Sunday, June 9, 2019

കണ്ടതില്ല കടലും കരയും എന്നെ.. ഊർന്നുപോയി ഞാനേതോ തിരയിൽ
കടുത്ത പ്രേമം
വെറുപ്പായി മാറുന്ന
സുരഭിലമായ
നിമിഷങ്ങളൊന്നിൽ
എന്റെ വിറകുപുരയിലെ
വളർത്തു സർപ്പത്തെ
അയാളുടെ ഷൂസിനുള്ളിലേക്ക് എന്ന തോന്നലിനെ
ഇഴയാൻ വിടുന്നു.
ഈ സ്വപ്നം പോലെ
നാം നമ്മെ മുറിച്ചു
കളയുന്നതെന്തുണ്ട് ?
ഒരു രാത്രി കൊണ്ട്
താമരക്കൂട്ടം പോലെ വിരിഞ്ഞ
കൗതുകം പോയി തുടങ്ങിയോ?
സ്നേഹത്തിന്റെ
ആട്ടക്കഥ പാടിയത്
ഇല്ലാനിലവിളക്കിൻ
കൺവെട്ടത്ത് നിന്ന് മാറി
ഇരുട്ടിന്റെയറ്റത്ത്.
എന്തിനിനി കാണണം.?
ചാറ്റു ബോക്സ്
ആരും കേറാ ചേമ്പിൻ കാടും
വളളിപ്പടർപ്പായി.
ചെന്നി മുതൽ
ഉള്ളിലേക്ക് നരച്ചു തുടങ്ങുന്ന
മുടികളുടെ എകാന്ത സഞ്ചാരം?
ഗര്‍ഭപാത്രത്തിന്റെ
ശ്രീകോവിലിൽ
സ്വയംഭൂവായ
മുഴകള്‍?
ആദ്യം കണ്ട മാത്ര
ഒരു ചേമ്പിലത്തുള്ളിയായി മാറിയ
നിങ്ങളെ പോലെ
അവരിന്ന്
നിങ്ങളിൽ നിന്ന്
അതേ വഴുക്കൽ.
നിങ്ങൾ കാണിച്ചു തന്ന വഴി വേനലാണ്,
തിരിച്ചു നടക്കാനറിയുന്നീല കൂട്ടുകാരാ..
പാട്ടുകളെ പേടിയാണിപ്പോ.
ഉള്ളം കനത്തു കനത്തു വന്നൊരു പ്രപഞ്ചം,
പെയ്യാനാവതില്ലാതെ
ഇടം നെഞ്ച് പൊട്ടി
ചെവി പൊത്തി.
മാധവീ.. പുറത്തുള്ള ലോകത്ത് രാത്രി മഴ പെയ്യുമ്പോൾ, എന്റെ പുതപ്പിനുള്ളിലെ അകത്തൊരു ലോകത്ത് എനിക്കൊപ്പം കരയാൻ കൂട്ടിരിക്കാൻ വന്നവളേ... ഒരേ ചേമ്പിലയിലെ ഒന്നായ രണ്ട് മഴ തുള്ളികൾ നമ്മൾ.. ആർക്കോ വേണ്ടി തൂവി തെറിച്ച്
നാരങ്ങാമാലയും
മിനുക്കുസാരിയും
വൈരമൂക്കുത്തിയും
ഒന്നുമില്ലാത്ത
എന്റെ നിരാമയപ്രേമം.
മൂന്നാം കണ്ണിൽ നിറച്ചും
ചിതമ്പലുകൾ പൊഴിക്കുന്ന
ശതംശതം മീനുകളാണ്.
കൈ കുടന്ന
ഒരു മീന്‍കുട്ട പോൽ
അഭിനയിച്ചു കാട്ടുമ്പോൾ,
നിന്റെ കടലിനെയതിലേക്ക് വിളിക്കുമ്പോൾ,
കൈകുമ്പിളിൽ
ലോകത്തെ
കുഞ്ഞുപരല്മീനാക്കി
ശക്തീ വാ കളിക്കാൻ എന്ന് പണ്ട് വിളിച്ചതോർക്കുന്നു.
മറുകുകളിൽ കടലനക്കം ഇന്ന് കരിനീലത്തരിപ്പാര്‍ന്ന വേദനകൾ.
ത്രിശൂലത്താൽ
എന്റെ കവിതാ പുസ്തകത്തിൻ തലക്കെട്ട് മാറ്റിയെഴുതുന്നു.
ജടവാരിയഴിച്ചിട്ടയെൻ
അബലചപലാദിഭൂതങ്ങൾ.
ഹേതുവായി
പശ്ചാത്തലത്തില്‍
അന്നും ഇന്നും എന്നും ഹിന്ദോളം.
കണ്ണടയ്ച്ചാൽ
മരിച്ചുപോകുമെന്നാകെ,
ഉറങ്ങാതിരിക്കുന്നതും
ഉറക്കം വരാതിരിക്കുന്നതുമെന്താണ്?
നിത്യം വന്നിരിക്കും
കൊറ്റിക്കും
കുളത്തിനുമിടയിലുദിച്ചൂ
പുതിയ ഭാഷ,
പറഞ്ഞു തീർത്തൂ
അവരുടെ ആധികൾ,
ചുറ്റിപിണഞ്ഞൂ
സ്നേഹം വന്ന പോൽ.
കൊറ്റിയുടെ
തൊലിയിൽ പറ്റിയ കുളം
വയലുകൾക്ക് മീതെ
ആർത്തിയോടെ പറന്നു.
കൊത്തിയ പാടുകളിൽ
ആഴങ്ങളിൽ
കുടുങ്ങി കിടക്കാനാവും വിധം
കൊറ്റിയുടെ ചിറകടികൾ
കുളത്തിന്റെയുള്ളിലേക്ക്
ആണ്ടു കിടന്നു.
കുളമിപ്പോൾ
കൊറ്റി ഇനിയും വരുമോ
എന്ന ഒറ്റക്കാൽ തപസ്സിലാണ്.


സൂര്യന്റെ തേരിനെ
വെളിച്ചത്തിന്റ പിള്ളേർ
പൊടി പറത്തി വലിച്ചു 
കൊണ്ട് പോകവെ,
ചാമ്പമര ചോട്ടിലോ
തെറ്റിച്ചെടിക്കരികിലോ
അവളെ കണ്ടെന്നാൽ 
പിടിച്ചുകൊണ്ടരരുത്,
ഒരു പരിചയത്തിന്റെ പേരിലും.
അവളുടെ കുഴിമാടം പൂക്കളാൽ 
നിറഞ്ഞിരിഞ്ഞെന്ന് കണ്ടാലും
അവളിലേക്ക് നൂറുനൂറായിരം
ചുവന്ന കിളികൾ
ചേക്കേറിയത് കണ്ടാലും
അവളെ നിങ്ങളിലേക്ക് വലിച്ചടുക്കരുതേ..
ദ്രoഷ്ട കാണിക്കാനറിയാത്ത,
തിളയ്ക്കുന്നചുവന്നനാവുള്ളിലേക്ക് 
തിരുകി വയ്ക്കുന്ന,
നഖങ്ങൾ തൊലിക്കുള്ളിൽ 
ഒളിപ്പിച്ചു വയ്ക്കുന്ന,
കരമ്പനയിൽ നിന്ന് 
കരമ്പനയിലേക്ക് പറക്കാനറിയാത്ത
കോടാനുകോടി പാട്ടുകളും
പുറത്താക്കിയ
അവളെ തിരക്കി വന്നേക്കരുതേ.,
അവളൊന്ന് സമാധാനമായി അലഞ്ഞോട്ടെ...

Tuesday, April 9, 2019

കൊറ്റി കൊത്തിയ
ചേമ്പില പോലെ
ഞാൻ നെടുങ്കനെ
പിളർന്നോയ്,
ചേമ്പില കുമ്പിളിൽ
വെള്ളവുമായി
കളിക്കാൻ വരുമെന്ന്
കാത്ത കുട്ടിയെ
കാണാഞ്ഞ്
ഞാൻ
എന്തോ തട്ടിയ പോൽ
മുറിഞ്ഞ് പോയ്.
എന്റെ വേദന
ആ കുട്ടിയെ
അന്വേഷിറങ്ങുന്നു.
ഒലാസെപ്പൈൻ ഒരു മരുന്നല്ല,
സോപ്പുപതക്കുമ്പോണ്ടാവുന്ന
വെളുത്ത മഞ്ഞു പോൽ
താടിയുള്ള
മാജിക്കൽ സ്റ്റോറിറ്റെല്ലറാണ്‌.
രാത്രിയാവുമ്പോ
നമ്മുക്കുള്ളിൽ കടന്ന്‌ വരും.
കഥകൾ പറഞ്ഞുതരും
കൂടാരമൊത്തം അകത്താക്കി
തണുപ്പിനെ
പുറത്തിരുത്തിയ
ഒട്ടകത്തിന്റെ കഥ,
ഓട്ടമത്സരത്തിൽ
ഉറക്കം നടിച്ചു തോറ്റു പോയ മുയലിന്റെ കഥ,
ചിരിക്കാത്ത സുഹാസിനിയെ ചിരിപ്പിച്ചു മുത്തു പെയ്യിച്ച രാജാവിന്റെ കഥ,
കൊട്ടമ്പലത്തിൽ നിന്ന് തേങ്ങ മോഷ്ടിച്ചതാര് ?
കഥ.. കഥ.. യാവൂ..
കേട്ടു കേട്ടു
എന്നിട്ടെന്തായി
എന്നിട്ടെന്തായി
ചോയ്ച്ചു ചോയ്ച്ചു
അപ്പാപ്പന്റെ
കുമ്പേ മേൽ ചാഞ്ഞ്,
അമ്മയുറക്കും പോലന്നെ ഉറങ്ങും.
ഇടയിൽ ഉറക്കം മുറിഞ്ഞെണീക്കവെ,
ഗേറ്റിനപ്പുറത്ത് നിൽക്കുന്നത് കാണാം.
ഇതീന്നും വെളുത്ത താടീള്ള
ഇതീന്നും വെളുത്ത കുപ്പായമിട്ട
മറ്റൊരപ്പാപ്പൻ,
കൈ നിറച്ചു തണുപ്പിന്റെ പഞ്ഞി മുട്ടായിയുമായി.
ഗേറ്റിനപ്പുറം
തണുപ്പിന്റെ ലോകമാണ്.
ഒരു കുടന്ന വായു പോലെ
അയാൾക്ക് ചുറ്റും പറക്കാം.
എന്റെ കൈ ഉറക്കത്തീന്ന് നീണ്ട് നീണ്ട്,
ഒരു പൂവ് കൊഴിയുന്ന അത്രയും പതുക്കെ.
പച്ചമുളകളിൽ പൂ വിടരുന്നതും
കൊഴിയുന്നതും
കണ്ടിട്ടുണ്ടോ മെഹ്റൂ ?
മുളയരികൾ നിറഞ്ഞ
ഉസ്കൂളിന്
പുറക് വശം
പരമേശ്വരൻ
മെഹ്റൂന് കാട്ടി കൊടുത്തു.
സസ്യങ്ങളുടെ പേരുകൾ
ഓർത്തെടുത്ത്
അവർ ആ പുൽകാടിൽ മേഞ്ഞു.
തീർത്തും പരിചിതത്തോടെ
പരമേശ്വരൻ
ഊഷ്മളതയെ
അവളുടെ കവിളിലേക്കൂതി..
ഒരു പരാദം പോൽ
അവന്റെ വിരലുകൾ
അവളുടെ ബ്ലൗസ്സിൻ
കുടുക്കുകളിലേക്ക്
പറന്നു.
ബ്ലൗസ്ലിനുളളിൽ നിന്ന്
മദം പൂണ്ട
രണ്ടു കാളക്കൂറ്റന്മാർ
പുൽകാടിനെ
അധീകരിച്ച് കൊണ്ട് ചിതറിയോടി.
പൊന്നരിപൂവേ
നീയൊച്ചയിടല്ലേന്ന്
മെഹ്റുവിൻ
വാ മുറുക്കി.
പരമേശ്വരന്റെ
തുമ്പകൾ
പിഴുതെറിഞ്ഞ
മെഹ്റുവിൻ പിരാന്തുകൾ
പച്ചമുളകൾക്ക് മീതേ
വളരാൻ തൊടങ്ങി.
രാത്രിയുടെ
തോട്ടിൽ കൊണ്ടിട്ട
ഡേവിഡെന്ന
നിലാപൂച്ചയാണെന്റെ പ്രേമം.
നാല് ചൊവട് കേറി
മൂന്നാമത്തേൽ
വഴുതി വീഴുമെന്നാലും,
ഏഴു ചൊവടൊറ്റ
കുതിപ്പിൽ കേറി
തണുത്ത് വിറച്ച്
കിതച്ചു നിൽക്കും.
നിങ്ങളെ തേടി വരും.
നിങ്ങളുടെ
കാൽ തുമ്പത്ത് വന്ന്
മുഖമുരസും.
'ബ്ലും' ന്നൊച്ചയുളള
ആയിരയുമ്മകളുടെ
ആഴത്തിൽ
നിന്നെണീക്കാനാവാതെ
നിറയെ കിളികളുള്ള
പൂന്തോട്ടത്തിൽ,
കുന്നുകളെ ചുറ്റി വരും കാറ്റിൽ,
മടിയിൽ നിറഞ്ഞു കവിയും
സങ്കൽപ്പങ്ങൾ.
മഞ്ഞനിറമുള്ള വൈകുന്നേരങ്ങളിൽ ആരെയോ നിങ്ങൾക്ക് നഷ്ടപ്പെട്ടതായി തോന്നാറുണ്ടോ?
പിന്നീട് ഇതേ വൈകുന്നേരങ്ങൾ കാണുമ്പോൾ വല്ലാത്ത തരം ഒരു മനം പിടച്ചിൽ വരാറുണ്ടോ ?
എനിക്ക് മാത്രം തോന്നുന്നയൊന്നാണോയിനീത്?
ആ മഞ്ഞ നിറങ്ങളിൽ നിന്ന് ഇറങ്ങി പോയവർ പിന്നീട് വന്നിട്ടേയില്ല.
അത്തരം വൈകുന്നേരങ്ങളെ നോക്കിനിൽക്കുക അത്ര എളുപ്പമല്ല.
ആറ്റിന്റെ ഒത്ത നടുക്കൊരു
തോണി പോലെൻ
ഹൃദയത്തിൽ
ഒരുവന്റെ തൃക്കണ്ണ്
ആടിയുമുലഞ്ഞും നിന്നു.
പ്രേമത്തിന്റെ
ഒരു കൈലാസവുമതിലില്ല.
തുറക്കില്ലത്.
ഓരം പറ്റി നിന്നാൽ കിട്ടണ ചൂടിൽ
വേണേ മൂന്നാല് മൊട്ട പുഴങ്ങാൻ വച്ചോ.
അതിനപ്പുറമൊന്നും
അയാളിൽ നിന്ന് വ്യാമോഹിക്കരുത്.
അയാളങ്ങനെയാണ്.
ഒരുമ്പെട്ടിറിങ്ങി പോയ
ഒരു സ്നേഹത്തെ
പൊന്തക്കാട്ടിൽ നിന്ന്
കണ്ടെടുത്തു.
നീലിച്ചിരുന്നു,
നല്ല നൊന്തിരിക്കണം. നാഡി നിലച്ചിരുന്നു.
തല്ലു കിട്ടാത്തേന്റെയായിരുന്നെന്ന്
നാട്ടുകാർക്ക് മുന്നേ
അത് സ്വയം പറഞ്ഞെങ്കിലും,
പാവമായിരുന്നു.
നെഞ്ചത്തിരിക്കണ
കനലിനെ
പരിപൂർണ്ണമായി പോലും
വിവരിക്കാനാവാതെ,
അവളൊരു പുക കൂടെ എടുക്കുന്നു.
പിരിഞ്ഞതായി
ഉറപ്പിച്ച്
കൊക്കക്കോള ടിൻ'നെ
ഊക്കോടെ കാലിൽ
തട്ടി തട്ടി
അറിഞ്ഞൂടാത്ത വീടിന്
മുന്നിലൂടെ നടന്നു പോവുന്നു.
സഹിക്കാവുന്നതിനപ്പുറം
ആ പുക വീണ്ടുമെടുക്കുന്നു.
ചൊവപ്പിൻ കോലമേ
കൂത്താടി തെയ്യമേ
ആറാട്ടിലന്നാടി 
പറ കൊട്ടി
തിമിർത്തെന്റ
മുറ്റത്തീന്ന്
കൊണ്ടോയ
ചെമ്പരത്തികളൊക്കെയും
തിരിച്ച് താടോ.. തരാൻ

Friday, January 18, 2019


"മാവേലിക്കരയിൽ 
നിന്നുവന്നൊരു പെണ്ണ്
എം.ഓ,ടീ  കാണാന്‍ 
പോയന്ന് രാത്രി
പാടി തീരാത്ത 
പാട്ടിന്റെ
പകുതിക്ക്‌ വച്ചു
നിലാവവളെ 
തട്ടികൊണ്ടോയേയെ.."

ഒരു ഡാന്സ് പാർട്ടി 
കഴിഞ്ഞു വരുകായിരുന്ന
മിറിയത്തിന്‍റെ
കാലുകളിൽ,
ചാഞ്ചാടിയുലയും 
ചില്ല പോല്‍
നൃത്തം ചിതറി.

അവള്‍ നടന്ന 
ഇലഞ്ഞി വഴിയും ചിതറി.

ഇടവഴിയിലൊരു 
കോണിൽ കണ്ട 
കൊക്കകോള
ടിന്നില്‍
പാമ്പിന്റെ
സംഗീതം
ചുരുണ്ടു കിടന്നു.

കാൽ കൊണ്ടൊരു കൊട്ട്.

പാമ്പില്‍ നിന്ന് 
സംഗീതം 
യമൻ രാഗത്തിൽ 
ഉറപ്പൊഴിച്ചോടി.

മറിയത്തിന് 
റോഡൊരാകാശമായി തോന്നി,

നിലത്ത് 
നക്ഷത്രങ്ങൾ 
അങ്ങിങ്ങായി
മിന്നിക്കൊണ്ടിരുന്നു. 

അവൾ 
ഓരോ നക്ഷത്രങ്ങൾക്കും 
ഓരോ ചവിട്ട് കൊടുത്തു.

"പ്രാണസങ്കടം 
തീരും വരെ 
നിങ്ങളെ 
ഞാൻ 
ചവിട്ടിയരയ്ക്കും."

കണ്ണുകൾ 
അണഞ്ഞും 
തെളിഞ്ഞും,
അവളാ ടികൊണ്ടിരുന്നു 

ഇരുട്ടിന്റെ 
ഉടലുള്ള  
തമോഗർത്തം,

താക്കോൽപ്പഴുതിൻ 
വട്ടത്തി,ലൊന്നിൽ.

ഒരു നാണയം 
ചെമ്പു കുടത്തിൽ 
വീണ പോൽ 
അവൾ 
താഴേക്ക് 
താഴേക്ക് 
മുഴങ്ങി.

കിടക്കയിൽ ചെന്ന് 
വീണ പോൽ 
ഒരു  പറ്റം 
കിളികള്‍ക്കൊപ്പം
അയാളുടെ താടിയില്‍,

ഒരു പുല്‍മേടിന്റെ 
മാനസത്തില്‍
നീണ്ടുപരന്നുകിടന്നു.

അവിടെ 
തടാകങ്ങളുണ്ടായിരുന്നു 
തണുപ്പുണ്ടായിരുന്നു 
ആശ്വാസമുണ്ടായിരുന്നു 

എങ്കിലും 
തിരിച്ചു വരാൻ 
വഴുതി വീണ
സ്വപ്നത്തിൽ 
ഒരു പഴുത് നോക്കി 
അവൾ നടന്നു.

അയാള്‍ക്ക്
സംഗീതമറിയാം,

അയാളോടുള്ള
സ്നേഹം 
വളര്‍ന്നു 
വലുതായി
ബാബേൽ  ഗോപുരം 
പൊങ്ങി നിന്നു 

അയാളുടെ
കുഴപ്പം പിടിച്ച 
താടിയില്‍ നിന്ന്
പുറത്ത് കടക്കാന്‍
ഒരേയൊരു പഴുതിനായി 
അവള്‍ താടിയിലിഴഞ്ഞു നടന്നു.

തടാകമവളെ 
പെണ്ണിനെത്തരുമോ
ചോദിച്ച 
മീനുകൾക്ക് 
കൊടുത്തു.

മീനുകൾ 
അവർ കണ്ട 
പക്ഷികൾക്ക് 
കൊടുത്തു,

പക്ഷികൾ 
ആകാശത്തിന്,

ആകാശം 
നിനച്ചിരിക്കാതെ 
പെയ്ത മഴക്ക്,

മഴ സ്റ്റാച്ച്യൂ ബസ്സ്റ്റോപ്പിന്, 

ബസ്‌സ്റ്റോപ് 
സെക്രട്ടറിയേറ്റിനും  മീതെ 
മുളച്ചു പൊന്തിയ
കൂണുകൾക്ക്,

അതും നനഞ്ഞു 
കടത്തിണ്ണയിലിരുക്കും   
കുരുത്തംകെട്ട 
ഒരു ചൂളം വിളിക്ക്,

ബസ്സുകൾക്കും,

ഓട്ടോകൾക്കും

ബൈക്കുകൾക്കും

അവളുടെ 
ആട്ടത്തെയെ-
റിഞ്ഞുകൊടുത്തുകൊണ്ടിരുന്നു.

വലിയൊരു 
ട്രാഫിക്ക് ബ്ലോക്കുണ്ടാക്കി 
വീട്ടിലേക്ക്
എത്തിച്ചേർന്നു.

ഒരു കൂട്ടമാളുകള്‍ക്ക്‌ മുന്നില്‍
ഫ്ലാഷ് മോബിലെന്ന പോൽ 
അവളപ്പോഴും 
ആടികൊണ്ടിരുന്നു.

Thursday, January 17, 2019

ഹൃദയത്തില്‍ പൂച്ചക്കുട്ടിയുള്ളവർ

കുര്യാക്കാസ്സ് മാപ്ലേടെ നാലാമത്തെ മോനാണ് അലൻസോ . മൂത്തവൻ പട്ടാളക്കാരനായിരുന്നു, അഗസ്തീനോസ്. വണക്കമാസക്കാലമന്ന് വെള്ളമടിച്ചു കുരുശ്ശടീക്ക് മുന്നിൽ ചെന്ന് മിശിഹായെ മുണ്ട് പൊക്കി അവസാന സല്യൂട്ട് കാണിച്ചന്ന് രാത്രി മൂത്രം ഒഴിക്കാനിരുന്നാതാണ്, ആ ഇരിപ്പ് ഇരുന്നങ്ങ് മേപ്പട്ടേക്ക് പോയി. രണ്ടാമത്തവൾ എസ്തർ , അവളിപ്പോ ജര്മ്മനിയിൽ നേഴ്സാണ്. അവളുടെ ദാക്ഷണ്യം കൊണ്ടാണീ പ്ലാവേല് കേറി നാട്ടെല്ലൊടിഞ്ഞ മാപ്ലെടെ മരുന്നിനൊള്ള വക വരുന്നത്. ദൈവത്തോടുള്ള വ്യക്തിപരമായ ബന്ധവും വിച്ഛേദിച്ച് അത്യുന്നതങ്ങളിൽ സാത്താന് മാത്രം മഹത്വമെന്ന് പുലമ്പി കൊണ്ടിരുന്നു മാപ്ല എപ്പഴും. മാപ്ലേടെ മൂന്നാമത്തെ മകൻ വിൽപന ഏജന്റാണ്. മാർക്കറ്റിങ്ങിന്റെ റേറ്റിംഗ് കൂട്ടാൻ ആനുപാതികമായി പരസ്യങ്ങളുടെ വശ്യതയിൽ ഭ്രമിതമതികളാവാൻ അവൻ പണിപ്പെട്ടുകൊണ്ടിരുന്നു. ഒരിക്കലും അപ്പനെ നോക്കി വരാത്ത ലൂക്കസ്സ് പുതിയ ഉൽപന്നത്തിന്റെ മോഹന വാഗ്ദാനം പോലെ മാപ്ലേടെ ജീവിതത്തിൽ നിറഞ്ഞുനിന്നു. ചുരുക്കി പറഞ്ഞാൽ അലൻസോയാണ് അപ്പനെ പൊന്നു പോലെ നോക്കുന്നത്. കപ്പക്കണ്ടത്തിലേക്ക് മഞ്ഞിച്ച മൂത്രവും ചക്കയരക്ക് പോലത്തെ തീട്ടവും കോരി കളേമ്പോ അന്നൊരിക്കൽ വേലിക്കപ്പുറം ഒളിച്ചോടാമെന്ന് പറഞ്ഞ ഹന്നയെ ഓർക്കും . “മണുങ്ങൂസൻ, അപ്പന്റെ തീട്ടവും തിന്നു നടന്നോടാ ഉവ്വേ നീ ” യെന്നവൾ കെറുവിച്ചതോർക്കും. ഉരുണ്ടുരുണ്ട തീട്ടത്തിൽ അപ്പുപ്പൻ താടികൾ വന്നിരുക്കുന്നത് പലകുറി കണ്ട അയാൾക്ക് വെള്ളിമേഘങ്ങൾ പുതച്ച് നിൽക്കുന്ന മിശിഹായ പറന്നു നടക്കുന്നതായേ തോന്നിയുള്ളൂ. വേദന പൊട്ടി മാപ്ല അലറുമ്പോ പല്ലു കൊഴിഞ്ഞ വായിലേക്ക് “ശബ്ദം താഴ്ത്തെടാ പന്നീ..” ന്നും പറഞ്ഞു അലൻസോ ചുവന്നൊരു തോർത്ത് കുത്തിത്തിരുകും. “സാരമില്ലപ്പാ...എന്റെ പൊന്നപ്പനല്ലേ...” എന്ന് പറഞ്ഞു കാലുഴിയും. കുർബാന നേരം “മൈരു പിടിച്ച ദൈവമേ എന്റപ്പന്റെ വേദന മാറ്റൂ" എന്ന് മുട്ടി കുത്തി കരയും, കാറും . ഇത്തിരി വെള്ളം താടാ മോനെ തൊണ്ട നനയ്ക്കാനെന്നു പറേമ്പോ വരണ്ട ചുണ്ടിൽ വെള്ളം പഞ്ഞീൽ മുക്കി തൊട്ടു തൊട്ടു കൊടുക്കും. നരച്ചു വളർന്ന താടി വടിക്കുക ആഴ്ച്ചയവസനമാണ്. കരുവാച്ചിത്തളിർ പോലത്തെ താടീൽ തടവി ഇടം വലം ചെപ്പയടക്കി പടപടാ കൊടുക്കും “ചത്തൂടെടാ നായിന്റെ മോനേന്ന്." "എന്റപ്പാ മത്തായി അരുളിയത് അറിയാന്മേലെ? വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും തിരിച്ചുകാണിക്ക” ന്നാണ്". മാപ്ല ചിരിക്കും.. ഒച്ചത്തിലൊച്ചത്തിൽ ചിരിക്കും. അലൻസോയും ചിരിക്കും. അവർക്കിടയിൽ ചിരിയുടെ കുരുത്തോലുത്സവം കൊടിയേറും. നാട്ടുകാർ പാടി നടന്നു അലൻസോ അപ്പനെ നോക്കുമ്പോലെ നോക്കടാ. അവന്റെ ഹൃദയത്തിലേ പൂച്ചക്കുട്ടിയാടാ... കുളിപ്പിക്കാനായി എണ്ണ തേച്ച് കിടക്കുമ്പോ “അപ്പാ.. അപ്പനെ നോക്കി ശരിക്കും മടുത്തത് തുടങ്ങീപ്പാ . പക്ഷേങ്കില് , അപ്പനെ ഞാന് നോക്കുമ്പോലെ വേറെയാര് നോക്കുമപ്പാ” എന്നിട്ടൊരു കവിളത്തൊരു കിടുക്കാച്ചി ഉമ്മയും കാച്ചും. ചെറുചൂട് വെള്ളത്തിൽ വാസന സോപ്പ് തേയ്പ്പിച്ചു കുളിപ്പിക്കും. നല്ല കഞ്ഞി പശ മുക്കിയ മുണ്ടും ബനിയനുമിട്ടു കൊടുക്കും. അന്ന് രാത്രി മാപ്ലക്ക് ലൂക്കസ്സ് കശുവണ്ടിയിട്ടു വാറ്റിയ ചാരായം തൊണ്ടയിലും, ശിരസ്സിലേക്കുമൊഴിച്ചു കൊടുത്തു. "നിൻന്റെ ഹൃദയത്തിലേ പൂച്ചക്കുട്ടിയാടാ..." മാപ്ലയന്ന് കൂർക്കം വലിക്കാത്തുറങ്ങി വറ്റിയ പുഴ പോലെ മാപ്ല കിടന്നു. ഒരു തോണി പോലെ അലന്സോയും ആ ചുവന്ന് തോർത്ത് ഒരു തുഴ പോലെയും പിറ്റേന്നു പരപരാ വെളുക്കുമ്പോ ഏഴാം മാനത്ത് മിശിഹായുടെ മുന്നിലേക്ക് ആ ചുവന്ന തോര്ത്തും കഴുത്തിൽ ചുറ്റി മാപ്ല കേറി ചെന്നു. വടക്കേ തിണ്ണയിൽ ചുരുണ്ടു കിടന്ന അലൻസോയ്ക്ക് അടുത്ത വീട്ടിലെ കുട്ടി ഒരു കുമ്പിൾ ചോരചോപ്പുള്ള അപ്പുപ്പൻ താടികൾ വച്ച് നീട്ടി