Wednesday, December 4, 2013

പിണക്കം.

ദൈവത്തോട് പരാതിപ്പെടാൻ
കുന്നുകൾ കയറി കിതയ്ക്കുന്ന
എന്റെ കവിതകളുടെ
ചെമ്മരിയാടുകളെ കണ്ടോ,
അവരുടെ രോമങ്ങളിൽ
എന്റെ സന്ദേശങ്ങൾ വഹിക്കുന്ന
ഉടുപ്പുകൾ തുന്നാൻ വച്ചിരിക്കുന്നു..
അവര്‍ തന്നെയാണ്
ഒരു കെട്ട് പുല്ലിനു വേണ്ടി
എന്റെ പാട്ടുകളെ
കുന്നിന്‍പുറങ്ങള്‍ക്ക്
ചോർത്തി കൊടുക്കുന്നത്.
പുല്ലുകൾക്കിടയിൽ
ഞാൻ വിതറിയ
വെയിൽ വൈഡൂര്യങ്ങളെ
ഒളിപ്പിക്കുന്നത്,
എന്റെ തീയും തണുപ്പും
തട്ടിയെടുക്കുന്നത്,
കുന്നിൽ നിന്നെന്നെ
തള്ളിയിടുന്നത്..

എന്നെ ഒരു താഴ്വാരമാക്കുന്നത്,

ഈ പിണക്കത്തിന്റെ പേരിൽ
ഒരു വിരൽ കൊണ്ട്ട് തട്ടി
ജീവിതത്തിന്റെ ഭൂമിയെ

തിരിച്ചുകറക്കിയാലെന്ത്?!!

കാക്കയും കല്ലും

ഭൂമിയിലേയ്ക്കുറ്റു നോക്കി 
കാക്കയാവുന്ന രാത്രിയാണ് നീ,
ഇത്ര നിസ്സംഗമായി 
കൊത്തിയിടുന്ന 
എത്രാമത്തെ കല്ലാണ്‌ ഞാൻ.?

ബർമുഡ

ഇത്തിരിപ്പോരം
ഒരിത്തിരിപ്പോരം
കടുകുമണി

സ്നേഹം തിരഞ്ഞു
ഞാൻ കയറുന്ന

എല്ലാ വീടുകളിലും
നീയാണ്‌ വാതിലുകൾ തുറക്കുന്നത്.


പ്രണയം മരണമായിരിക്കുന്നു.


ശമിക്കാത്ത ചുണ്ടുകളുമായി
നീ വാ തുറക്കുമ്പോൾ
ബർമുഡ പിരമിഡിനെ

ഓർത്തെടുത്ത്
എന്റെ ഉപ്പൂറ്റികൾ
നിനക്ക് നേർക്ക് പൊന്തുന്നു.


എന്റെ ചുംബനങ്ങളുമായി
ഞാൻ നിന്നിൽ

അപ്രത്യക്ഷയാവുന്നു..

ആണിപ്പഴുതിന്റെ വെളിച്ചം

മുള്ളരഞ്ഞാണമായി
കാണാതെ കിടപ്പുണ്ട്,
സ്നേഹം തരാമെന്നേറ്റവൻ
അരയെ കുത്തിക്കീറുന്നുണ്ട്..
വയറ്റത്ത് ഞെക്കിയാൽ മാത്രം
കരയുന്നൊരു പാവയെ
ഗർഭകൊതിയിലോർത്ത്
അടിവയറുഴിയുമ്പോൾ,
അങ്ങനെ കരയാൻ അറിയാത്തവളായി
എങ്ങനെ മാറാമെന്ന പരിണാമശാസ്ത്രം
പഠിക്കുമ്പോൾ,
അരയെ കുത്തിക്കീറുന്നുണ്ട്..
അഴിക്കാനാവാത്ത
കുരുങ്ങിയ പാവാടകൾ പോലെ
ഇറുക്കിവയ്ക്കുന്നെന്നെ
പകലിനെയും
രാത്രികളാക്കുന്ന നോവുകൾ

ഉപമകളില്ലാത്ത
ഒരു ആണിപ്പഴുതിന്റെ വെളിച്ചം
അരയെ ചുറ്റാൻ വരുന്ന
ഇരുട്ടിന്റെ നീളൻ കൈകളിൽ..


നിന്നെ ഞാൻ കണ്ടുപിടിച്ചിരിക്കുന്നു.

കരച്ചിലുകള്‍ , ജനലുകള്‍ ..

ഒറ്റശ്വാസത്തിന്റെ
ഉള്ളിലെടുപ്പിൽ
ഉച്ചി തൊട്ട് ഉപ്പൂറ്റി വരെ
നീ തഴുകിയ ഇടങ്ങളില്ലെല്ലാം
ഓരോ ജനാലകളുണ്ടാവുന്നു..
ഓരോ ജനാലകളിൽ നിന്നും
ഓരോ ഞാൻ എത്തിനോക്കുന്നു.
ഒരുപാടു നാളുകൾക്ക് ശേഷം
കണ്ടുമുട്ടുന്നത് പോലെ
എന്റെ സുഖത്തെ കുറിച്ചന്വേഷിക്കുന്നു..
നിരന്തരം കരയുന്ന സ്ത്രീയായി
ഞാൻ മാറിയതായി
നീയറിയുമ്പോൾ,
മരണം നിശ്ചിതമായ ഒരുവന്റെ
ജീവിതത്തിലേയ്ക്കുള്ള
വയ്ക്കോൽ തുണ്ടോളം
സാദ്ധ്യത പോലെ
പല പല ഞാനുകൾ
ജനലുകളില്‍ ഉയിരെടടുക്കുന്നു,
അതിങ്ങളാണ് കരച്ചിലുകളെ
ആദ്യം കേള്‍ക്കുന്നത്,
അത് പണിതവനെ സ്നേഹിക്കുന്നത് ..

ജനൽക്കാലങ്ങളിൽ,
നീ
ഒന്നാന്തരം
മരയാശാരിയാണെന്നറികെ
ഒറ്റയ്ക്കായ എന്നെ
നീ ഇനിയും തഴുകുമോ?

തരില്ലല്ലോ...ഞാൻ തരില്ലല്ലോ .. :-)

കുഞ്ഞുങ്ങളുടെ കട്ടിലിനടിയിൽ
ചിത്രകഥയിലെ 
രാക്ഷസന്മാരെ പോലെ

പശയൊട്ടുന്ന നാവുകൾ 
നീട്ടിയിരിപ്പുണ്ട്
..
മനക്കണക്കിൽ 
തെറ്റിപോവുന്നത്രയും
സ്വപ്നങ്ങൾ
മാജിക്കൽ കൂണുകളായി
ഉടലാകെഉയിരാകെ
മുളയ്ക്കുമ്പോഴേക്കും,
എന്റേതല്ലാതാക്കാൻ മാത്രം
എന്നിൽ നിന്നു ഭിന്നിപ്പിച്ചെടുക്കാൻ
കഞ്ചാവുണ്ടവരെന്നോണാം
കുംഭ വീർപ്പിച്ച് മലർന്നുറങ്ങുന്നുണ്ടവര്‍

കാലുകൾ നീട്ടിയിടാൻ മടിച്ച്
പുതപ്പിനുള്ളിലേയ്ക്ക്
ചുരുങ്ങുന്ന പേടികൾ
ഒന്നാലും
സാരൂപ്യപ്പെടാതെ,
ഒരു കണ്ണ്‌ മറച്ചു നോക്കുന്നു.

എന്റെയാണിതെന്ന്‍
തരില്ലല്ലെന്നോടി
എത്താത്ത എത്താത്ത
ദൂരേത്തേയ്ക്ക് പറത്തി വിടാൻ


ഏത് പക്ഷിയിലാണ്‌ ജീവിതമേ,
നിന്റെ ഉയിര്‌ ?

ഓംകാരം.

നാരങ്ങാമാലയും
മിനുക്കുസാരിയും
വൈരമൂക്കുത്തിയും
ഒന്നുമില്ലാത്ത
മുക്കുവത്തിയായി
അഭിനയിക്കുന്നു,

എന്റെ നിരാമയപ്രേമം.

മൂന്നാം കണ്ണിൽ നിറച്ചും
ചിതമ്പലുകൾ പൊഴിക്കുന്ന
ശതംശതം മീനുകളാണ്.

ഇടവഴികളിലിരിന്നു
എന്റെ മീന്‍കുട്ടയിലേയ്ക്ക്
നിന്റെ കടലിനെ വിളിക്കുമ്പോൾ,

കൈകുമ്പിളിൽ
ലോകത്തെ
കുഞ്ഞുപരല്മീനാക്കി
ശക്തീ വാ കളിക്കാൻ എന്ന് വിളിക്കുന്നു.

ത്രിശൂലത്താൽ
പച്ചകുത്തുന്നു,

മറുകുകളിൽ കടലനക്കം അഥവാ ഓംകാരം.