Saturday, April 19, 2014

ഹാ..!!

വെന്തതിൽ ഒരു പാതി
ഞാൻ തന്നെയെടുത്തോളാം,
ചുടുകട്ടകളിൽ മുങ്ങി നിവരുന്ന
നനവൊത്തയീ പിത്തത്തെ
കിരുകിരാന്ന്‌ കടിച്ചെടുത്ത്
എത്തിനോക്കിയെത്തിനോക്കി
മൺചുവ പ്പൊക്കെയില്ലെന്നുറപ്പാക്കി
ഉടുപ്പിനാൽ പല്ലെല്ലാം തേയ്ച്ചു മായ്ച്ച്
മരത്തിന്റെ പിന്നിൽ നിന്ന്‌ പമ്പ കടക്കുന്ന
ഒരു പാളി കൊതിച്ചിവെയിലിൽ നിന്നവളിറങ്ങിപ്പോവുന്നു.

തലയിണകളിൽ കർപ്പൂരം നിറയ്ച്ച്
തലപൂഴ്ത്തി അല്പ്പാല്പ്പമത് കടിച്ചു തിന്നുതിന്ന്
കട്ടിലിന്റെ മൂലയ്ക്കിരിക്കുന്ന രാത്രിക്കുള്ളിൽ
അവൾ കുമ്പിട്ടിരിക്കുന്നു,

മഴനാമത്തിൽ
മുറ്റമത്രയും ഊറ്റിയെടുക്കുന്ന
ഞരമ്പുരോഗിയായ
ഭൂമിയിലവളുണ്ടെന്നു കാട്ടികൊടുക്കാൻ
ജനലുകൾ ഒരപിരിചിതനു തുറന്നുവയ്ക്കുന്നു

പമ്പുകളിൽ
തല പുറത്തിടാമെന്നും
പെട്രോളൊഴിക്കുന്ന ചെറുക്കന്റെ വിരലുകൾ
അവളുടെ മൂക്കിനോട് സംസാരിക്കുന്ന
മണനേരങ്ങൾ
അവളെ അവിടെയിറക്കി വച്ചിട്ട് പോവുന്നു,

ടർപ്പറ്റൈനടിച്ച ചുമരുകളെ
കാമുകന്റെ കക്ഷത്തിലേയ്ക്കെന്ന പോലെ
അവൾ വായ തുറന്നിരുന്നു,

എന്റെ ചുടുകട്ടേ,
എന്റെ കർപ്പൂരമേ,
എന്റെ പെട്രികോറിയൻ* മഴേ,
എന്റെ പെട്രോളെ,
എന്റെ ടർപ്പറ്റൈനേ,
എന്റെ ജീവിതമേ,
നിന്നെ മണത്തിണക്കാൻ
ഒരു പിനോച്ചിയൻ മൂക്ക് പോലെ
അവള്‍ പുറത്തേയ്ക്ക് വളരുന്നു..

*
പെട്രികോറിയൻ = Petrichor, the scent of the dry earth after the first rain.






Monday, April 14, 2014

മഞ്ഞ നിറത്തിൽ ലോകം

മഞ്ഞ നിറത്തിൽ
ഒരു കാക്ക മരകൊമ്പിലിരിക്കുന്നു,
നാളെ വിഷുവാണെന്ന് പാടുന്നു,
മഞ്ഞ നിറത്തിൽ
ഭാരമേല്പ്പിന്റെ അച്ഛന്മാർ വീട്ടുസാധനങ്ങൾ വാങ്ങിവരുന്നു,
മഞ്ഞ നിറത്തിൽ
വിരോധിക്കാതിരിക്കലിന്റെ അമ്മമാർ വാതകൈയ്യിൽ എണ്ണയിടുന്നു,
മഞ്ഞ നിറത്തിൽ
അവഗണനയുടെ പൂച്ചകൾ ശാന്തരായിയുറങ്ങുന്നു,
മഞ്ഞ നിറത്തിൽ
പൂജാമുറിയിൽ കുരിശിൽ ചാരി നിന്നൊരുവൻ ഓടക്കുഴൽ വായിക്കുന്നു
“നഗരമേ ഒലീവിലകളെ തിരിച്ചു കൊണ്ടു വരിൻ”
മഞ്ഞ നിറത്തിൽ
അതേ മുറിയിൽ
നീല നിറത്തില്‍ ഉയർന്നിരിക്കുന്നവൻ
സ്വന്തം പെണ്ണിനെ കറുപ്പി എന്നു കളിയാക്കുന്നു,
അവൾ മഞ്ഞയിൽ പിണങ്ങി ചിണങ്ങുന്നു,
മഞ്ഞ നിറത്തിൽ
വീട്ടുമുറ്റത്തൊരു നഗ്നഭിക്ഷുവിന്‌ ഉടുപ്പുകൾ കിട്ടുന്നു
മഞ്ഞ നിറത്തിൽ
ആശുപത്രികളിൽ പ്രാർത്ഥനകൾ ദൈവത്തോട് വാദിക്കുന്നു
മഞ്ഞ നിറത്തിൽ
ബീഹാരി പണിക്കാർക്ക് പിന്നാമ്പുറങ്ങളിൽ പ്രഹരമേൽക്കുന്നു
അവരുടെ പായ്തലയണകളിൽ നിന്ന്
മഞ്ഞ നിറത്തിൽ
ഉപ്പുകൊഴുപ്പുകൾ പുറത്തുചാടുന്നു,
ആരോടെന്നില്ലാതെ അവർ പൊരുതുന്നു
മഞ്ഞ നിറത്തിൽ
രാത്രിപെണ്ണുങ്ങൾ
എന്നെവേണോയെന്നെവേണോന്ന്‍
ചോദിച്ചിറങ്ങി നടക്കുന്നു,
മഞ്ഞ നിറത്തിൽ
അവരുടെ കുഞ്ഞങ്ങൾ സ്വപ്നങ്ങളിൽ
തിളച്ചു തൂവിമറിഞ്ഞു പോവുന്നു
മഞ്ഞ നിറത്തിൽ
ആഡംബരദിവസങ്ങളിൽ
ഓർമ്മാതുരത്വം എന്ന കൊള്ളക്കാരന്‍
ഗ്രാമത്തെ നഗരത്തിലേയ്ക്ക് കൊള്ളയടിക്കുന്നു,
മഞ്ഞ നിറത്തിൽ
നഗരം സമ്പന്നമാവുന്നു,
എല്ലാവരും ഉത്തമരാകുന്നു

ലോകം മുഴവനും വിഹരിക്കുന്ന മഞ്ഞയിൽ,
ഞാൻ കാണുന്ന കൊന്നപൂവുകളിൽ,
എന്ത്‌ തീർത്തും മഞ്ഞനിറമില്ല ?!!



Wednesday, April 9, 2014

മരഞ്ചാടി

മരത്തണലിൽ ഉറങ്ങിപ്പോയ 
തടാകത്തിൽ നിന്ന്

തത്തകളുടെ നിഴലുകളെ
ഒളിച്ചുകടത്തിക്കൊണ്ടിരിക്കുന്നു,

ചില്ലകൾ

എറിഞ്ഞ കല്ലുകളെ,
അവ മുറിച്ചിതെത്രെ ഓളങ്ങളെ,
എണ്ണി തിട്ടപ്പെടുത്തിക്കഴിഞ്ഞനേരം,
ചേക്കേറി മരമൊരുപാടായി

നിറഞ്ഞിരിക്കുന്നു

തടാകം ബുദ്ധനായി കണ്ണുപൂട്ടിയിരുന്നില്ല
തൊപ്പിക്കാരന്റെ കഥയിലിറങ്ങി
ഗംഭീരമായി,
സാകൂതം ചില്ലകളും കുലുങ്ങി.

മരത്തിനും

തടാകത്തിനും  
പച്ചകൾ 
ഒരുപോലെ പകുത്ത്
തത്തകൾ പൊഴിഞ്ഞു വീഴുന്നു,

ഒന്നു സംഭവിക്കാത്ത മട്ടിൽ

വീണ്ടും ഉറങ്ങാൻ തുടങ്ങുന്ന
തടാകത്തിനെ മീതെ
പഴുത്തയിലയിലേയ്ക്ക്ച്ചാടി കിടന്ന് 
മരഞ്ചാടിയൊരുവൻ

വേണു വായിച്ച് കളിക്കുന്നു,


ലോകത്തിൽ ഒഴുകാൻ / ലോകത്തെ ഒഴുക്കാൻ.







Friday, March 21, 2014

നിഴൽ

തൃശൂലം കുത്തിക്കുത്തി
തടവെളിച്ചമണയ്ക്കുന്നു
ഡും ഡും ഡും ഡമരുവാൽ
മൂന്ന് ലോകത്തോടും
“അത്താഴപഷ്ണിക്കാരുണ്ടോ”എന്ന്
ഉൽക്കര്‍ഷിച്ച്
അടച്ച് പൂട്ടുന്നു
സ്വന്തം നിഴൽ നോക്കി
ജടാഫണിമണികൾ
അഴിച്ചു വയ്ക്കുന്നു,
ശക്തി എന്നൊരു കറുപ്പത്തി.

പുരുഷന്റെ ഉടലിൽ
സ്പർദ്ധയുടെ
ചെമ്പരത്തികളാണ്ട് ചെന്ന്‍
സിന്ദൂരം തുരന്നെടുക്കുന്നു,
കൊച്ചു രസത്തിന്റെ
സങ്കീര്‍ണതകൾ
ചെമ്പരത്തികള്‍
ചുവന്ന പോയതങ്ങനെയെന്ന്‍,
വസന്തം
ചുവന്ന പോയതങ്ങനെയെന്ന്‍,
അവൾ
ചുവന്ന പോയതങ്ങനെയെന്ന്‍,
ഒറ്റ പൂവ് കാട്ടി
അസങ്കീര്‍ണ്ണമാക്കും.

അരയിൽ നിന്നഴിഞ്ഞു
വീഴുന്നതും/വീഴാത്തതുമായ
കൈലാസത്ത്നിറെ
പാവാടകളാണ്‌,
അവള്‍ക്കെന്നും
രാത്രികൾ/പകലുകള്‍

ആകാശം നിറയെ
പാവാടകളിലെ
വെളുത്തപൂക്കളായെങ്കിലും,
മരങ്ങള്‍ക്ക് കീഴെ
എല്ലാ ഇലകള്‍ക്കും
ഒറ്റയൊരു
നിഴലായെങ്കിലും,

സൂപ്പര്‍സുരസുന്ദരീ,
നിന്റെ നാരങ്ങാമാലയിലും
മിനുക്കുസാരിയിലും
നീ നിന്നെയെന്നുറപ്പാക്കുന്ന
കരിനീലനിഴലിലും
നോക്കിയിരിപ്പാണ്

എന്റെ പണി.

Sunday, March 9, 2014

ജി-സ്പോട്ട്

(കുഴപ്പം അഥവാ ജീവിതം, അതിൽ നിന്നു മോക്ഷത്തിലേയ്ക്കൊരു സ്പോട്ട് ഉണ്ടാവണം എന്ന ആശയത്തെ ശ്രമിച്ചത്)

ബ്രഹ്മാവേ,
ആദിപരംപൊരുളേയെന്നു മുറുമുറുത്ത്
നെറുംതലയിൽ ആണ്ടുപോയ
ആണിയൊന്നൂരിത്തരുമോയെന്ന്
ഉടൽപ്പരപ്പിലൂടെ
ഓടിനടക്കുന്നു ജീവിതം,
അണുകേന്ദ്രത്തിലേയ്ക്കെടുത്ത്‌ ചാടാൻ നില്ക്കുന്ന
ഇലക്ട്രോണിന്റെ പിടച്ചിലുകളോടെ..

ഒരു നാൾ പെട്ടെന്നായിരിക്കും
അത് സംഭവിക്കുക,
അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെയുണ്ട് മുന്നൊരുക്കം,
വരാനുള്ള കാലത്തിൽ
ഉള്ളായ അഴുക്ക് തേയ്ച്ച് വെളുപ്പിക്കുന്നത് വരെ,
വിശാലമായി നിവർത്തി വിരിക്കുന്നത് വരെ,
സമനിലയിൽ അടുക്കി സന്തുഷ്ടി വരുത്തുന്നത് വരെ,
നടുംതലയിൽ നിന്നു കുതിക്കുന്ന
വെപ്രാളങ്ങളുടെ
ആന്തരികസ്രാവത്തിന്‌
ഇനിയും ഒരു കുറുക്ക് വഴി പോലും കിളയ്ക്കാനായില്ല..

മുറുക്കാനല്ല,
മുറിവോളമുള്ള ഈ മുറുക്കമൊന്നയച്ച് തരാൻ
നിരാകുലതയെ
അതിശയിച്ചുനോക്കിനോക്കി
ഒരാകുലത
ഏത് പാലയിലയിൽ
ഏത് വഴിഭ്രമത്തിൽ
പാദമൂന്നാതെ നില്ക്കണം..?

ഈ പശ്ചാത്തലത്തിൽ
നിന്നേറ്റെടുക്കുമോയെന്ന്
പരിത്രാണത്തിന്റെ ജി-സ്പോട്ട്
തിരയുകയാണ്‌,
ആരാന്റേയും എന്റേയും
കോസ്മിക് ആത്മബോധം..

Wednesday, March 5, 2014

നീ/ഞാൻ പറഞ്ഞേക്കാവുന്ന ആദിമദ്ധ്യാന്ത നുണ (തെറ്റിക്കല്ലേ..തെറ്റിക്കല്ലേ)

ഞാനാണാദ്യമെന്ന്
തരില്ലല്ലോ
തരില്ലല്ലെന്നോടി
എത്താത്തയെത്താത്ത
കുന്നിലേയ്ക്ക്

നീയെത്തുമോ
ഞാനെത്തുമോ
എന്നാശങ്കിച്ചോടുമ്പോൾ,
കണ്ണുകൾക്ക് കാണാതെ
ഒരേതരത്തിൽ വിരലുകൾ
പിന്നിൽ വെട്ടിക്കുറുക്കെപ്പിടിച്ചത്,
എന്നും
കൈവെള്ളയിൽ
നിന്നൂർന്നുപോയ
ചിത്രശലഭങ്ങളെ
നമ്മുടെ കുഞ്ഞുങ്ങൾക്കായി
ചാടിപ്പിടിച്ചടുത്തെത്തുന്ന പോലെ
ജീവിതത്തെ എന്റെയരികിൽ കൊണ്ടിരുത്താനല്ലേ.?

എന്റെയെന്ന് എന്റെയെന്ന് കിതപ്പാറ്റാനല്ലേ?

ഈ നുണ തെറ്റിക്കില്ല എന്ന് പറയലല്ലേ ?

Tuesday, March 4, 2014

ഐസ്സക്കിന്റെ നിയമങ്ങൾ നമ്മുടെ കണ്ണുകളിൽ സംഭവിപ്പിക്കുന്നത് / തുടർന്നത് ലംഘിക്കുന്നത്.

തൊട്ടടുത്ത് നിന്നാൽ
ആയിരം മരങ്ങളിൽ
അതിനാകും വിധം

ചില്ലകളിൽ നിന്ന്‌
അത്ര തന്നെ കെട്ടാവുന്ന

ഊഞ്ഞാലുകളിൽ നിന്ന്‌
ഒരേനേരം

വീഴുമെന്നസ്ഥൈര്യപ്പെടുന്നൊരു
ആക്കമാണന്നേരം,


നോട്ടങ്ങൾ കൊടപടർന്ന
കണ്ണുകളുടെ പൊന്തയിലൂടെ
ഓടിപ്പായിച്ചിലയായി മാറ്റി,
അതിനെ വകച്ചെന്നിൽ തന്നെ

കയറിയെന്നെ തന്നെ
ഒളിഞ്ഞുനോക്കുമ്പോൾ,
നിരുദ്ധമായ കോമ്പുല്ലിൻ കുത്ത് പോലെ
അടിപ്പാവാടത്തണ്ടിലൊക്കെ
നീ തന്നെയല്ലോ

എന്നാഞ്ഞ് കുടഞ്ഞപ്പോഴേക്കും
ഭൂമിയെ പറ്റിക്കുന്നൊരു
ഗുരുത്വകെട്ടസ്വഭാവമായി
കണ്ണിലേയ്ക്ക് ചാടിക്കയറുന്നു,


ആകമാനം നീ.