Thursday, May 24, 2012

എനിക്കു പിന്നാലെ വരൂ, വരൂ..

വീട്ടുമുറ്റങ്ങളിലെ
തള്ളക്കോഴികളും,
പശുക്കളും
നായ്ക്കളും
അടക്കം എല്ലാ ജീവികളും
പടപടാന്നു പാഞ്ഞോടുന്നു..

വീട്ടുകാരികൾ വേലിക്കൽ
അയ്യോന്ന്‌ അന്തിച്ചു നില്ക്കുന്നു..

വാശി മുറ്റിയ
ഒരുവളുടെ പാട്ടാണ്‌
ആ കേള്‍ക്കുന്നത് .
സർക്കസ്സുകൂടാരമാണ്
അവളുടെ ഉന്നം.
ഓരോ സിംഫണിയും
ചുറ്റുകളഴിയാനും,
പൂട്ടുകളിളകാനുമുള്ള
അവളുടെ പ്രാർത്ഥനയാണ്‌..

കാണികളുടെ ഹരത്തെ
ജ്വരമാക്കി മാറ്റുന്ന
സര്‍ക്കസ്‌ മാസ്റ്ററോട്‌
അവൾ പാടി കലി തീർക്കും..
പോരിൽ
അവൾ തന്നെ ജയിക്കും

തലകുത്തി നില്ക്കുന്ന ആനകളും,
പരിശീലകനെ പുണരുന്ന കടുവകളും,
തുടകൾ കാണിക്കുന്ന പെണ്ണുങ്ങളും,
പെണ്ണുങ്ങളെ ചുമക്കുന്ന കുതിരകളും,
കുത്തനെ മറിയുന്ന പയറുമണിക്കുട്ടികളും,
ശുദ്ധനായ തമാശക്കാരനും
കസർത്ത്‌ നിർത്തി
അവളുടെ പാദം പിന്തുടരുന്നു.

നഗരം
പൂട്ടുകളും
പരിശീലകനും
ചാട്ടവാറുമില്ലാത്ത
കൂടാരമായി നടന്നു പോവുന്നു,
സകലരും ഉന്മത്തരായി
അവൾക്കു പിന്നാലെ.

പുതിയ നാട്ടിൽ
പാട്ടു കേൾപ്പിക്കയായി
എനിക്കു പിന്നാലെ വരൂ, വരൂ.....




No comments:

Post a Comment