Wednesday, February 18, 2015

ഇനിയും അനവധി പ്രേമം പറയാനുണ്ട്.


1. 
എന്റെ കക്ഷങ്ങളില്‍
കുമിഞ്ഞു കൂടിയതില്‍
നീ വച്ച ആദ്യത്തെ ഉമ്മയെ
കുടുക്കയ്ക്കുള്ളിലെന്ന പോലെ തിരയുമ്പോള്‍
സൂക്ഷ്മതയുടെ വായില്‍ നിന്ന് വീണ 

ഈത്തായക്കുണുക്കില്‍
നമ്മള്‍ പരസ്പരമെറിഞ്ഞു കളിച്ച പ്രേമം.

2. 
ഇലകളിൽ 
ജടകളില്‍ 
പൊതിഞ്ഞിരിക്കുന്ന ശലഭങ്ങളെ
നിന്റെ അഘോരിയന്‍ തുടയിലിരുന്ന്‍
ഇതള്‍-താളത്തിലിറുത്തിറുത്തിടുമ്പോള്‍
അകത്തുള്ള നമ്മളില്‍
ഒരു കാറ്റാടി ലോകം.
അതില്‍ മുളയ്ക്കും കാറ്റാടി ഉച്ചകൾ, കാറ്റാടി മുറികൾ, 
 
കൊതികൾ പെരണ്ട ഭാരങ്ങളുടെ സാമ്യത്തിൽ
കാറ്റാടികള്‍ നമ്മൾ !

3.
മുടികളില്‍ ഇടവഴികളിൽ
കാത്തിരിപ്പിന്റെ തവളകള്‍ 

കരയുന്നുഉടലുകളില്‍ 
ചിലന്തി വലകൾ
ഇഴഞ്ഞിഴഞ്ഞ് 

ജീവിതത്തെ ഒട്ടിച്ചുവയ്ക്കുന്നു
ഒരു മാസം വിസ്താരമുള്ള
ഇരുട്ടിന്റെ ഉടലുള്ള കോട്ടയാവുന്നു ഞാന്‍..

ഒണ്ടായിരുന്നതും കൊണ്ടവന്‍ പിന്നയും പോയി,
ഞാന്‍ ആരെ ജീവിക്കുന്നു ദൈവമേ..!


3.

കടലിനിടിയില്‍ നിലവിളക്കുകൾ തെളിയുന്നു,
മീനുകളില്‍ വേഷമിട്ട്
ചിതറി വീഴുന്ന 

ചെതുമ്പലുകളെ
കൂട്ടി യോജിപ്പിച്ചു
എന്നിലിരുന്ന്‍ കളിക്കുന്ന
കാലിപ്സോ തില്ലാനകൾ

പ്രേമത്തിന്റെ 
ഒരു ചെതുമ്പല്‍
ചെന്നിയിൽ
പടികള്‍ കയറുന്നു,

മുകളിൽ ചെന്നാല്‍
ഇനിയുമൊരു കടലുണ്ടാകുമോ
എന്റെ പരിഞ്ഞിൽ കുഞ്ഞുങ്ങള്‍ക്ക് ?




No comments:

Post a Comment