Saturday, June 2, 2012

പേറ്റുനോവ്

പാതിരാവ് ഒഴിയുന്നേയുള്ളൂ
ആകാശത്തിന്റെ
മെഴുക്കു പുരണ്ട ചായിപ്പിൽ
പ്രാർത്ഥനയുടെയും
നിലവിളിയുടെയും ഒച്ചകൾ..

പേറ്റുനോവിൽ വിവശയായി രാത്രി
കാക്കയുടെ ഇരുട്ടിൽ
കാറിവിളിക്കുന്നു.
വെണ്ണയിട്ടു മിനുക്കിയ
രാത്രിയുടെ യോനി കീറിപ്പിളർന്നു
കൊഴുത്തുരുണ്ട സൂര്യന്റെ
തലയിറങ്ങി വരുന്നു.
പുലരിയെ പെറ്റിട്ടിരിക്കുന്നു..
ഇളം ചൂടു ചോര തെറിച്ച്
ആകാശത്തിൽ
ചുവപ്പ് പരക്കുന്നു.
വിളറി ക്ഷീണിച്ച്
രാത്രി വീണ്ടും മയങ്ങുന്നു..
വെളുപ്പാങ്കാലത്തെ
കൊതുകുകളെ
ആട്ടിയോടിച്ചു
ഇളംമഞ്ഞ് കുഞ്ഞിനെ
പൊതിഞ്ഞെടുക്കുന്നു..

ഭൂമിയുടെ കൈകൾ
വെള്ളയുടുപ്പ്
ഉടുപ്പിക്കുന്നു.
മുലഞ്ഞരമ്പിൽ
മഞ്ഞപ്പാൽ വിങ്ങുന്നു
മേഘങ്ങൾ വിട്ടുമാറാതെ
കൂടപ്പിറപ്പുകളെ
പോലെ ഓടിനടക്കുന്നു..
കറചുവന്ന മുഖത്ത്
ഉമ്മ വയ്ക്കുന്നു..

സൂര്യൻ ഒന്നാന്തരം ഉണ്ണിച്ചെക്കനാവുന്നു..

ഭൂമി
അവനെ ചിരിപ്പിക്കുന്നു,
വൃക്ഷത്തെയും
കടലിനെയും
കാറ്റിനെയും
കിളികളെയും
ചൂണ്ടി.

നട്ടുച്ചയ്ക്കവൻ
ഉശിരുള്ള പുരുഷനാവുന്നു
ചക്രവാളത്തീയിൽ ജ്വലിച്ചു
പ്രകൃതിയെ പ്രാപിക്കുന്നു

സന്ധ്യക്കിരുളുമ്പോൾ
ഖനികളിൽ പണിയെടുത്ത് തളര്‍ന്ന
കിഴവനായി കടലിൽ
കുളിക്കാനിറങ്ങുന്നു..
പാറകെട്ടുകളിൽ
വെച്ചു കാണാതാവുന്നു..

************************************
ആകാശത്തിനു
നേർവരയിലൂടെ പറക്കുന്ന
കാക്കക്കൂട്ടം
എന്നും ഒരു സൂര്യശബ്ദം കേൾക്കുന്നു,
നിഷ്കളങ്കത കണ്ടു തിരിച്ചു വരുന്നു.

No comments:

Post a Comment