Saturday, June 23, 2012

മഹേന്ദ്രജാലന്‍


മാതൃത്വം - അതൊരു പിടച്ചിലല്ലേ..?
ഒന്നിനെയുള്ളിൽ പോറ്റിവളർത്തുന്നത്‌
സ്വയം പോഷിപ്പിക്കുന്നത്‌
ഒരു ജീവന്റെ പകുതിയും,
മറ്റൊന്നിന്റെ പകുതിയും ചേർന്ന്
ഒരു പുള്ളിയോളം ഭ്രൂണം
നമുക്ക്‌ പ്രിയപ്പെട്ട ഉണ്ണിയാവുന്നു 

നീ ഇളംകുഞ്ഞുസൂര്യനായി
ഉദരാകാശത്തിലിരുന്നെന്നെ
ചുട്ടുപ്പൊള്ളിച്ചു..
എനിക്ക്‌ വിമ്മിട്ടമായി..
ഉപ്പുനെല്ലിക്കകൾക്കായി
ഞാൻ അടുക്കളക്കുപ്പികൾ പരതി.

പിറക്കും മുൻപേ,
ഇല-പൂക്കള്‍ കാട്ടിയുള്ള
ശകുന്തപക്ഷികളുടെ ലാളനകള്‍
ഞാന്‍ ക്യാൻവാസിൽ തേച്ചു പിടിപ്പിച്ചു.

നാഭീനാളത്തിലൂടെ
ആദ്യസ്‌പർശമറിഞ്ഞതും
ഉയരും വയറുഴിഞ്ഞ്‌,
നിനക്കു
മുടി വന്നോ
മുഖം വന്നോ
നഖം വന്നോ
എന്നോര്‍ത്ത്,
അമ്മയാവാൻ വെപ്രാളപ്പെട്ടു,
ഇടനേരത്തു മൗനമായിരുന്നു 
നടുക്കിനോവിച്ചിട്ടു,
ഒരുവേളക്കൊടുവില്‍
മറുപടിയെന്നോണം അടിവയറ്റിൽ
നീ ഓടിനടക്കും
അർദ്‌ധമയക്കത്തിലും,
നീ വെളിച്ചത്തിലേക്ക്‌ വരുന്നതോർത്ത്‌
ഞാൻ ആനന്ദിക്കും..

നന്മയിലേക്കുണരാനുള്ള
മുന്നീർക്കുടത്തിലെ സുഖനിദ്ര..
ഉണ്ണിക്കാലുകൾ വളച്ചു 
ഉണ്ണിവിരലുകളുണ്ണുന്ന
പീലിയില്ലാത്ത ഉണ്ണിക്കണ്ണൻ..
ഏതൊരമ്മയും ആദ്യമായി ദേഷ്യമില്ലാത്തവളാകും.. 

ഞങ്ങളുടെ സ്വകീയ വർത്തമാനം..
“ഇത്‌ അമ്മയാണുണ്ണീ..
നിനക്കു ചൂട്‌ തട്ടാതിരിക്കാൻ,
പൊള്ളുന്ന വെയിൽ കൊണ്ടവൾ,
നീ നനയാതിരിക്കാൻ,
നിനക്ക്‌ കുടപിടിച്ചവൾ..” 

നിന്റെ പിറവി
പത്തുമാസക്കാത്തിരിപ്പിന്റെ അവസാനം..
ഒന്നു രണ്ടായെന്ന ആശ്വസത്തിലും
നെഞ്ചു കീറുന്നൊരു ഒരു നോവ്‌,
“ഉണ്ണീ, നമ്മൾ രണ്ടാവേണ്ടിയിരുന്നില്ല.” 

അമ്മ കാണുന്നു,
ലോകം കണ്ടു പകച്ചു
എന്റെ മാറിലേയ്ക്കോടി വരുന്നത്‌....
എന്റെ മടിയിലിരുന്ന്‌ 
നീ ഉണ്മയുടെ ഉണ്ണിയാവുന്നത്‌,
നേരിന്റെ സമവാക്യമറിയുന്നത്‌,
അറിവിന്റെ മുൾമുടികയറുന്നത്‌..
ലോകത്തിന്റെ പൊരുളറിഞ്ഞ്‌,
ജിതേന്ദ്രനാവുന്നത്‌...
സ്നേഹത്തെ ആയുധമാക്കി,
കാലത്തെ ജയിക്കുന്നത്‌...

നിന്നെയൂട്ടുമ്പോൾ,
അമ്മയ്ക്കുള്ളിൽ നിറവാണ്‌..
“ഉണ്ണീ, നീയൊരു ഇന്ദ്രജാലക്കാരനാണ്‌,
എന്റെ ഇരവുകളെ വെളിച്ചമാക്കിയ മഹേന്ദ്രജാലൻ..”

No comments:

Post a Comment