കിഴക്കു നിന്നൊരു കാറ്റ് വരും,
കാറ്റില്‍ എന്തുണ്ട്
എന്ന് ചോദിക്കരുത്.
പായിൽ മുളകുകൾ ചിക്കിയിട്ട്
അമ്മമാർ അകത്തേയ്ക്കു
പോയിട്ടേയുള്ളൂ
കളര്‍മുട്ടായികളുമായി
ഒരു കാബൂളിയിറങ്ങി വരും
ശാസനകളുടെ
വീട്ടുമുറ്റങ്ങളിൽ നിന്നും
പനി പുതച്ചിരിക്കുന്ന കുട്ടികളെ
തോളത്തിരുത്തി കൊണ്ടുപോകും.
ഇരുമ്പുഗേറ്റ് ഞരങ്ങിയാടി
നില്‍ക്കുന്നത് മാത്രം കേള്‍ക്കും
നീണ്ട ഒരു ബ്യൂഗിൾ ഗാനത്തിലാണ്
അവർ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.
റോളര്‍കോസ്റ്ററുകളിലെന്ന പോലെ
ആകാശത്ത് പോയി
തലകുത്തനെ നില്ക്കും
ഫെപ്പാനിൽസ്സിറപ്പൊട്ടുന്ന
ചുണ്ടുകൾ കൊണ്ട്
സ്ട്രോബെറിയാകാശങ്ങളെ
വലിച്ചെടുക്കും.
പോക്കിരിമേഘങ്ങൾ
കുന്നിന്മുകളിലെ
വെള്ളച്ചാട്ടങ്ങളിലേയ്ക്ക്
അവരെ നീട്ടിക്കൊടുക്കും.
കുന്നും,
കുട്ടികളും,
കാബൂളിയും നനയും..
തോന്നിവാസങ്ങളുടെ
ചെളിവെള്ളത്തിറനങ്ങാനും
കാലത്തിന്റെ നേര്‍ക്ക്
മൂത്രമൊഴിക്കാനും
മൂക്കുകളിൽ കയ്യിടാനും
കുട്ടികളെ പഠിപ്പിക്കും.
സായാഹ്നമാവുമ്പോൾ
കടൽസവാരിക്കു പോകും.
വലകളില്ലാത്ത കടൽ,
ആ വിധമൊരു കടലിനെ
സ്വപ്നം കാണൂ കുട്ടികളെ എന്ന് പറയും.
ബലൂണുകൾ
കാറ്റിന്റെ കുഞ്ഞുങ്ങളാണ്,
ആകാശങ്ങള്‍ക്കുള്ളത്.
അമർത്തിപ്പൊട്ടിക്കാതെ
തിരിച്ചേൽപ്പിച്ച് താഴെ നിന്നത്
കാണുവാൻ പഠിപ്പിക്കും.
ബലൂൺപാടങ്ങൾ ഉല്ലസിച്ച് വിളയും.
സ്റ്റോർമുറികളിൽ നിന്നിറക്കിവിട്ട
പൂച്ചക്കുട്ടികൾ
ഉപ്പുക്കടലകൾ തിന്നാൻ വരും.
ചവറു മണക്കുന്ന വാലുകളിലെ
എകാന്തത കണ്ട്
കുട്ടികൾ എലിവേഷങ്ങളായി മാറും.
പാതിരാ പന്ത്രണ്ടിൽ
പിക്നിക് ട്രിപ്പ് സംഗീതത്തിൽ ഉറങ്ങുന്ന
അവരെ അമ്മമാർക്കരികെ കിടത്തും..
പിറ്റേന്ന്,
നെറ്റിത്തണുപ്പോടെ
സ്വപ്നത്തിൽ കണ്ട ബ്യൂഗിളിനെ പറ്റി
അമ്മമാരുടെ മടികളിലിരുന്നു അവര്‍
ആശ്ചര്യതീവ്രരാകും
അതേ സമയം
ബ്യൂഗിൾ മിനുക്കി
തുണിസഞ്ചിയിലേക്കിട്ടൊരാൾ
ധൃതിയിൽ കാറ്റിന്റെ ട്രാഫിക്ക് മുറിച്ചു കടന്നു
പോകും.
അല്ല,
കാറ്റ് ട്രാഫിക്ക് മുറിച്ചു കടന്നു പോകും.
No comments:
Post a Comment