ഉപ്പുകടലുകളിൽ നിന്നു
അവധിക്കു വരുന്ന നീ,
മദ്ധ്യമാസസമയങ്ങളിൽ
പൈസ കൈ പറ്റാൻ വരും
ഗൂർഖയെ പോലെ
എനിക്കു നേരെ
ആസക്തികളുടെ
ചൂളമടിക്കുന്നു..
സ്നേഹത്തിന്റെ
അഴിഗേറ്റിനു മുന്നിലൂടെ
ഹിന്ദിപ്പാട്ടു മൂളുന്നു..
പുതിയൊരധീനതയുടെ
വരാന്തയിലേയ്ക്ക്
കൈകള്‍ വിടര്‍ത്തി
ഞാനോടി ചെല്ലുന്നു.
നീ തിരിച്ചു പോകുന്ന
ദിവസത്തെയോര്‍ത്ത്
നിന്റെ ചുണ്ടുകളിൽ കൊട്ടി
ചോര പൊടിപ്പിക്കും..
മീശ രോമങ്ങൾ
കിള്ളിയെടുക്കും.
വെളിച്ചം മെഴുകിയ
വീടിനെയും,
ഇംഗ്ളീഷ് പറയുന്ന
സ്‌കൂളിനെയും,
ഒരുനാളതിൽ പഠിക്കും
മകനെയും,
മാസക്കടങ്ങളെയും ചോദിച്ച്
നീ പ്രതിബദ്ധതപ്പെടും.
നിന്റെ പിഞ്ഞാണത്തിൽ
പൊരിച്ച മീനുകൾ വച്ച് വച്ച്
നിന്നെ ആഹരിക്കും.
ബാക്കിയിട്ട മുള്ളുകൾ
നീ കാണാതെ
നാക്കിലിട്ടിറിക്കി
വേദനയുടെ കടലിനെ
തലയിണകളിൽ നിറയ്ക്കും.
രാത്രികളിൽ
നമ്മുടെ നാവുകളിൽ
ചോരയുടെ ഉപ്പ് രുചിക്കും..
എന്റെ സ്നേഹം
മുഴുവൻ വാങ്ങി
എണ്ണഖനികളിലേയ്ക്കു
നീ തിരിച്ചു പോകും..
തീഹൃദയത്തോടെ
വീണ്ടുമൊരു
ചൂളമടിക്കു വേണ്ടി
എന്റെ ചെവികൾ വലുതാവും.
No comments:
Post a Comment