ചീറിവരുന്ന സൈറന്റെ
അരോചകമായ ഒച്ച
നിങ്ങളുടെ ചെവിയടപ്പിക്കാറുണ്ടോ?
ആരോ മരിച്ചിരിക്കുമെന്നും
അവന്റെ വിളറിയ മുഖത്ത്
വെളുത്ത തുണി
അകന്നിരിക്കുമെന്നും
അതിൽ ഒരീച്ച
പറന്നിരിക്കുമെന്നും
വിഭാവനം ചെയ്യവേ
എനിക്കോർമ്മ വീഴും
ആ ഈച്ച ഞാനല്ലേയെന്ന്‍.
മരിച്ചവന്റെ ശ്രേഷ്ഠതയെണ്ണി
അവനെ രാജാവിനെ പോലെ
വാഴ്ത്തുന്ന ദിവസമാണത്
പ്രകടനപരതയിൽ
അയാൾ ഭ്രമിക്കുന്നില്ല..
പുത്തൻക്കുഴിയെടുക്കുമ്പോൾ
മരിച്ചവനും ഒരു കൈത്തൂമ്പ
പിടിച്ചാഞ്ഞു വെട്ടുന്നു.
//സ്വന്തം കുഴി അവനവന്‍ തോണ്ടില്ലെന്ന്
ആരറിയുന്നു..//
കുഴിയിൽ
ഇടക്കിടയ്ക്കു
കിടന്നു നോക്കുന്നു
പാകമാകുമ്പോൾ
അതിനു ചുറ്റും
ആത്മനൃത്തം ചവിട്ടുന്നു.
മണ്ണിൽ നിന്ന്
വെണ്മയുടെ
അയാൾ പുതുവേരുകളിൽ
മുളയ്ക്കാൻ തുടങ്ങവേ
മുരണ്ടു മുരണ്ട്
എവിടെ അടുത്ത മുഖമെന്നു തിരഞ്ഞ്
ഞാൻ പറക്കാൻ തുടങ്ങുന്നു.
No comments:
Post a Comment