Wednesday, May 9, 2018

പകലിൽ വട്ടത്തിൽ നക്ഷത്രമെണ്ണുന്നവർ


ഇക്കരക്കും
അക്കരക്കും
നടുവിലൂടെ
ആരും നോക്കാത്ത
തോട് പോലെ
ഓടി പോവുന്നത് കാണാം.
ഇന്ത ഉലകത്തിലെ
മുഴുപ്പെത്തിയ പ്രാന്തനാണ്‌
ഭൈരവൻ.
ചോദിച്ചാലോ
ഒരു ശരാശരി പ്രാന്തൻ
മാത്രമെന്നു
എളിമയോടേ
കൈരേഖ
തുറന്ന് കാട്ടി
അയാളത് നീതികരിക്കും
കുന്നുകയറി
ഓരിയിടും.
മനുഷ്യനാവാൻ
സമ്മതിക്കായ്കയാൽ
പ്രാന്ത് നിലനിർത്താൻ
ഭൈരവനു
അത് ചെയ്തേ മതിയാവൂ.
കുന്നിറങ്ങും.
തോട്ടുവക്കിലെ
മഴയിൽ
പൂപ്പലിൽ
പായലിൽ
നാട്ടിലുള്ള
ആട്ടുകല്ലുകൾ മുക്കും.
പൊതിരെ തല്ലു കിട്ടുമ്പോ
ആട്ടുകുഴിയിലെ
മീനുകൾക്ക്
പുഴ
കാണിച്ച് കൊടുക്കാനല്ലേന്ന്
കരയും.
മണ്ണിൽ ചേർന്ന് കിടക്കും.
ചെവികൾ കോളാമ്പി പൂക്കളായി
വലുതാവും.
വിടർന്ന ഗ്രാമഫോണിലേക്ക്
അനേകം പക്ഷികൾ
പാട്ടുണ്ടോന്ന്
തലയിട്ട് നോക്കും.
ഒരു ബാന്റ് സംഘം
അപ്പോഴുദിക്കും.
ഭൈരവന് ഇക്കുറി കൂടതലെന്ന്
നാട്ടുകാർ കുരവയിട്ടു.
കളംവരപ്പാട്ടിന്റെ മുന്നിലിരുന്ന
ദേവിക്ക് ഇരിപ്പുറയ്ക്കാതെ
പൊറുതി കേടാവും.
അയാളിലേക്ക്
കിനിഞ്ഞിറങ്ങാൻ
ആടിയുലയാൻ
കൂത്താടാൻ.
ദേവിയല്ലേ, ചൊപ്പനം കണ്ടതും.
കറുത്ത കൂണുകൾ വിരിഞ്ഞു.
അതോടെ രാത്രിയായി.
അന്തമറ്റ്
ഭൈരവന്റെ കൈയ്യും
വലിച്ചോണ്ടവർ
പട്ടം കെട്ടിയ ആനയെ കാണാൻ പോയി.
ആനവാലിൽ തൂങ്ങി,
ശൂലമെറിഞ്ഞ്
കലുങ്കിലെ മീനുകളെ പിടിച്ചു,
ചിരട്ടയിൽ
മാവിലകളരിഞ്ഞിട്ട്
മീങ്കറി വച്ചു
ചിലത് ചുട്ടു തിന്നു.
തോട്ടിൽ കുളിച്ചു
കള്ളു കുടിച്ചു
തളരും വരെ നൃത്തം ചെയ്തു.
പെട്ടെന്നുണ്ടായ
ബുദ്ധിശൂന്യതയിലവർ
അമ്മയും കുഞ്ഞും
കളിക്കാൻ പോയി.
മടിയിൽ
ഭൈരവൻ
തല ചാച്ചു കിടന്നു.
ചീകി കെട്ടി
ഒതുക്കി വയ്ക്കവേ
വെട്ടിയൊതുക്കാത്ത
മുടിയിൽ നിന്ന്
ദേവി
അലിഞ്ഞു പോവുന്ന വാക്കുകൾ
കണ്ടെത്തി.
അസ്സഹനീയമീ
സഹസ്രനാമമെന്ന് തിരച്ചറിഞ്ഞു.
മൊഴിയില്ലാതെ എന്നെ വായിക്കിൻ.
ദേവി ഓരിയിട്ടു.
ഭൈരവന്റെയുടൽ
ശിശുവിന്റേത്
പോലെയായി.
ഒരോമൽ പൈതലിനെ പോലെ
തന്റെ മാറിടത്തിലേക്ക് അണച്ച്
പ്രപഞ്ചമുണ്ടായ അന്ന് തൊട്ട്
കല്ലിച്ചു കിടക്കുന്ന
പാലൂട്ടി.
മായയിൽ വലഞ്ഞ
ദേവിയെ
സ്വാഭാവികതയിലേക്ക്
ഭൈരവൻ തളച്ചിട്ടു.
ഇപ്പോളവരൊരുമിച്ചു
തോട്ടനരികെ
കുടികൊളുന്നു.
ഠ കാരത്തിൽ
കുന്നുകയറുന്നു.
കുന്നിറങ്ങുന്നു.

No comments:

Post a Comment