Friday, September 18, 2015


 പൊള്ളുകയാണ്.

ഉള്ളിലേയ്ക്ക്‌
കാറ്റിനെ
എഴുതി നോക്കാം.

ഇലകളെ പറത്തി വിടാം.

ഇങ്ങനെ
അലഞ്ഞു തിരിയാം.

ആരും കാണാത്ത
ഞാൻ മാത്രം കാണുന്ന
ഒഴിഞ്ഞ മൂലകളിൽ
എന്നെ കണ്ടോണ്ടിരിക്കാം.

ഞാൻ
തിളപ്പിക്കുന്ന
സാമ്പാറിൽ,

അതേ
താപനിലയിൽ
ഉരുണ്ടുരുണ്ട്‌
പൊട്ടിത്തെറിക്കുന്ന
പ്രേമത്തിന്റെ
മെർക്കുറി ഗോളങ്ങളില്‍,

ഒരു പക്ഷേ
എന്റെ തുടയിടുക്കുകളിൽ,

എന്നിൽ
നിന്നെന്നെ
തട്ടിപറിച്ചോടി
തിരിച്ചെന്നിലേയ്ക്ക് തന്നെ
തൂങ്ങിയാടുന്ന
ക്ലെപ്റ്റോമാനിയാക്കുള്ള
കുരങ്ങന്മാരിൽ,

ഒരേ സമയം
സിംഹവും
മുയലുമായി മാറുന്ന
എന്റെ ഇരട്ട വേഷങ്ങളിൽ,

എന്നെ കളഞ്ഞിട്ടു പോയവരില്‍,

ഹാ.!
അനവധി അനവധി
ഞാനുകൾ.


ഞാന്‍
ഞാനോ
നിങ്ങളോ
കാത്തിരിക്കുന്ന
ഒരാളല്ല,
എന്തായാലും.

ഒറ്റക്കാവുന്നത്
വെയിലിന്റെ
പൊരിയലാണ്.

അന്നേരം
റോഡിലൂടെ
തണുപ്പുള്ള
ചുവന്ന ജ്യൂസിന്റെ
കവിതകളുടെ വണ്ടി
തള്ളിത്തള്ളി
എനിക്ക് നേരെ

ആരാണ് വരിക?

No comments:

Post a Comment