Saturday, September 12, 2015

ഉള്ളിവേഷം

കാലങ്ങളെ
തത്തമ്മകളാക്കി 
കൂട്ടിലിട്ട് നടക്കുന്ന
കൈനോട്ടകാരിയുടെ
നോട്ടങ്ങളില്‍
ഞാന്‍ കെട്ടിനില്‍ക്കുന്നു

അവരുടെ വായയെ
ഞാന്‍ രണ്ട് കൈകള്‍ കൊണ്ടും
വലിച്ചു തുറന്നു.

അതിനുള്ളില്‍
എന്റെ കാലങ്ങള്‍
ഇടിങ്ങിയിരിക്കുന്നു.

സുധാമണിയെന്ന 
എന്റെ പേരില്‍ പ്രത്യേകിച്ച് ഒരു കാര്യവുമില്ല
ഞാന്‍ എപ്പഴും എന്നെ ഞാന്‍ എന്നാണ്‌ പറയാറ്‌.

ഞാനൊരു കള്ള ചീട്ടാണെന്ന്
ഒറ്റ നോട്ടത്തില്‍
അവര്‍ പറയുന്നു.
ഈ ഭാവിയില്‍ ഞാനില്ല, മറ്റൊന്നിടൂ..

ജീനുകളുടെ ചീട്ടുകള്‍
മാറ്റി മാറ്റി നോക്കിയാല്‍
കടന്നു ചെന്നാല്‍ കാണാം,
ഒരേ സമയങ്ങളില്‍
പുല്ലുപിടിച്ചു കിടക്കുന്ന ഞാന്‍
എന്റെ പുരുഷന്‍ വെട്ടിത്തെളിച്ചെടുത്ത് കൊണ്ടുവരുന്ന ഞാന്‍
ഉള്ളൂള്ളൂള്ളൂ എന്ന് മകനെ കൊഞ്ചിക്കുന്ന ഞാന്‍
ഒന്നും കൂടി എന്നു
മീന്‍കാരനോട് കുഴയുന്ന ഞാന്‍
ഉത്സവപറമ്പിലെ ചുട്കി മുഖമുള്ള ബലൂണ്‍ 
കയ്യീന്നഴിഞ്ഞ പോയ കുട്ടിയുടെ നിലവിളിയില്‍ ഞാന്‍
ഉള്ളിതീയല്‍ ഇഷ്ടമല്ലാത്തനു
ഉള്ളിതീയല്‍ കവിതയിലിട്ട് തിളപ്പിക്കും ഞാന്‍
താമരയ്ക്കും ഉള്ളിക്കും ഒരു മുദ്രയേയുള്ളൂയെന്ന് കൈകക്കൂമ്പികൊടുക്കും
ഉള്ളിയില്‍  കോര്‍ത്തൊരു മാല കുഞ്ഞിന് കൊടുക്കും

എന്നെ തൊലിക്കയാണ്,
ഉടല്‍
ഒരു വലിയ ഉള്ളിയെന്ന പോലെ.

ഒരോ കണ്ണാടിയും കാണിച്ച് തരുന്ന തോലുകള്‍
മുത്തുമല്ല മുട്ടായിയുമല്ലെന്ന തോലുകള്‍
പൂവോ പുല്ലോ അല്ലെന്ന തോലുകള്‍.

തലയോടിനുള്ളിലെ
ഞ്ഞരമ്പിന്റെ തുമ്പത്ത്
വെളിച്ചമോയെന്ന്
പാഞ്ഞൊഴുകുന്ന
അപ്പനപ്പാപ്പന്റെ ജീനേ,
എന്നെ പുറത്തെടുത്തു
റി-പ്രോഗ്രാം ചെയ്യണമെനിക്ക്.

എനിക്കുള്ളില്‍
തഴച്ചു വളരുന്ന 
ഉള്ളികളിരുന്ന്
കരയുന്നത്
ഞാന്‍ നിങ്ങള്‍ക്ക്
വാട്ട്സപ്പ്
ചെയ്തെന്ന് വരില്ല.

നിങ്ങള്‍ കാണില്ല, ഒരു പക്ഷേ അറിഞ്ഞേക്കും.

No comments:

Post a Comment