Monday, February 9, 2015

പൊയട്രി ഫ്രൈസ്


1.
വെയിലിൽ 
വിയർത്തിട്ടെന്ന പോലെ തന്നെ
വെയിൽ അസ്വസ്ഥയായിരുന്നു.

ഉരുണ്ട തണ്ണിമത്തനുകളുള്ള
എന്റെ തലയെ നോക്കി 
നൂറ്റാണ്ടുകളായി കാത്തിരിക്കുന്ന 
വെയിൽ കത്തികൾ.

നോവിക്കലുകളുടെ
ജ്യൂസടിക്കുക്കുകയാണ് ലക്‌ഷ്യം

ചിക്ചിക്ചികാന്ന്
എന്നെയാകെ 
കൊത്തിയരിയാന്‍
ആ കൊലപാതകം, 
ആ കോലാഹലം
നിഷ്കരുണം തൊട്ടടുത്തുള്ള പോലെ.

നിങ്ങളുടെ
വേന(ല്‍)ക്കാലങ്ങൾ തീരില്ലന്നു 
എനിക്കറിയാം

എങ്കിലും,
പക്ഷികൾ നാലുപാടുന്നും 
പറന്നു കൊത്തുന്ന 
ഈ തലയുമായി
റോഡിലൂടെ 
ചുവന്ന ജ്യൂസിന്റെ വണ്ടി തള്ളിത്തള്ളി 

നിങ്ങളിലൂടെ തന്നെ നടന്നു പോകും ഞാന്‍

2.
അക്ഷമയുടെ രാത്രിയി
വെള്ളിക്കൊലുസ്സോര്‍ത്തുറങ്ങിപ്പോയ കുട്ടിയെ
25 കൊല്ലം നീളമുള്ള
ഒരേ വരികള്‍ തന്നെ കാലിലിട്ട് വലിക്കുന്നു.
ഏതോ മരഛായ നീ തിരഞ്ഞകന്നാലും
എങ്ങോ വനഭൂമിയിൽ പറന്നുപോയാലും

സൂചി വെയിലിന്റെ കുത്തു കിട്ടി 
ചാടിപ്പിടഞ്ഞെഴുന്നേറ്റ്
കാലുകള്‍ നിലത്ത് വയ്ക്കുമ്പോള്‍
ശറപറാന്ന്‍ 
നൂറായിരം കൂട്ടം കിലുക്കങ്ങ,

ഭൂമി അപ്പോള്‍,
അച്ഛന്‍ വാങ്ങി കൊണ്ടുവരുന്ന
ഉടഞ്ഞു പോവാനുള്ള തക്കാളികളെന്ന്‍ 
കരുതി 
ഞാന്‍ നടക്കാന്‍ തുടങ്ങും

3.
അരി നെല്ലിക്കകള്‍ കുത്തിയിടുമ്പോൾ
എന്റെ ഗര്‍ഭത്തിനുള്ളിൽ
കൊതി മൂത്ത് 
വായ തുറക്കുന്ന കുഞ്ഞിനെ പോലെ
ഞാന്‍ ഉള്ളയിടങ്ങളിൽ
ഞാന്‍ ഉണ്ടോയെന്ന്‍

ഞാന്‍ നോക്കുന്നുണ്ട്,
ആരുമത് കാണാതെ.

4. 
എന്റെ മത്തിക്കറിയില്‍ ഒരു മത്തിപോലുമല്ല 
എന്നാവുമ്പോൾ
ഞാന്‍ ഒരു യഥാര്‍ത്ഥ പാചകക്കാരിയാവുന്നു.


No comments:

Post a Comment