Saturday, July 19, 2014

മഴയും പുഴയും ചൂളം കുത്തുന്ന ഉടലിൽ, താളത്തിൽ


മഴ എന്ന കരിനീല നൃത്തത്തിൽ
പുഴ എന്ന ഭൂപാളിരാഗത്തിൽ
ഈ കവിതയ്ക്ക്‌ വേണ്ടി
ഈ കവിതയ്ക്ക്‌ വേണ്ടി മാത്രം
ഞാൻ ഉടൽനീളം ഒരു കൂത്തമ്പലമാവുന്നു,

പൊട്ടാൻ പോവുന്ന
ആർത്തവത്തിൽ
മിന്നാമിനുങ്ങുകളുടെ
ഒത്തിരി വെട്ടങ്ങളാണ്‌,
അരയ്ക്ക്‌ ചുറ്റിനും.
ഒരോ മിന്നലിലും
ഉപ്പൻകണ്ണും
കാവലിന്റെ ഉറപ്പുമുണ്ട്,

ദൂരെ മാറിയിരിക്കൂ എന്ന്‌ പറയില്ലാത്ത കൂത്തിൽ

പൂക്കാൻ പോവുന്ന
പുലരികളിൽ
ഇതിന്‌ ചുറ്റും വീണുകിടക്കുന്ന
ചുവന്ന കുരുക്കളിൽ
/രത്നങ്ങളിൽ/പളുങ്കുകളിൽപൊട്ടുകളിൽ
ആടിക്കുളിക്കാൻ
ഒരു പുഴ തയ്യാറാവുന്നുണ്ട്‌,

ദൂരെ മാറിയിരിക്കൂ എന്ന്‌ പറയില്ലാത്ത അതേ കൂത്തിൽ

അക്കാലമൊക്കെ പോയി എന്നെന്റെ ഉടൽ ആടുന്നു.





No comments:

Post a Comment