Sunday, June 9, 2019

ഒരു രാത്രി കൊണ്ട്
താമരക്കൂട്ടം പോലെ വിരിഞ്ഞ
കൗതുകം പോയി തുടങ്ങിയോ?
സ്നേഹത്തിന്റെ
ആട്ടക്കഥ പാടിയത്
ഇല്ലാനിലവിളക്കിൻ
കൺവെട്ടത്ത് നിന്ന് മാറി
ഇരുട്ടിന്റെയറ്റത്ത്.
എന്തിനിനി കാണണം.?
ചാറ്റു ബോക്സ്
ആരും കേറാ ചേമ്പിൻ കാടും
വളളിപ്പടർപ്പായി.
ചെന്നി മുതൽ
ഉള്ളിലേക്ക് നരച്ചു തുടങ്ങുന്ന
മുടികളുടെ എകാന്ത സഞ്ചാരം?
ഗര്‍ഭപാത്രത്തിന്റെ
ശ്രീകോവിലിൽ
സ്വയംഭൂവായ
മുഴകള്‍?
ആദ്യം കണ്ട മാത്ര
ഒരു ചേമ്പിലത്തുള്ളിയായി മാറിയ
നിങ്ങളെ പോലെ
അവരിന്ന്
നിങ്ങളിൽ നിന്ന്
അതേ വഴുക്കൽ.
നിങ്ങൾ കാണിച്ചു തന്ന വഴി വേനലാണ്,
തിരിച്ചു നടക്കാനറിയുന്നീല കൂട്ടുകാരാ..
പാട്ടുകളെ പേടിയാണിപ്പോ.
ഉള്ളം കനത്തു കനത്തു വന്നൊരു പ്രപഞ്ചം,
പെയ്യാനാവതില്ലാതെ
ഇടം നെഞ്ച് പൊട്ടി
ചെവി പൊത്തി.

No comments:

Post a Comment