ഗുണപാഠങ്ങളുടെ മീതെ
ഏറുപുല്ലുകളായി
പൊക്കത്തിൽ വളരുന്ന
എന്റെ പ്രത്യുത്തരങ്ങൾ.
കുടഞ്ഞരിയവെ
വാളോളമുള്ള മുന
അച്ഛനിൽ തെറിപ്പിച്ച ചുവപ്പ്.
അമ്മയുടെ
സാരിത്തലപ്പ് വറ്റിച്ചെടുത്ത
എന്റെ തലയിലെ മഴ..
എങ്കിലും,
മഴക്കെതിരെ ഓടാൻ പറയും..
മേഘശാഖികളിൽ നിന്നു
ഒരു മഞ്ഞ സാരി പറന്നു വീഴുകയും
എന്റെ എകാന്തതയുടെ നീരിറക്കങ്ങളെ
ഒപ്പിയെടുക്കുമെന്നിരിക്കെ
ഞാൻ ഒരു കുട്ടി മാത്രമായി പോവുന്നു.
ഓറഞ്ച് മരങ്ങളുടെ ഓമനകളാണ്
ഓര്‍മ്മകളുടെ കവിളുകൾ.
നിഷേധ നിമിഷത്തിലെപ്പോഴോ
ഒണങ്ങി വരണ്ട കുരുക്കളെന്നോണം
മണ്ണിലിട്ട് മൂടിയതാണ്..
നീ വീണ്ടും പൊടിക്കുമെന്നു ഭയന്നു
അന്തമറ്റ് പ്രാകൃതനായി
ഞാനിരുന്നു മണ്ണു കുത്തുന്നു..
ഇലകളുടെ പച്ചക്കുളത്തിൽ
കള്ളക്കുമിളയിടുമ്പോൾ
പകരം കിട്ടിയ കല്ലുപൊട്ട്.
നെറ്റിപ്പൊറത്തു
ഒട്ടിച്ചു വയ്ക്കാതെ തന്നെ’
നീ പച്ചക്കല്ലു പതിച്ച
സ്വര്‍ണ്ണയനിയത്തിയാവും.
അങ്ങേ നഗരത്തിലുണ്ട്,
സ്വപ്നം കാണാനാകുന്നുണ്ട്.
കള്ളക്കുമിളയിട്ട് കരയാറുണ്ട്..
നിലാവിന്റെ തട്ടത്തിൽ
നീലപാദങ്ങളുടെ
ആത്മബലി..
ഇടയുമ്പോൾ
എന്റെ നേര്‍ക്കതേ
തട്ടമെറിയുന്നു,
ഒറ്റമണിച്ചിലമ്പിട്ട്
നീ പാദങ്ങൾ മിനുക്കുമ്പോൾ
എന്റെ ഉള്ളം കയ്യിലിരുന്നു
മുഴങ്ങുന്നു നിലാവ്
നീ ഇല്ലെന്നറിഞ്ഞ ദിവസങ്ങളെ
സോറിയാസിസിന്റെ പൊരിച്ചിലുകളെ
പോലെ പൊളിച്ചിട്ട്
ഒരു ഹൃദയ വാരം അകലത്തിലാക്കി
പുഴയിലേയ്ക്കു പലായനം ചെയ്തു
നീര്‍കുടിച്ചു വീര്ത്തപ്പോഴുള്ള വെളുപ്പ്,
ചന്ദ്രമുഖത്ത് ഒരു മുയലെന്ന പോലെ
നീ ചിരിക്കുന്നു.
***********************************************
എന്തോരമെന്തോരം
നിറങ്ങളുണ്ടായിട്ടും
നിറമില്ലെന്നു
പരാതിപ്പെട്ട്
ഭൂതകാലത്തിന്റെ ക്യൂബ്
വലിച്ചെറിയുന്നു,
ജീവിതം.
No comments:
Post a Comment