്ടരഞ്ഞ്‌
ഒച്ച വച്ച്‌
കൃത്യം നെഞ്ചിലേക്ക്‌ ഓടിക്കേറി വരാൻ.

വലിച്ചു നീട്ടാവുന്ന വൃത്തങ്ങൾ


സുഖമാണ്‌” എന്ന് പറത്തിവിട്ട വിമാനം
അദൃശ്യമായിപ്പോയിരിക്കുന്നു.

ദൂരൂഹതയുടെ ആകാംക്ഷയോ 
ദൂരൂഹതയുടെ ഏകാന്തതയോ
ദൂരൂഹതയുടെ മിണ്ടാത്തതയോയായി
എപ്പോള്‍ വേണമെങ്കിലുമത്‌ തിരിച്ചു വന്നേക്കാം.

(ഇടറി വീണിട്ടില്ല / വീഴില്ല എന്നൊരു മൂങ്ങ എന്റെ മരത്തില്‍ മുറുകെ പിടിച്ചിരിക്കുന്നു)

ഈ മൂങ്ങ കുറച്ച് മുൻപ് വരെ
കരുതലോടെ വിത്തിറക്കിയിട്ടും
പൊന്തിവരാത്ത 
പച്ച നോക്കി
തണുത്തുപ്പോയ 
തോട്ടക്കാരിയായിരുന്നു,

വിഷമിക്കണ്ട,
ആകാശമുണ്ട് എന്നൊരു 
അലച്ചിലിന്റെ 
കടൽക്കാക്ക
അവൾക്ക് 
പാറ്റിക്കൊടുക്കുന്നു.

ഇപ്പോൾ
അവൾക്ക് മീതേ 
അതിരില്ലാത്ത കാക്കകൾ.

ഷീ ഈസ് യെഗൈൻ ഡക്ക്” 
എന്ന കൊഞ്ഞാനാരവത്തിൽ
കുത്തിവയ്ക്കുന്ന
വിശേഷാൽ തൂവലിൽ 
തുഴയുന്ന 
തണ്ടനയ്പ്പ് 
കേൾക്കും.

അതില്‍
കാടിന്റെ സംഗീതത്തിന്റെ 
നീളമളക്കാൻ പോയ
അംഗുലപ്പുഴുവിനെ കാണും

എന്റെ വരകള്‍ 
വട്ടം വിട്ടുപോവുന്നില്ല

അത് വച്ചാണ്‌ ഞാനീ ലോകത്തിനെയല്ലാം വരയ്ക്കുന്നത്.


സുഖമാണ്‌ എന്ന വിമാനം/ 
അതുറപ്പിക്കുന്ന മൂങ്ങ/ 
അവൾ കാണാത്ത പച്ച/ 
അവളെ പാറ്റിയ കാക്ക/ 
അവർ കുത്തിയ തൂവല്‍

ഇതെല്ലാം 
എന്നെ ചുറ്റി നില്‍ക്കുന്ന
മറ്റൊരു മറ്റൊരു സന്ദർഭങ്ങളാണ്‌,

ഞാനാണ്.