Friday, January 2, 2015

സ്വപ്നങ്ങൾക്ക് വിചാരിച്ചതിലേറേ കട്ടിയുണ്ട്.

ഇന്നലേയും 
എന്നെ നിങ്ങൾ രക്ഷിച്ചു.
അടിയന്തരഘട്ടങ്ങളിലെ ഫോഴ്സുകളുടെ 
തലവനായിരിക്കാം നിങ്ങള്‍

ഉറക്കങ്ങളുടെ
പല പല ജീപ്പുകൾ നിങ്ങള്‍ക്കുണ്ടായിരുന്നു
പലരെയും 
അതിൽ കയറ്റിവിട്ടു 
രക്ഷപ്പെടുത്തുന്നുണ്ടായിരുന്നു.
ഞാൻ നിങ്ങളെ മറക്കുകയില്ല.
കുഞ്ഞുങ്ങളെ 

പൊക്കിയെടുക്കുന്ന പോലെ
എന്നെയും ജീപ്പിനുള്ളിലിരുത്തി

എനിക്ക് ഉറക്കം വന്നു.
ഒരു ജീപ്പ്‌ ചീറിപ്പാഞ്ഞുപോയ പോലെ

വഴി നീളെ
ക്ലെപ്റ്റോമാനിയാക്കിന്റെ കുരങ്ങന്മാർ
ചാടി വീഴുന്നുണ്ടായിരുന്നു.

എന്റെ പരാതികളെ / വഴക്കുകളെ/ വിഷമങ്ങളെ
അവര്‍ തട്ടിപറിക്കാന്‍ വന്നു.

നോക്കൂ
എന്റെ കണ്ണുകള്‍ തീരെ ശരിയല്ല
ഒരേ സമയം 
എന്റെ വലത്തേക്കണ്ണ്‌ 

ഒരു സ്വപ്നവും
ഇടത്തുള്ളത്‌ മറ്റൊന്നും കാണുന്നു.

എന്റെ മകന്‍ വിദേശത്തുള്ള 
അവന്റച്ഛനെ വേണമെന്നു വാശി പിടിക്കുന്നു.
അവന്റച്ഛന്‍ പാടിക്കൊടുത്ത പാട്ടിലെ പൂതങ്ങൾ
മുറികളിൽ വന്നു നിറയുന്നു 

ക്രിസ്മസ് ആയതോണ്ട്
ഞങ്ങൾ അവർക്ക്‌ 
ചുവന്ന തൊപ്പികൾ കൊടുത്തു.
ചെവികളിൽ സ്റ്റാറുകൾ ഞാത്തിയിട്ടു.

വെന്തല മറിയകളെ പോലെ 
ഒരുക്കിയെടുത്തു.

വിഷാദമായിരിക്കുകയായിരുന്ന 
ക്രിസ്മസ്സിനെ
അപഹരിച്ചു കൊണ്ടു വന്നു
ചാരുകസേര അഥവാ കുരിശിൽ കെട്ടിയിട്ടു.


ഇടത്തുള്ള കള്ളി 

വലത്തുള്ള കള്ളിയെന്നു 
നീയെന്ന്‍ ചൂണ്ടി
ഞാനും ഞാനും ഓടിക്കളിക്കും.

എന്തു കൊണ്ടെന്നോ?
ഈ സമയം 2.44 നുള്ള
മറ്റേ കണ്ണിലെ സ്വപ്നത്തിൽ
ഞാന്‍ 
ഷൊർണ്ണൂർ പ്ലാറ്റ്ഫോമിലാണ്, കാമുകനെ കാത്ത്.
ഇതാണ് ഞാന്‍ എന്നെ 
കള്ളിയെന്ന് വിളിച്ചത്.

എന്റെ ചെവിയിലെ 

ഇല്ലാത്തൊരു 
അടുക്ക്ചെമ്പരത്തി പോലെ 
അവന്‍ ചുവന്നു കിടന്നു.

എന്നെ നോക്കി തീവണ്ടിക്കൊപ്പം ഓടും.

അവന്റെ കുട്ടിനിക്കര്‍ 
അയയുന്നത് കണ്ടു 
ഞാന്‍ കുടുകുടാന്ന്‍ ചിരിക്കും

ഓടുമ്പോള്‍ തുരുതുരാന്ന് വാരിയെറിഞ്ഞ
അവന്റെ പച്ചക്കറിത്തോട്ടങ്ങൾ,കുഞ്ഞുങ്ങളുടെ മുഖങ്ങള്‍

ചെത്തിവച്ച 
മത്തന്റെ കഷ്ണങ്ങൾ,
പയറിന്റെ വള്ളികൾ
ഇവരൊക്കെ 
തീവണ്ടിക്കൊപ്പം 
നീണ്ടു നീണ്ടു വരും
.
നീട്ടിക്കൊടുക്കാത്ത
എന്റെ വിരലുകൾക്ക് 
അറ്റത്ത്‌
എപ്പോഴും 
അവന്റെ മുഖമുള്ള തടവുകാരുണ്ട്‌.

എന്റെ ജനൽവരികളിൽ 
അവരൊക്കെ പയർവള്ളികൾ പോലെ 
ഞാന്നു കിടക്കും
ഒരിക്കലും 

എന്നിലേയ്ക്ക് കയറി വരാതെ.

സ്വപനങ്ങള്‍ കണ്ട് കണ്ട്
വീർത്ത് വീർത്ത് വരുന്ന കണ്ണുകളെ
വാഷ്ബേസിനിലിട്ട് കഴുകുമ്പോൾ
ആരവാരമൊരു ചിരി പോലെ
ഒന്നടങ്കം പറന്നെന്നെനിക്ക് 
തോന്നിയെങ്കിലും,

കാലുകൾ പെട്ടുപോയിരിക്കുന്നു
അനന്തതയോളം
.

ഞാന്‍ പോയി ജീപ്പില്‍ ഇരിക്കട്ടെ, ഒന്നുറങ്ങണം.

No comments:

Post a Comment