Sunday, May 11, 2014

തല തിരിയാൻ

മൂർച്ഛ കൊള്ളുന്ന ഭൂമിയാണ്‌,
ഒരു കുട തിരിച്ചു വച്ചാൽ
വിരിഞ്ഞ പൂവാവുന്നതിൽ
എറിയപ്പെട്ട കല്ലുകളത്രയും
പകരം വീട്ടി
പുഴ ഉൽപതിപ്പിക്കുന്നതിൽ
രാത്രിയ്ക്കുള്ളിൽ നിന്നു പകൽ
കൈ പൊക്കി വിളിക്കുന്നതിൽ
കിളി കൊത്തിയിട്ട സമയങ്ങളെ
തിരിച്ചുവച്ച്
കാലം പിൻനൂൽക്കുന്നതിൽ
മഴവില്ലുകളെ കറുപ്പിലേയ്ക്കും
നക്ഷത്രങ്ങളെ വെളുപ്പിലേയ്ക്കും
ഗൂഢതകളുടെ ആകാശം
തിരിച്ചേല്പ്പിക്കുന്നതിൽ,
ലോകത്തെ പരിചയപ്പെടാൻ
ഭാവമില്ലാത്തൊരുവൾ
അടിവയറ്റിൽ സർവ്വഥാ നീന്തിപ്പിടച്ച്
പരമാനന്ദിച്ച് ചവിട്ടുന്നതിൽ
തുടകൾക്ക് തൊട്ടു മുന്നിൽ നിന്നാ
ഗർഭം വരില്ലെന്നു വിക്കുന്നതിൽ
വേദനയില്ലായ്മയുടെ കുഴമ്പുമായി
ദുർദൈവങ്ങൾ ചൂലിൽ
പാഞ്ഞെത്തിയുഴിയുന്നതിൽ
ഹെർക്കുലൈൻ ബാർബിനായി
ലിംഗകല്പനപ്പെടുന്നതിൽ
ദൈവത്തിന്റെ ഗ്ളാസ്സിൽ
ചീയേർസ് മുട്ടിക്കുന്നതിൽ

തല തിരിഞ്ഞ്
തല തിരിഞ്ഞ്
ഞാന്‍.

ഏകാന്തതയെ 
മൂർദ്ധാവിൽ നിന്ന് കഴുകിക്കളയുന്ന
അലക്കുപെണ്ണുങ്ങളുടെ
തണുപ്പ് വീണിരുന്ന
പൊക്കിളിൾപ്പൂക്കളിലെ
ഈറനെ വെയിലത്തിടുന്നു,
പതിവിലും ശകതമായി
സ്നേഹിക്കാനാവുന്നു..

ലോകത്തിനു ചിറകുകൾ വരയ്ക്കുന്നു
മലർന്നു പറക്കാൻ സ്വതന്ത്രമാക്കുന്നു
മറന്നു വച്ചവ ഓർത്തെടുക്കുന്നു
ഓർമ്മയുള്ളവ മറന്നു വയ്ക്കുന്നു
ആകാശത്തിലേയ്ക്ക്
കയർ വഴി കയറുന്നു
മേഘങ്ങളുടെ ഗ്രാമങ്ങളിൽ ചെന്ന്
മഴയെ നിശ്ചലമാക്കുന്നു,
ഉറങ്ങുന്ന താക്കോലുകളെ
ഉണർത്താതെ ഒളിച്ചിരിപ്പിന്റെ ജനാലകൾ
തുറന്നു വയ്ക്കുന്നു,

പോയി നോക്കൂ,
വിനാശകരമായൊരു
നൃത്തത്തിന്‌ ശേഷം
ബലൂൺ കവിൾ പോലെ
വിലയേറിയ ഒരു മഴത്തുള്ളിയായി
തലയ്ക്ക് മേൽ
ഒരാണിയായി,
തിരിഞ്ഞ്
തിരിഞ്ഞ്

ഞാന്‍.

No comments:

Post a Comment