Tuesday, September 25, 2012

എസ്കേപ്പ് ഫ്രം ഏകാന്തതതതത


കരുത്തനായ ജാരനാണാനവൻ

അടുക്കളയുടെ പുറകിൽ നിന്നും
കരിയിലകളിൽ ഷൂസൊച്ചകളില്ല,
അലമാരകളിൽ പതുങ്ങിയിരിക്കില്ല,
സദാചാര സിദ്ധാന്തങ്ങളുടെ
മുൻവാതിൽ തള്ളി തുറന്നോ
ഭിത്തി പൊളിച്ചോ
ധീരനായി എന്നെ കാണാൻ വരുന്നു.

ഉച്ഛ്വസിക്കുന്ന മൗനങ്ങളിൽ
അയൽപ്പുറങ്ങളിലെ സ്ത്രീകൾ
അവന്റെ പോക്കുവരവുകളെ
കുറിച്ചു വയ്ക്കുന്നു.
അവരുടെ ശങ്കകൾ
മതിലുകൾക്ക് മീതെ
അള്ളിപ്പിടിക്കുന്നു.

എന്റെ സമയങ്ങളിൽ
ഗർവ്വുംഉശിരും,
ചലനസൂചികളാണ്‌.
വട്ടത്തിൽ ചുറ്റിക്കാതെ
എന്നെ നേരെ നടത്തിക്കുന്നുവ..
ഞാൻ വേറിട്ട ഒരു ഘടികാരം.

എന്നെ ഞാൻ തുറന്നുവിട്ടിരിക്കുന്നു എന്ന
ഉച്ചത്തിലെ വിളിച്ചു പറയലിൽ
അവർ ബ്രൗൺ പ്ലാവിലകൾ
പോലെ പാളി വീഴുന്നു..

കേറി വാടായെന്ന്‍ മുറുകെപിടിക്കുന്ന
ആനന്ദമയമായ നിമിഷത്തിൽ
വീണാലും നാലുകാലിൽ
എന്ന സിദ്ധാന്തം ഓർത്ത്
പൂച്ചകളോട് ആദരവ്..

എന്റെ പ്രതിരോധശാസ്ത്രമുറയിലെ
പരമമായ വാഴ്ത്തലുകളിൽ
കൈപിടിച്ചും
കെട്ടി പ്പുണർന്നും
വാതിലുകൾ മലർത്തിയിട്ടു
ഞാനും നീയും
ബാഹ്യകേളികളിൽ ഏർപ്പെടുന്നു.

തനിച്ചിരിക്കുമ്പോൾ
കൂടുതൽ പ്രേമമുള്ളവളാകുക,
നിങ്ങളുടെ ഭർത്താവു ജോലി ചെയ്യട്ടെ,
ആവലാതികളുടെ സ്പീക്കറുകൾ
ദയവു ചെയ്ത് മ്യൂട്ടിലേയ്ക്കിടൂ..
അസ്വപ്നാവസ്ഥകളെ ബ്ളീച്ച് ചെയ്തു
കൂടുതൽ സുന്ദരമാക്കുക..

കീഴ്പ്പെട്ടു കൊടുക്കാതെ
ആഡംബരത്തോടെ
അവനെ കീഴ്പ്പെടുത്തുക.
അവനു മീതെ ശയിക്കുകയും,
അവന്റെ ഇരുണ്ട അവയവത്തിന്റെ
വെളിച്ചം അനുഭവിക്കുകയും ചെയ്യുക.

ഓടിയൊളിച്ചാലും വേട്ടയാടപ്പെടും
എന്നാവുമ്പോൾ
വേട്ട തന്നെ ഒരു ആനന്ദമാക്കുക..

നീ എനിക്ക് പുല്ലാണെന്നു’ എഴുതി ഒട്ടിച്ച
എസ്കേപ്പ് കീ അമർത്തി,


അവനെ പറഞ്ഞയക്കൂ...

No comments:

Post a Comment