Sunday, December 29, 2013

സൂര്യനെ കിട്ടി, സൂര്യനെ കിട്ടി..!!

അബായ എന്നു പേരുള്ള
വലിയൊരു മൽസ്യത്തെ
സൂര്യനാക്കി ദിനം ദിനം
മുക്കി താഴ്‌ത്തുന്ന
ഒരുവനെ കണ്ട്
കരഞ്ഞോടുന്ന കുട്ടിയെ ചിരിപ്പിക്കാൻ
മരത്തിനു മുകളിലിരിന്ന്
ഒരു കിഴവി അവനുള്ള
വല എറിഞ്ഞു കൊടുക്കുന്നു.

ഉടലുകളില്ലാത്ത
എത്രമാത്രം
കൈത്തോടുകൾ
തടാകങ്ങൾ
കടലുകൾ
അവളുടെ വിരലുകളിൽ
കുരുങ്ങി കിടക്കുന്നത്
നിവർത്തിയെടുത്തെന്നോ.

കാറ്റ് അടച്ചിടയിൽപ്പെടുത്തുന്ന
ജനൽക്കൊളുത്ത് പോലെ,
കൈകൾ വലിച്ചു നീട്ടുന്ന
റബ്ബർ ബാന്റെന്ന പോലെ,
അയ്യോ! ന്നവൻ പിടയ്ക്കുന്നു
വേദനിക്കുന്നു എന്നറിയാതെ വേദനിക്കുന്നു.

സൂര്യനെ
പരതി പരതി പോയവൻ,
ചൂതുകളിയിൽ തോറ്റു
വീഞ്ഞു കുടിച്ചൊറങ്ങിയ
അവളുടെ കിഴവന്റെ
ഉറക്കത്തിലേയ്ക്ക്
കടലിന്റെ
ശ്വാസമിരിക്കുന്ന
ഒരേയൊരു തുള്ളിയെ
ഊതിയൂതി ഇറ്റിച്ചിറ്റിച്ച്
അവളുടെ
ഓർമ്മകളൊക്കേയും
വാരിയെടുക്കുന്നു,

കരയില്ലെന്നുറച്ചു
അബായ എന്ന മൽസ്യത്തെ പിടിക്കാൻ
കടലിൽ പോയവൻ
സൂര്യനെ കിട്ടി, സൂര്യനെ കിട്ടി,
എന്നാർത്ത്
അവളുടെ കരയിലാകെ ഓടി നടക്കുന്നു

മരത്തിനു മുകളിലിരുന്ന കിഴവി
വലകളത്രയും നെയ്ത്‌ നെയ്ത്
ഒരു പെൺകുട്ടിയോളം
ചെറുതായി,
സൂര്യനെ കിട്ടി,
സൂര്യനെ കിട്ടി എന്നാർത്ത്
അവന്റെ കടലിലാകെ ഓടി നടക്കുന്നു.



No comments:

Post a Comment