Monday, September 9, 2013

കല്ലുപൊട്ടിട്ട് ആകാശം

തിരിച്ചുപോകും
എന്നറിയുമ്പോഴെല്ലാം
കൂടെത്താതെ പോയ പക്ഷികളുടെ
അതേ പരിഭ്രമത്തിലിരുന്ന്‍,
എനിക്ക്‌ വേണ്ടി
മരിക്കുമോയെന്നല്ല
മരിക്കാതിരിക്കുമോയെന്ന്‌
ചോദിച്ചോമനിക്കുന്നു പരസ്പരം.

രാഗിച്ചനുരാഗിച്ചുണ്ടായ
എന്ത്‌ വലിയ നക്ഷത്രഗർത്തമാണ്‌
നിന്റെ പൊക്കിളെന്ന്‌,
കണ്ടോ അതിലാണ്ടു പോയ
എന്റെ എത്രയനവധി
മഴവില്ലുകളെയെന്ന്‌
മുടിഞ്ഞ ഭാവനയിൽ
രോമാഞ്ചപ്പെടും.

കൈതക്കാട്ടിൽ
തളർന്നുറങ്ങിപ്പോയ
വർഷങ്ങൾക്ക്‌ മുമ്പുള്ള
രണ്ടുപേരുടെ ഇണചേരലിനെ
പുഴക്കരയിലെ പെണ്ണുങ്ങളിലാരോ
കണ്ടെടുക്കുന്നു.

പായൽ പൊളിച്ച്‌
ഇതെന്റെയെന്റെയായെങ്കിലെന്ന്‌
എടുത്തപ്പോഴേക്കും പറന്നല്ലോ.
ചുണ്ടിൽ കോർത്തു കൊണ്ടുവരുന്ന
പച്ചിലയിൽ മുളപൊട്ടുമോ
നമ്മുടെ പുതിയ കുഞ്ഞുങ്ങൾ?

പാവാടപ്പരുവമുള്ള പ്രേമത്തിന്‌
കവരങ്ങൾ കയറി
നീലഞാവലാവാൻ തോന്നി,
നിന്റെ പാട്ടുകൾ മാത്രമാണ്‌
എനിക്ക്‌ കാലുകളന്നേരം.
അങ്ങേ ഉയരത്തിലുള്ള
ചങ്കുപിടപ്പില്‍ നിന്ന്
നിനക്കുള്ള ഞാവലുമായി
താഴെ വീഴുമ്പോള്‍
ത്ധടിതിയിൽ മുളയ്ക്ക്ന്ന
ശിഖരമോഹം പോലെ നീ

നീയല്ലാതെ
മറ്റൊരു പരിഹാരമില്ലെന്നറികെ,
നിന്നെ സ്നേഹിക്കുകയല്ലാതെ
മറ്റൊന്നും ഇല്ലെനിക്കിനിയാകുലത.

ഞെട്ടറ്റ്
മലര്‍ന്നു കിടക്കുമ്പോള്‍
എന്റെ ആകാശമല്ല നിനക്ക്.

നെറ്റിയിലെ മേഘങ്ങളെ ഒതുക്കി
വെയില്‍ മണികളില്‍ നിന്ന്‍
ഈ കല്ലുപ്പൊട്ടൊന്നു
കുത്തിത്തരാമോയെന്ന്,

ചില നിമിഷങ്ങൾ.

3 comments:

  1. സ്നേഹം എന്നും ഒരാകുലത തന്നെ..

    ReplyDelete
  2. വലിയ ഇടവേളയ്ക്ക് ശേഷം ഒരു കല്ലുപൊട്ട്

    ReplyDelete