Wednesday, May 9, 2018


രാത്രി,

കാല് നീട്ടിയിരുന്നു
അത് കഥ പറയാൻ
ആരംഭിച്ചു.

അതിനിപ്പോള്‍
ഒരു അപ്പുപ്പന്റെ മുഖച്ഛായ.

മടിയില്‍ ഒരു പിത്തളപെട്ടിയുണ്ട്.

പല തരം കഥകളാണ്
അതില്‍.

മുട്ട പരുവത്തില്‍ ,
പ്യൂപ്പ പരുവത്തില്‍,
അല്ലെങ്കില്‍ ലാര്‍വ പരുവത്തില്‍,
ചിലപ്പോ കിളി പരുവത്തില്‍

അതിനെ വിരിയാന്‍
വച്ചിരിക്കുന്നതാവും.

ഒരോ വീടുകളും
താടിക്ക് കൈയ്യും
കൊടുത്ത്
വളഞ്ഞിരിക്കുന്നു.

ഒരോ വീടിനും
ഒരോ കഥ വേണം.

കഥയ്ക്കൊള്ള
കലപില.

എന്റെ വീട് പിണങ്ങി പോന്നു..

ഈ രാത്രി പറയുന്നത്
മറ്റാരുടെയൊക്കയോ കഥയാണ്.

എന്റെ വീടിന് ഉറക്കം വരുന്നില്ല.

അമ്മയുടെ വീട്ടിലേക്ക് പോവുന്നു
എന്റെ വീട്.


No comments:

Post a Comment