Friday, September 18, 2015


 പൊള്ളുകയാണ്.

ഉള്ളിലേയ്ക്ക്‌
കാറ്റിനെ
എഴുതി നോക്കാം.

ഇലകളെ പറത്തി വിടാം.

ഇങ്ങനെ
അലഞ്ഞു തിരിയാം.

ആരും കാണാത്ത
ഞാൻ മാത്രം കാണുന്ന
ഒഴിഞ്ഞ മൂലകളിൽ
എന്നെ കണ്ടോണ്ടിരിക്കാം.

ഞാൻ
തിളപ്പിക്കുന്ന
സാമ്പാറിൽ,

അതേ
താപനിലയിൽ
ഉരുണ്ടുരുണ്ട്‌
പൊട്ടിത്തെറിക്കുന്ന
പ്രേമത്തിന്റെ
മെർക്കുറി ഗോളങ്ങളില്‍,

ഒരു പക്ഷേ
എന്റെ തുടയിടുക്കുകളിൽ,

എന്നിൽ
നിന്നെന്നെ
തട്ടിപറിച്ചോടി
തിരിച്ചെന്നിലേയ്ക്ക് തന്നെ
തൂങ്ങിയാടുന്ന
ക്ലെപ്റ്റോമാനിയാക്കുള്ള
കുരങ്ങന്മാരിൽ,

ഒരേ സമയം
സിംഹവും
മുയലുമായി മാറുന്ന
എന്റെ ഇരട്ട വേഷങ്ങളിൽ,

എന്നെ കളഞ്ഞിട്ടു പോയവരില്‍,

ഹാ.!
അനവധി അനവധി
ഞാനുകൾ.


ഞാന്‍
ഞാനോ
നിങ്ങളോ
കാത്തിരിക്കുന്ന
ഒരാളല്ല,
എന്തായാലും.

ഒറ്റക്കാവുന്നത്
വെയിലിന്റെ
പൊരിയലാണ്.

അന്നേരം
റോഡിലൂടെ
തണുപ്പുള്ള
ചുവന്ന ജ്യൂസിന്റെ
കവിതകളുടെ വണ്ടി
തള്ളിത്തള്ളി
എനിക്ക് നേരെ

ആരാണ് വരിക?

Monday, September 14, 2015

പുല്ലരിയുന്നവനില്‍ പുല്ലിംഗമായി..

പുല്ലരിയുന്നവനിൽ പുല്ലിംഗമായി

“ആസൈമുഖം
മറന്ത് പോച്ചേ, 
ഇതൈ യാരിടം
സൊൽവേൻ അടി തോഴി
നേസം മറക്കവില്ലൈ നെഞ്ചം,
എന്നിൽ നിനൈവ് മുഖം മറക്കലാമോ”

എന്നിൽ
നിന്നൂരി പോവുന്ന
ഒരു ഞാനുണ്ട്.

സിക്കിലിന്റെ
ഒടുക്കത്തെ
പാട്ടുകളില്‍
കയറിയിരിക്കും
ചില നേരമത്.

ഞാന്‍ അതിലുള്ളത്
എനിക്ക് മാത്രേ അറിയാവൂ.

കന്നുകാലികളെ നോക്കാൻ 
അന്ന് വീട്ടിൽ വന്ന
സിലമ്പരശൻ
എന്റെ മുറിയിലിപ്പോൾ.

ഞാനിരിക്കുന്ന
സോഫാസെറ്റിയില്‍
പുല്ലിന്റെ കെട്ടുകൾ അഴിച്ചിടുകയാണ്‌.

സിലമ്പരശന്‌ ഓടക്കുഴൽ ഇല്ലായിരുന്നു.

കന്നുകാലികൾ
എന്റെ മുറി നിറയെ.

അവൻ  പാടാത്ത പാട്ടുകളിൽ
അവൻ അവരെ കെട്ടിയിട്ടിരുന്നു.

കിടക്ക അവരെ നോക്കി
വാലാട്ടി കൊണ്ടിരുന്നു.

അന്ന് ഞാൻ ചെമ്പരത്തികൾ കൊണ്ട് ചമ്മന്തി അരയ്ക്കാനിരുന്നു.

എന്റെ മുഖത്തപ്പോൾ
ചുമന്ന ചാറുള്ള
മുഖക്കുരുക്കൾ
കുരുത്തു വന്നു.

അതിലെ പഴുപ്പിനെ
ഞെക്കുകയോ
ഉറുഞ്ചുകയോ
അവന്‍ ചെയ്തില്ല.

ഒരിക്കലും
എന്റെ മുഖക്കുരുക്കളിൽ
അവന്റെ വിരലടയാളങ്ങൾ വീണില്ല.

പ്രേമിക്കുന്നതായി പോലും ഞങ്ങൾ മേഞ്ഞില്ല.

അഴയിലെ
അവന്റെ കള്ളിഷർട്ടിൽ
എന്റെ ഉടലുഴറി
നടക്കാനാഞ്ഞു.

അവനഴിച്ചിട്ട
സ്ലിപ്പറുകളിൽ
എന്റെ കാലുകൾ
പതിയിരിക്കാൻ കൂടി.

ഞാൻ ആണിന്റെ ആകൃതിയിലായി.

ഈ വിധം
ഞാൻ ആണാവുന്നത്

ഒരു പക്ഷേ
അവനോ
ലോകമോ
അറിഞ്ഞിരിക്കില്ല.

ചിതല്‍ പുറ്റുപിടിച്ച
വേപ്പ് മരം
ഒരു വേലനെ പോലെ
എന്റെ നിലയില്ലാ 
വേലകളിൽ
മഞ്ഞൾ
മുക്കി കുടഞ്ഞു.

ജപിച്ചിട്ട ചരട്
അരയിൽ നിന്ന്
ഉടലടക്കം ചുറ്റി
എന്നെ ഒരു കറുത്ത പമ്പരമായി കറക്കി.

ആ സുഖ:പൂർത്തിയിൽ
ഞാനെന്നെ 
കുഴിച്ചു കുഴിച്ചു പോയി.

താണു താണു വന്നപ്പോൾ

വടക്കോറത്തെ ചായ്പ്പിൽ
കിതയ്ക്കുന്ന
ആട്ടുക്കല്ലിലിരിക്കുന്നു
സിലമ്പരശൻ.

ആട്ടുക്കുഴിയിലെ
വെള്ളത്തില്‍ 
മീനുകൾ.

അവന്റെ
ചാണകമണം നിറഞ്ഞ
ഏകാന്തതയിലേക്കുള്ള
ഒരു വണ്ടി
കൊത്തിയുണ്ടാക്കുകയാണവർ.

വെള്ളത്തുള്ളികള്‍
കൊണ്ടുണ്ടാക്കിയ വണ്ടിയും വലിച്ച്
ഞാൻ 
അവനു ചുറ്റും നടന്നു,
ആട്ടുക്കുഴവി പോലെ.

ആട്ടുക്കല്ലിലിക്കുമ്പോൾ
അനങ്ങില്ല.

സിലമ്പരശൻ
അവന്റെ തേറ്റപല്ല്‌ പോലെ
ഉറഞ്ഞുപോവും.

മുരിങ്ങയ്ക്കകൾ
ആ പല്ല് കൊണ്ട്
ചീന്തി തിന്നാറുള്ള ഉച്ചകളിൽ

കടന്നൽകൂടുകൾ പോലത്തെ
കണ്ണുകൾ വെട്ടിച്ച്
കള്ളിഷർട്ടിൽ
ഞാൻ വാലടക്കം
ഉള്ളിലാവും.

അങ്ങനെ ഒരു നാൾ
മഴയിലേയ്ക്ക്
പടർന്നു കയറിയ
വള്ളികളിൻ
തുമ്പത്ത് വച്ച്
അവനെ കാണാതായി.

യഥാക്രമം, ഞാനാണായതില്ല പിന്നെ.

സിക്കിലിനെ
കേട്ടുകിടക്കുമ്പോൾ,

സോഫാസെറ്റിയിൽ
അവൻ പുല്ലരിയുന്ന ശബ്ദം.

അരിഞ്ഞിട്ട തണുപ്പിൻ  മീതെ
എന്റെ കിടക്കകൾ മേഞ്ഞു നടക്കും.

അപ്പോൾ

എത്രയും പതുക്കെ

എന്റെ മുറി ഒരു കള്ളിഷർട്ടാവുന്നു.
ചെവിക്ക് പിടിച്ച്
കുളിക്കാനായി 
കൊണ്ട് നിർത്തും.

ഉടൽ
പിണങ്ങും
ആ നേരം.

ചില വേണ്ടാത്തവ പോലെ
ഷവറിലെ
പുഴ
കുതിക്കും.

എങ്ങനെയെന്നോ?

തലയിൽ
പിണഞ്ഞു
കിടക്കുന്ന
ഊടുവഴികളിൽ
സൈക്കളുമായി 
കറങ്ങീർന്ന പോലെ.

പാതിയെത്തുമ്പോൾ 
ടയറൂരി
അതോടിക്കും പോലെ.

പുതിയ രഥം പോലെ.

ബെല്ലുമില്ലാ
ബ്രേക്കുമില്ലാ
പുഴയിലേയ്ക്ക് 
പതിക്കുന്ന
വാളി കുട്ടി പോലെ.

അപ്പോൾ 
ശർർർർ ന്ന് 
മൂത്രമൊഴിക്കാൻ തോന്നും.

ഞാനങ്ങനെയാണ്‌,

പണ്ടും 
അടുക്കള ചായിപ്പിന്റെ
ഓവ്വ് വശത്ത്
ഒളിച്ചിരിക്കും.

ഓവിലൂടെ മൂത്രം
മഞ്ഞ ചേരയായി
പുറത്ത് ചാടും.

വഴിയിൽ വച്ച്
ആ ചേരയെ കണ്ട്
ഞാന്‍ പേടിക്കും.

പത്ത് വീടുകളെയും കടന്ന്
ഒറ്റ ശ്വാസത്തിൽ
ഓടും.

ചായിപ്പിന്റെ
മൂലയ്ക്കിലിരിക്കുന്ന
എനിക്കത് കണ്ടു
ചിരി വരും.

അങ്ങനങ്ങനിരിക്കെ

20 വർഷമായി
ഇവിടെ
ഞാൻ
കുളിക്കുമ്പോൾ

കുളിച്ചുകൊണ്ട്
മൂത്രമൊഴിക്കുമ്പോൾ

ഞാൻ 
ഈ ചായിപ്പിൽ 
ഒളിച്ചിരുന്നു 
ചിരിക്കയാണ്‌.

എന്റെ മൂത്രം 
ഒഴുകിയ വരിയിൽ
മഞ്ഞ റോസാച്ചെടികൾ 
വിരിഞ്ഞതായി
ഞാൻ എഴുതിയിടും.

ഈ വരി കണ്ട്
വേണമെങ്കിൽ
അവയ്ക്ക്
മുളയ്ക്കാം.

ആ സമയം
ഓവ്വ് വഴി
ഞാൻ 
പുറത്തെത്തും.

തണുപ്പിനുള്ളിൽ 
കുളിമുറി 
മുങ്ങിത്താഴും.

Saturday, September 12, 2015

ഉള്ളിവേഷം

കാലങ്ങളെ
തത്തമ്മകളാക്കി 
കൂട്ടിലിട്ട് നടക്കുന്ന
കൈനോട്ടകാരിയുടെ
നോട്ടങ്ങളില്‍
ഞാന്‍ കെട്ടിനില്‍ക്കുന്നു

അവരുടെ വായയെ
ഞാന്‍ രണ്ട് കൈകള്‍ കൊണ്ടും
വലിച്ചു തുറന്നു.

അതിനുള്ളില്‍
എന്റെ കാലങ്ങള്‍
ഇടിങ്ങിയിരിക്കുന്നു.

സുധാമണിയെന്ന 
എന്റെ പേരില്‍ പ്രത്യേകിച്ച് ഒരു കാര്യവുമില്ല
ഞാന്‍ എപ്പഴും എന്നെ ഞാന്‍ എന്നാണ്‌ പറയാറ്‌.

ഞാനൊരു കള്ള ചീട്ടാണെന്ന്
ഒറ്റ നോട്ടത്തില്‍
അവര്‍ പറയുന്നു.
ഈ ഭാവിയില്‍ ഞാനില്ല, മറ്റൊന്നിടൂ..

ജീനുകളുടെ ചീട്ടുകള്‍
മാറ്റി മാറ്റി നോക്കിയാല്‍
കടന്നു ചെന്നാല്‍ കാണാം,
ഒരേ സമയങ്ങളില്‍
പുല്ലുപിടിച്ചു കിടക്കുന്ന ഞാന്‍
എന്റെ പുരുഷന്‍ വെട്ടിത്തെളിച്ചെടുത്ത് കൊണ്ടുവരുന്ന ഞാന്‍
ഉള്ളൂള്ളൂള്ളൂ എന്ന് മകനെ കൊഞ്ചിക്കുന്ന ഞാന്‍
ഒന്നും കൂടി എന്നു
മീന്‍കാരനോട് കുഴയുന്ന ഞാന്‍
ഉത്സവപറമ്പിലെ ചുട്കി മുഖമുള്ള ബലൂണ്‍ 
കയ്യീന്നഴിഞ്ഞ പോയ കുട്ടിയുടെ നിലവിളിയില്‍ ഞാന്‍
ഉള്ളിതീയല്‍ ഇഷ്ടമല്ലാത്തനു
ഉള്ളിതീയല്‍ കവിതയിലിട്ട് തിളപ്പിക്കും ഞാന്‍
താമരയ്ക്കും ഉള്ളിക്കും ഒരു മുദ്രയേയുള്ളൂയെന്ന് കൈകക്കൂമ്പികൊടുക്കും
ഉള്ളിയില്‍  കോര്‍ത്തൊരു മാല കുഞ്ഞിന് കൊടുക്കും

എന്നെ തൊലിക്കയാണ്,
ഉടല്‍
ഒരു വലിയ ഉള്ളിയെന്ന പോലെ.

ഒരോ കണ്ണാടിയും കാണിച്ച് തരുന്ന തോലുകള്‍
മുത്തുമല്ല മുട്ടായിയുമല്ലെന്ന തോലുകള്‍
പൂവോ പുല്ലോ അല്ലെന്ന തോലുകള്‍.

തലയോടിനുള്ളിലെ
ഞ്ഞരമ്പിന്റെ തുമ്പത്ത്
വെളിച്ചമോയെന്ന്
പാഞ്ഞൊഴുകുന്ന
അപ്പനപ്പാപ്പന്റെ ജീനേ,
എന്നെ പുറത്തെടുത്തു
റി-പ്രോഗ്രാം ചെയ്യണമെനിക്ക്.

എനിക്കുള്ളില്‍
തഴച്ചു വളരുന്ന 
ഉള്ളികളിരുന്ന്
കരയുന്നത്
ഞാന്‍ നിങ്ങള്‍ക്ക്
വാട്ട്സപ്പ്
ചെയ്തെന്ന് വരില്ല.

നിങ്ങള്‍ കാണില്ല, ഒരു പക്ഷേ അറിഞ്ഞേക്കും.